എൽഡിഎഫും യുഡിഎഫും ഇഞ്ചോടിഞ്ചെന്ന് 'മാധ്യമം', ഡീലില്ലെങ്കിൽ ബിജെപിക്ക് സീറ്റില്ല
140 മണ്ഡലങ്ങളിൽ 44 ഇടത്താണ് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നത്.
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും ഇഞ്ചോടിഞ്ച് പോരെന്ന് മാധ്യമം ലേഖകരുടെ വിലയിരുത്തല്‍. ഏത് മുന്നണി അധികാരത്തിലെത്തിയാലും 2016 ലെയോ 2006 ലെയോ പോലെ ഗംഭീര ഭൂരിപക്ഷത്തോടെയായിരിക്കില്ലായെന്ന് എന്നതാണ് പത്രത്തിന്റെ വിലയിരുത്തൽ. 'ഡീൽ' നടന്നില്ലെങ്കിൽ ബിജെപിക്ക് കേരളത്തിൽ അക്കൗണ്ട് തുറക്കാനാവില്ലെന്നും പത്രം പറയുന്നു.
140 മണ്ഡലങ്ങളിൽ 44 ഇടത്താണ് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നത്. നേരത്തെ അത് 55 മണ്ഡലങ്ങളായിരുന്നു. ബാക്കി മണ്ഡലങ്ങളുടെ ചായ്‌വ് വ്യക്തമാണ്. 49 മണ്ഡലങ്ങളിൽ എൽഡിഎഫിനും 45 മണ്ഡലങ്ങളിൽ യുഡിഎഫിനും വ്യക്തമായ മേൽക്കൈയുണ്ട്- പത്രം പ്രവചിക്കുന്നു.
മലബാറിലേയും മധ്യ തിരുവിതാംകൂറിലേയും പരമ്പരാഗത വോട്ടുകൾ എൽഡിഎഫ് നിലനിർത്തും. മലപ്പുറത്തും മധ്യ കേരളത്തിലും ഉണ്ടാക്കുന്ന മുന്നേറ്റം യുഡിഎഫിന് അനുകൂലമായിരിക്കും. കോൺഗ്രസിന്റെ യുവ സ്ഥാനാർത്ഥികൾ ഇടതു മുന്നണിക്ക് കടുത്ത മത്സരമാണ് നൽകുന്നത്.
വികസന നേട്ടങ്ങൾക്ക് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ ലഭിച്ചത് പോലെയുള്ള സ്വീകാര്യത പിന്നീട് ലഭിച്ചില്ല. തുടർച്ചയായ പ്രതിപക്ഷ ആരോപണങ്ങൾ സർക്കാരിന് തിരിച്ചടിയായിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഏശാതെ പോയ സ്വർണക്കടത്ത് വിവാദവും ചൂടുപിടിച്ചിട്ടുണ്ട്. ആഴക്കടൽ വിവാദവും വോട്ടർ പട്ടിക ഇരട്ടിപ്പും സർക്കാറിനെതിരെയുള്ള മൂർച്ചയേറിയ പ്രചാരണായുധമാക്കാൻ യുഡിഎഫിനായി.
Adjust Story Font
16