അരമണിക്കൂര്‍ രക്തം വാര്‍ന്ന് നടുറോഡില്‍; തിരുവനന്തപുരം മാറനല്ലൂരിൽ വാഹനാപകടത്തിൽ പെട്ട യുവാവിന് ദാരുണാന്ത്യം
ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്

തിരുവനന്തപുരം: തിരുവനന്തപുരം മാറനല്ലൂരിൽ അപകടത്തിൽപ്പെട്ട യുവാവിനെ ആശുപത്രിയിലെത്തിക്കാതെ പൊലീസും നാട്ടുകാരും നോക്കിനിന്നെന്ന് ആക്ഷേപം. ജീവനക്കാരുടെ സമരം കാരണം ആംബുലൻസ് സമയത്തിന് എത്തിയില്ലെന്നാണ് പൊലീസ് മറുപടി. തിരുവനന്തപുരം ശ്രീകാര്യത്തും അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് സമയത്തിനെത്തിയില്ലെന്ന് ആരോപണമുണ്ട്.
തിരുവനന്തപുരം മാറനല്ലൂർ മലവിള പാലത്തിന് സമീപം ഞായറാഴ്ച രാത്രി 12 മണിയോടെയാണ് ബൈക്കപകടം ഉണ്ടാകുന്നത്. നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് പെരുങ്കടവിള സ്വദേശിയായ വിവേക് റോഡിൽ വീഴുകയായിരുന്നു. അപകടം നടന്ന് 15 മിനിറ്റിനുള്ളിൽത്തന്നെ നാട്ടുകാരും പൊലീസും സ്ഥലത്തെത്തി. എന്നാൽ ആശുപത്രിയിൽ കൊണ്ടുപോകാൻ പൊലീസ് തയ്യാറായില്ല. ആംബുലൻസിന് വേണ്ടി കാത്തുനിന്നു. ഒടുവിൽ അപകടം നടന്ന് 35 മിനിറ്റ് കഴിഞ്ഞപ്പോൾ ആംബുലൻസ് എത്തിയത്. അപ്പോൾ മാത്രമാണ് വിവേകിനെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ പുലർച്ചെയോടെ വിവേക് മരിച്ചു. അപകടത്തിന്‍റെയും അനാസ്ഥയുടെയും സിസിടിവി ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു.
ആംബുലൻസ് എത്താൻ വൈകിയെന്നായിരുന്നു പൊലീസ് വിശദീകരണം. എന്നാൽ സമാനമായ സംഭവം ഇന്ന് പുലർച്ചെയുമുണ്ടായതായി ആക്ഷേപമുണ്ട്. തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിടിച്ച് സ്കൂട്ടർ യാത്രക്കാരനായ ശ്രീകാര്യം വെഞ്ചാവോട് സ്വദേശി സക്കറിയയാണ് മരിച്ചത്. ജീവനക്കാരുടെ അനിശ്ചിതകാല സമരമാണ് 108 ആംബുലൻസുകളുടെ ലഭ്യത കുറയാന്‍ കാരണമെന്ന ആരോപണവും വ്യാപകമായുണ്ട്.
Adjust Story Font
16

