എംഇഎസ് സ്ഥാപനങ്ങളിൽ 50 ശതമാനം അധ്യാപകരും അമുസ്‌ലിംകൾ; മറ്റേതെങ്കിലും മതസംഘടനകൾക്ക് ഇത് പറ്റുമോ?: ഫസൽ ഗഫൂർ
കേരളത്തിൽ എൻഎസ്എസിന് 22ഉം എസ്എൻഡിപിക്ക് 14ഉം കോളജുകൾ ഉള്ളപ്പോൾ എംഇഎസിന് ഏഴേ ഉള്ളൂവെന്നും ഫസൽ ഗഫൂർ.

- Updated:
2026-01-22 17:11:24.0

പാലക്കാട്: എംഇഎസിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 50 ശതമാനം അധ്യാപകരും അമുസ്‌ലിംകൾ ആണെന്ന് ഫസൽ ഗഫൂർ. മറ്റേതെങ്കിലും മതസംഘടനകൾക്ക് ഇത് പറയാൻ പറ്റുമോയെന്ന് വെല്ലുവിളിക്കുന്നതായും എംഇഎസ് പ്രസിഡന്റ്. മറ്റ് മതത്തിൽപ്പെട്ടവരെ ഇതുപോലെ നിയമിച്ചിട്ടുണ്ടെന്ന് അവർക്ക് പറയാനാകുമോയെന്ന് ചോദിച്ച ഫസൽ ഗഫൂർ, ഏറ്റവും നല്ല മാതൃക എംഇഎസ് ആണെന്നും അഭിപ്രായപ്പെട്ടു.
'ന്യൂനപക്ഷ പദവി സംബന്ധിച്ചുള്ള പ്രശ്‌നമുണ്ടായപ്പോൾ 50ഃ50 അനുപാദത്തിന് ആദ്യം സമ്മതിച്ചത് എംഇഎസാണ്. 50 ശതമാനം സീറ്റ് നിങ്ങളെടുത്തോയെന്ന് ഞങ്ങൾ പറഞ്ഞു. കൂടാതെ ലീഗിന്റെ കുറെ സ്ഥാപനങ്ങളുമുണ്ടായിരുന്നു. അതിൽ ദുഃഖമുണ്ടായി എ.കെ ആന്റണി ഇറങ്ങിപ്പോയി എന്ന് പറയുന്നത് ശരിയല്ല. ആന്റണി ഇറങ്ങിപ്പോകാൻ കാരണം 50ഃ50 എന്ന അദ്ദേഹത്തിന്റെ പോളിസി പൊളിഞ്ഞുപോയതുകൊണ്ടാണ്. അത് പൊളിച്ചത് കോടതിയാണ്'.
കേരളത്തിൽ എൻഎസ്എസിന് 22ഉം എസ്എൻഡിപിക്ക് 14ഉം കോളജുകൾ ഉള്ളപ്പോൾ എംഇഎസിന് ഏഴേ ഉള്ളൂവെന്നും ഫസൽ ഗഫൂർ. എന്നാൽ ഏഴുള്ള എംഇഎസ് ഇവരുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ 30 വർഷം കൊണ്ട് എവിടെയെത്തിയെന്ന് നോക്കണം. ഏതെങ്കിലും ജില്ലയിൽ സ്ഥാപനം കിട്ടിയില്ലെന്ന് പറയുന്നതിൽ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ എല്ലാ സമുദായങ്ങളും മാന്യമായൊരു അഡ്ജസ്റ്റമെന്റ് നടത്തിയാണ് നിൽക്കുന്നത്. എൽഡിഎഫാണെങ്കിലും യുഡിഎഫാണെങ്കിലും അങ്ങനെയാണ്. ഓരോ സ്ഥലങ്ങളിലും പ്രാമുഖ്യമുള്ള സമുദായങ്ങൾക്ക് സീറ്റ് കൊടുക്കുന്നു.
ഒരിടത്ത് ഒരു സമുദായമാണെങ്കിൽ മറ്റൊരിടത്ത് മറ്റു സമുദായങ്ങളാണ്. കേരളത്തിലെ 105 മണ്ഡലങ്ങളിലും ഹിന്ദു ഭൂരിപക്ഷമാണ്. ആര് ആരെയാണ് പേടിക്കുന്നത്. മലപ്പുറം ജില്ലയിൽ വരുമ്പോൾ ഭയമാണെന്നാണ് ഒരാൾ പറയുന്നത്. അതിനർഥം ഫസൽ ഗഫൂർ മറ്റൊരിടത്ത് പോയാൽ ഭയം വരുമോ...? അപ്പോൾ എന്തെങ്കിലും വിളിച്ചുപറഞ്ഞാൽ അതിനെ തലയിലേറ്റി കൊണ്ടുനടക്കാനും എതിർക്കാതിരിക്കാനുമാവില്ലെന്നും കേരളത്തിൽ വർഗീയത രാഷ്ട്രീയമായാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16
