'എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ മാധ്യമങ്ങള്‍ വളഞ്ഞിട്ട് ആക്രമിക്കും, ജനാധിപത്യം നിലനില്‍ക്കും'; കെ.ആര്‍ മീര
കോവിഡ് മഹാമാരിയുടെ രണ്ടാം ഘട്ടം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ അതിനെ നിയന്ത്രിക്കാനും പിടിച്ചുനിര്‍ത്താനും എല്‍ഡിഎഫിന്‍റെ ശക്തമായ നേതൃത്വവും ഭരണമികവും മാത്രമേ സഹായിക്കൂവെന്ന് കെ.ആര്‍ മീര
എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ മാധ്യമങ്ങള്‍ സര്‍ക്കാരിനെ വളഞ്ഞിട്ട് ആക്രമിക്കുമെന്നും അതിലൂടെ ജനാധിപത്യം നിലനില്‍ക്കുമെന്നും എഴുത്തുകാരി കെ.ആര്‍ മീര. ഇടതുപക്ഷ സര്‍ക്കാരാവുമ്പോള്‍ സൂക്ഷ്മ വിശകലനത്തിന് വിധേയമാകും, വളഞ്ഞിട്ട് ആക്രമിക്കപ്പെടും ഓരോ ചോദ്യത്തിനും ഉത്തരം പറയാന്‍ നിര്‍ബന്ധിതരാകുമെന്നും എതിര്‍ പക്ഷത്ത് വേറേത് സര്‍ക്കാരാണെങ്കിലും അത് സംഭവിക്കുകയില്ലെന്നും അവര്‍ വ്യക്തമാക്കി. തൃത്താലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.ബി രാജേഷിന്‍റെ പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
കോവിഡ് മഹാമാരിയുടെ രണ്ടാം ഘട്ടം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ അതിനെ നിയന്ത്രിക്കാനും പിടിച്ചുനിര്‍ത്താനും എല്‍ഡിഎഫിന്‍റെ ശക്തമായ നേതൃത്വവും ഭരണമികവും മാത്രമേ സഹായിക്കൂവെന്ന് കെ.ആര്‍ മീര പറഞ്ഞു. മതേതരത്വം, ജനാധിപത്യം, അവസരസമത്വം, തുല്യനീതി എന്നൊക്കെയുള്ള വാക്കുകള്‍ ഉരുവിടാന്‍ പോലും കഴിയാത്ത അവസ്ഥയിലേക്ക് ഇന്ത്യ മാറികൊണ്ടിരിക്കുമ്പോള്‍ അതിന് തടയിടാന്‍ തല്‍ക്കാലത്തേക്ക് എല്‍ഡിഎഫിന് മാത്രമേ സാധിക്കൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഏറ്റവും മികച്ച പാര്‍ലമെന്‍റേറിയനാണ് എം.ബി രാജേഷെന്നും അദ്ദേഹം തൃത്താലയില്‍ നിന്നും പ്രതിനിധിയായി വരികയാണെങ്കില്‍ അദ്ദേഹം ഭരണത്തില്‍ വരുമെന്ന് ഉറപ്പാണെന്നും മന്ത്രിയായിട്ടാണ് കാണുന്നതെന്നും കെ.ആര്‍ മീര പറഞ്ഞു.
കെ.ആര്‍ മീരയെ കൂടാതെ ബെന്യാമിന്‍, സുസ്മേഷ് ചന്ദ്രോത്ത്, എൻ. പി. നിസ എന്നിവരും എം.ബി രാജേഷിന്‍റെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്തു.
Adjust Story Font
16