അദാനി കമ്പനിക്കെതിരെ വഞ്ചനാ കുറ്റത്തിന് കേസ്
തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കരൺ അദാനി ഉൾപ്പെടെയുള്ളവരെ പ്രതി ചേർത്തത്

വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി ഉപകരാർ എടുത്ത കമ്പനിയെ കബളിപ്പിച്ചതിന് അദാനി പോർട്സ് സി.ഇ.ഒ കരൺ അദാനി ഉൾപ്പടെ എട്ട് പേർക്കെതിരെ കേസെടുത്തു. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കരൺ അദാനി ഉൾപ്പെടെയുള്ളവരെ പ്രതി ചേർത്തത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 420 വകുപ്പ് അനുസരിച്ച് പ്രതികൾക്ക് എതിരെ കോടതി വഞ്ചനാക്കുറ്റം ചുമത്തി. നേരിട്ട് ഹാജരാകണമെന്ന് കാട്ടി പ്രതികൾക്ക് കോടതി സമൻസും അയച്ചു. ഉപകരാറുകാരായ മേഘ ട്രേഡിംഗ് കമ്പനി ഉടമ ഗിരീഷ് പിള്ള നൽകിയ സ്വകാര്യ അന്യായം ഫയലിൽ സ്വീകരിച്ച് ആണ് കോടതി നടപടി. വിഴിഞ്ഞം തുറമുഖ പദ്ധതി നിർമ്മാണത്തിന് ആവശ്യമായ കരിങ്കല്ല് നൽകാൻ ആണ് മേഘ ട്രേഡിംഗ് കമ്പനി ഉപകരാർ എടുത്തത്. ഇതിനുള്ള 74 കോടി രൂപ നൽകുന്നതിൽ എതിർ കക്ഷികൾ വീഴ്ച വരുത്തി. നൽകിയ വിവിധ ബാങ്കുകളുടെ ചെക്കുകൾ എല്ലാം മടങ്ങി. ഇതേതുടർന്നാണ് ഹർജിക്കാരൻ എസിജെഎം കോടതിയെ സമീപിച്ചത്. ഹോവ് എഞ്ചിനീയറിംഗ് പ്രോജക്ട് ഇന്ത്യ ലിമിറ്റഡ് ആണ് കേസിലെ ഒന്നാം പ്രതി. അദാനി പോർട്സ് സി.ഇ.ഒ കരൺ അദാനി കേസിൽ എട്ടാം പ്രതിയാണ്. ഹർജി എ.സി.ജെ.എം കോടതി പിന്നീട് പരിഗണിക്കാൻ മാറ്റി.
Adjust Story Font
16

