'കട തുറക്കുന്നു എന്ന് മാത്രമേയൊള്ളൂ..ചില ദിവസം നൂറുരൂപ കിട്ടിയാല്‍ കിട്ടി'; മുണ്ടക്കൈയിലും ചൂരൽമലയിലും രാവും പകലും കട്ടൻ ചായയിട്ട് രക്ഷാപ്രവര്‍ത്തകരെ കാത്തിരുന്ന അബൂക്ക
'ടൂറിസ്റ്റുകളും പഴയപോലെ എത്തുന്നില്ല. എത്തുന്നവരെ പൊലീസുകാര്‍ തടഞ്ഞുനിര്‍ത്തുകയാണ്'

വയനാട്: മുണ്ടക്കൈയിലും ചൂരൽ മലയിലും രക്ഷാ പ്രവർത്തനത്തിന് എത്തിയവർക്ക് മറക്കാൻ പറ്റാത്ത ചില മുഖങ്ങൾ ഉണ്ട് അവിടെ, അതിൽ ഒരാളാണ് അബൂക്ക.ചൂരല്‍മല അങ്ങാടിയില്‍ വര്‍ക്ക് ഷോപ്പ് നടത്തുന്ന അബൂക്ക രാവും പകലും മുടങ്ങാതെ കട്ടൻചായയിട്ട് രക്ഷാപ്രവര്‍ത്തകരെ കാത്തിരുന്ന ആളാണ് അബൂക്ക. ഉരുള്‍ദുരന്തം നടന്ന് ഒരു വർഷം ഒന്നാകുമ്പോൾ ഓര്‍മകളില്‍ വിങ്ങിപ്പൊട്ടുകയാണ് ഇദ്ദേഹം.
'ഒരു വര്‍ഷം പെട്ടന്നാണ് പോയത്.എല്ലാം ഇന്നലെ കഴിഞ്ഞപോലെയാണ് തോന്നുന്നത്.കട തുറക്കുന്നു എന്ന് മാത്രമേയൊള്ളൂ..ചില ദിവസം നൂറുരൂപ കിട്ടിയാല്‍ കിട്ടി. 500 രൂപയൊക്കെ വല്ലപ്പോഴും കിട്ടും. വാഹനങ്ങളില്ല,ചൂരല്‍മലയിലുള്ള ഒരുപാടുപേര്‍ ദുരന്തത്തില്‍ മരിച്ചു. പണിയില്ലാത്ത ദിവസം കൂലിപ്പണിക്ക് പോകും. ടൂറിസ്റ്റുകളും പഴയപോലെ എത്തുന്നില്ല. എത്തുന്നവരെ പൊലീസുകാര്‍ തടഞ്ഞുനിര്‍ത്തുകയാണ്.അത് ചെയ്യേണ്ടതില്ല എന്നാണ് എന്‍റെ അഭിപ്രായം.ദുരന്തമുണ്ടായപ്പോള്‍ നമ്മളെ കൈമറന്ന് സഹായിച്ചവരെല്ലാം പുറത്ത് നിന്നുള്ളവരാണ്. ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സംഘടനകള്‍ വീട് നിര്‍മിച്ച് നല്‍കുന്നതും വളരെ ദൂരെയാണ്. ഇവിടെ അടുത്താണ് വീട് പണിയുന്നതെങ്കില്‍ ചൂരല്‍മലയെ കുറച്ചെങ്കിലും പഴയപോലെ ആക്കാനാകും..' അബൂക്ക പറയുന്നു.
'45 വര്‍ഷമായി ഈ നാട്ടില്‍ വന്നിട്ട്.അന്ന് മുതല്‍ കാണുന്നവരൊക്കെ ഒറ്റയടിക്ക് പോയെന്നത് വിശ്വസിക്കാനാവുന്നില്ല. ചിലരുടെ വിഡിയോ ഒക്കെ വാട്ട്സാപ്പ് ഗ്രൂപ്പില്‍ കാണുന്ന സമയത്ത് മനസ് പൊട്ടിപ്പോകും.അവരൊക്കെ എന്‍റെ ആരുമല്ല.പക്ഷേ...' അബൂക്കയുടെ വാക്കുകള്‍ മുറിയുന്നു.
Adjust Story Font
16

