കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
പ്രതികളെ മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കും

എറണാകുളം: കൂത്താട്ടുകുളത്ത് വനിതാ കൗൺസിലറെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. സിപിഎം ബ്രാഞ്ച് സെക്രട്ടറി അരുൺ വി.മോഹൻ, പാർട്ടി പ്രവർത്തകരായ ടോണി ബേബി, റിൻസ് വർഗീസ്, സജിത്ത് എബ്രഹാം എന്നിവരാണ് അറസ്റ്റിലായത്. ഇവരെ മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കും.
അതേസമയം കേസിലെ പ്രധാന പ്രതികളിലേക്ക് പോലീസ് ഇതുവരെ എത്തിയിട്ടില്ല. സിപിഎം ഏരിയ സെക്രട്ടറി, നഗരസഭാ ചെയർപേഴ്സൺ, വൈസ് ചെയർമാൻ എന്നിവരടക്കം മുഖ്യ പ്രതികളായ കേസിൽ താഴെത്തട്ടിലെ നാല് പേർ മാത്രമാണ് പോലീസിൻ്റെ പിടിയിലായത്. മറ്റുള്ളവർ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുമെന്നാണ് വിവരം. കലാ രാജുവിൻ്റെ രഹസ്യമൊഴിയും ഇന്ന് രേഖപ്പെടുത്തും.
ശനിയാഴ്ചയാണ് എൽഡിഎഫ് ഭരിക്കുന്ന കൂത്താട്ടുകുളം നഗരസഭയിൽ യുഡിഎഫ് നൽകിയ അവിശ്വാസപ്രമേയത്തിന്മേലുള്ള ചർച്ചയിൽ പങ്കെടുക്കാനെത്തിയ കൗൺസിലറെ സിപിഎം പ്രവർത്തകർ തട്ടിക്കൊണ്ടുപോയതായി ആരോപണം ഉയർന്നത്. സ്വന്തം പാര്‍ട്ടിക്കാരാണ് തന്നെ ആക്രമിക്കുകയും ആക്ഷേപിക്കുകയും ചെയ്തതെന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ് കലാ രാജു. തന്നെ കോണ്‍ഗ്രസ് ഒളിപ്പിച്ചതാണെന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ ആരോപണം അടിസ്ഥാനരഹിതരമാണെന്നും കൊലവിളി മുദ്രാവാക്യം ഉയര്‍ത്തിയ പാര്‍ട്ടിയില്‍ തുടരണമോ എന്ന കാര്യം ആലോചിക്കുമെന്നും കലാ രാജു പ്രതികരിച്ചിരുന്നു.
Adjust Story Font
16

