പിന്തുണയാവശ്യപ്പെട്ട് അൻവർ കത്ത് നൽകി, ദേശീയ നേതൃത്വം അംഗീകരിച്ചാൽ നിലമ്പൂരിൽ പാർട്ടി സജീവമാകും: എഎപി സംസ്ഥാന പ്രസിഡന്റ്
''കോൺഗ്രസിനെ വിശ്വസിച്ചാണ് അൻവർ ഇറങ്ങി വന്നത്. അൻവറിനോട് സതീശൻ ഉൾപ്പടെയുള്ളവർ കാണിച്ചത് ശരിയായില്ല''

അഡ്വ വിനോദ് വിൽസൺ മാത്യു, പി.വി അന്‍വര്‍
കൊല്ലം: നിലമ്പൂരിൽ പിന്തുണ ആവശ്യപ്പെട്ട് പി.വി അൻവർ കത്ത് നൽകിയെന്ന് എഎപി സംസ്ഥാന പ്രസിഡന്റ് അഡ്വ വിനോദ് വിൽസൺ മാത്യു.
സംസ്ഥാന നേതൃത്വം അംഗീകരിച്ച കത്ത്, ആം ആദ്മി പാർട്ടി കേന്ദ്ര നേതൃത്വത്തിന് അയച്ചിട്ടുണ്ട്. ഒരു ദേശീയ പാർട്ടിയാണ് പിന്തുണ ആവശ്യപെട്ടത്. പിന്തുണ നൽകാൻ ദേശീയ നേതൃത്വം തീരുമാനിച്ചാൽ എഎപി സജീവമായി നിലമ്പൂരിൽ ഉണ്ടാകുമെന്നും വിൽസൺ മാത്യു മീഡിയവണിനോട് പറഞ്ഞു.
രണ്ട് ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
''അൻവറിനെ കോൺഗ്രസ് വഴിയാധാരമാക്കി. കോൺഗ്രസിനെ വിശ്വസിച്ചാണ് അൻവർ ഇറങ്ങി വന്നത്. അൻവറിനോട് സതീശൻ ഉൾപ്പടെ ഉള്ളവർ കാണിച്ചത് ശരിയായില്ല. കൂടെ ചേർന്ന് നിർത്തണമായിരുന്നു. അന്‍വര്‍ പറയുന്നത് പോലെ സതീശൻ-പിണറായി ഡീൽ ഉണ്ട്, അന്‍വറിനെ ഒതുക്കുക എന്നതാണ് ലക്ഷ്യം''- വിൽസൺ മാത്യു പറഞ്ഞു.
''മൂന്നാം മുന്നണിക്ക് സാധ്യത ഉണ്ട്. അൻവർ പറയുന്നത് പോലെ കേരളത്തിൽ മൂന്നാം മുന്നണിക്ക് സാധ്യത ഉണ്ട്. ഇടത് വലത് പക്ഷങ്ങളെ ജനങ്ങൾ മടുത്തു. വർഗീയത പറഞ്ഞു വരുന്ന ബിജെപിയെ ജനങ്ങൾക്ക് വേണ്ട . മൂന്നാം മുന്നണി വേണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്ന സമയം ആണിത്, സാധ്യതകൾ പരിശോധിക്കും''- വിനോദ് വിൽസൺ മാത്യു കൂട്ടിച്ചേര്‍ത്തു.
Watch Video Report
Adjust Story Font
16

