Quantcast

'ഇനി എത്രപേരെ കൊന്നാലാണ് നിങ്ങളുടെ ബാലന്‍സ് ഷീറ്റ് ടാലിയാവുക?'; സി.പി.എമ്മിനെതിരെ ആഞ്ഞടിച്ച് എം.എസ്.എഫ് നേതാവ്

'എത്ര പേരുടെ ചോരകിട്ടിയാലാണ് നിങ്ങളുടെ കൊതി തീരുക'

MediaOne Logo

Web Desk

  • Published:

    8 April 2021 5:15 AM GMT

ഇനി എത്രപേരെ കൊന്നാലാണ് നിങ്ങളുടെ ബാലന്‍സ് ഷീറ്റ് ടാലിയാവുക?;  സി.പി.എമ്മിനെതിരെ ആഞ്ഞടിച്ച് എം.എസ്.എഫ് നേതാവ്
X

കണ്ണൂരില്‍ സി.പി.ഐ.എം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുസ്‌‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്‍റെ കൊലപാതകത്തിൽ ആഞ്ഞടിച്ച് എം.എസ്.എഫ് നേതാവ്. ഓരോ കൊലപാതകങ്ങള്‍ നടക്കുമ്പോഴും വലിയ ലിസ്റ്റുമായി വരുന്ന സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് ഇനി എത്ര പേരെ കൊന്നു കഴിഞ്ഞാല്‍ അവരുടെ ബാലന്‍സ് ഷീറ്റ് ടാലിയാവുമെന്നും എത്ര പേരുടെ ചോരകിട്ടിയാലാണ് കൊതി തീരുകയെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസ്.

ഒരു മനുഷ്യനെ വെട്ടിനുറുക്കി കൊല്ലുന്നു എന്ന് മാത്രമല്ല, ചാനലിരുന്ന് തട്ടികൊണ്ടുപോയ കള്ളക്കഥകള്‍ പറഞ്ഞുണ്ടാക്കുന്നു. കൊലപാതകങ്ങളെ താരതമ്യം ചെയ്യുന്ന രീതിതന്നെ അപമാനകരമാണെന്നും പി.കെ നവാസ് ചൂണ്ടിക്കാട്ടി. കൊലപാതക വിവരം നേരത്തെ ഫേസ്ബുക്കിലും വാട്ട്സ്ആപ്പിലും പ്രചരിച്ചിട്ടും ഇതെല്ലാം അറിഞ്ഞ ഡി.വൈ.എഫ്.ഐയുടെ മേഖലാ ട്രഷറര്‍ അടക്കമുള്ള സി.പി.എം നേതാക്കള്‍ എവിടെയായിരുന്നുവെന്നും പി.കെ നവാസ് വിമര്‍ശിച്ചു. മീഡിയവണ്‍ ഫസ്റ്റ് ഡിബേറ്റിലാണ് പി.കെ നവാസ് സി.പി.ഐ.എമ്മിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചത്.

പി.കെ നവാസിന്‍റെ വാക്കുകള്‍:

ഒരു കൊലപാതകം ആഘോഷിക്കപ്പെടുകയാണ്. സി.പി.ഐ.എം നേതാവ് പി.ജയരാജന്‍റെ മകന്‍ ഇത് അര്‍ഹിച്ചതാണെന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റിടുന്നു. അതിലേക്ക് നിരവധിയായ ആളുകള്‍ കമന്‍റുകളിടുന്നു. അതിലേക്ക് നിരവധിയായ ആളുകള്‍ ലൈക്കുകള്‍ കൊടുക്കുന്നു. ഈ സമൂഹത്തിലേക്ക് ഏത് തരത്തിലുള്ള ആളുകളെയാണ് പാര്‍ട്ടി മുന്നോട്ടു വളര്‍ത്തി കൊണ്ടുവരുന്നതെന്നാണ് നിങ്ങള്‍ ആലോചിക്കേണ്ടത്. ഒരു മനുഷ്യനെ വെട്ടിനുറുക്കി കൊല്ലുന്നു എന്ന് മാത്രമല്ല, ചാനലിരുന്ന് തട്ടികൊണ്ടുപോയ കള്ളക്കഥകള്‍ പറഞ്ഞുണ്ടാക്കുന്നു. ഇത്തരത്തില്‍ നുണക്കഥകള്‍ പറഞ്ഞുണ്ടാക്കുന്നു എന്ന് മാത്രമല്ല സൈബര്‍ ഇടങ്ങളില്‍ ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ ന്യായീകരിക്കുകയും അതിനെ അനുകൂലിക്കുകയും ചെയ്യുന്നു.

ഈ കൊലപാതകത്തെ ഇതിന് മുമ്പ് നടന്ന കൊലപാതകങ്ങളുമായി താരതമ്യം ചെയ്യുകയാണ്. എന്നിട്ട് ഇത് അങ്ങനെയാണ് അതിന് പകരമായിട്ടാണ് ഇത്. നിങ്ങള്‍ അന്ന് ചെയ്തില്ലേ എന്ന ക്ലീഷേ വാചകങ്ങള്‍ മാത്രം ഉപയോഗിച്ചു കൊണ്ട് ഈ കൊലപാതകത്തെ മറച്ചുവെക്കുവാന്‍ കഴിയുമോ?

ഈ കൊലപാതകത്തിന്‍റെ പ്രത്യേകത ഉച്ചക്ക് പണ്ട്രണ്ടര മണിക്ക് ബൂത്തിലിരുന്ന ഡി.വൈ.എഫ്.ഐയുടെ മേഖലാ ട്രഷറര്‍ ഞങ്ങളിത് ചെയ്യും, ഈ ദിവസം നിങ്ങള്‍ക്ക് മറക്കാനാവാത്ത ദിവസമായിരിക്കും എന്ന് മുന്‍കൂട്ടി ഫേസ്ബുക്കിലും വാട്ട്സ്ആപ്പിലും വെക്കുന്നു. വാട്ട്സ്ആപ്പില്‍ സ്റ്റാറ്റസ് വെക്കുന്നു, ഫേസ്ബുക്കില്‍ സന്ദേശങ്ങള്‍ ഒഴുക്കി വിടുന്നു. ഈ സമയത്ത് അപലപിക്കാന്‍ വരുന്ന സി.പി.ഐ.എമ്മിന്‍റെ നേതാക്കള്‍ ഉച്ചക്ക് പണ്ട്രണ്ടര മുതല്‍ രാത്രി എട്ടര വരെ ഈ വിഷയം നടക്കുന്നത് വരെ നിങ്ങളെവിടെ ആയിരുന്നു. നിങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചകളുടെ ബാക്കിപത്രമല്ലേ ഒരു ചെറുപ്പക്കാരനെ വെട്ടിനുറുക്കി കൊന്നത്.

എത്ര പേരുടെ ചോരകിട്ടിയാല്‍ നിങ്ങള്‍ക്ക് കൊതി തീരുക. എല്ലാ ചാനല്‍ ചര്‍ച്ചകളിലും കൊന്ന് കഴിഞ്ഞിട്ട് വരിക വലിയൊരു ലിസ്റ്റുമായിട്ടാണ്. എന്നിട്ട് പറയുക ഞങ്ങളാണ് ഏറ്റവും കൂടുതല്‍ മരണപ്പെട്ടു പോയതെന്നാണ്. ഇനി എത്ര പേരെ കൊന്നു കഴിഞ്ഞാല്‍ നിങ്ങളുടെ ബാലന്‍സ് ഷീറ്റ് ടാലിയാവും. നിങ്ങള്‍ അത് പൊതുസമൂഹത്തോടു പറയണം, കേരളത്തോടു പറയണം. ഞങ്ങളുടെ കൊലപാതകങ്ങള്‍ നല്ല കൊലപാതകങ്ങളാണ്, മഹത്വവല്‍കരിക്കേണ്ട കൊലപാതകങ്ങളാണ് എങ്കില്‍ ആ എണ്ണത്തെ കുറിച്ചൊന്നു പറയൂ, ഏതൊരു കൊലപാതകം നടത്തിയിട്ടും ചാനല്‍ ചര്‍ച്ചയില്‍ വന്നിട്ട് പറയുകയാണ് ഞങ്ങളുടെ കുറേ പ്രവര്‍ത്തകന്‍മാരെ കൊന്നുകളഞ്ഞിട്ടുണ്ടെന്ന്. 1947 സ്വാതന്ത്രൃം കിട്ടിയത് തൊട്ടുള്ള കണക്കുകളാണ് ഈ പറയുന്നത്. ഇപ്പോള്‍ നടക്കുന്ന കൊലപാതകങ്ങളെ ഇങ്ങനെ താരതമ്യം ചെയ്യുന്നത് അപമാനകരമാണ്.

TAGS :

Next Story