ഷഹബാസിനെതിരെ പ്രതികൾ ഇൻസ്റ്റഗ്രാം വഴി കൊലവിളി നടത്തി; കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്
നേരിട്ട് കണ്ടാൽ കൊല്ലുമെന്ന് പ്രതികൾ ഭീഷിണിപ്പെടുത്തി

കോഴിക്കോട്: താമരശ്ശേരിയിലെ ഷഹബാസിന്റെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്. ഷഹബാസിനെതിരെ പ്രതികൾ ഇൻസ്റ്റഗ്രാം വഴി കൊലവിളി നടത്തിയെന്നും നേരിട്ട് കണ്ടാൽ കൊല്ലുമെന്ന് ഭീഷിണിപ്പെടുത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇൻസ്റ്റഗ്രാം ഗ്രൂപ്പിൽ നിന്നാണ് നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചത്.
നഞ്ചക് ഉപയോഗിച്ച് മർദിക്കുമെന്ന് പ്രതികൾ ഭീഷിണിപ്പെടുത്തി. ഷഹബാസിൻ്റെ സുഹൃത്തുകളും പ്രതികളായ വിദ്യാർഥികളും തമ്മിൽ മുമ്പും പരസ്പരം ഏറ്റുമുട്ടാൻ വെല്ലുവിളിച്ചിരുന്നു. രണ്ട് സ്കൂളുകളിലെയും വിദ്യാർഥികൾ തമ്മിലുള്ള തർക്കമാണ് പകയുണ്ടാവാൻ കാരണമായത്.
ഷഹബാസ് ഉപയോഗിച്ച ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. താമരശ്ശേരി എസ്എച്ച്ഒ സായൂജിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും സൈബർ സെല്ലുമാണ് ഷഹബാസ് ഉപയോഗിച്ച ഫോൺ പരിശോധിച്ചത്. സംഘർഷം ആസൂത്രണം ചെയ്ത ഇൻസ്റ്റഗ്രാം ഗ്രൂപ്പുകളിലെ ഓഡിയോ സന്ദേശങ്ങളുടെ ഉറവിടവും ,അക്കൗണ്ടുകൾ വ്യാജമാണോ എന്നും അറിയിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം മെറ്റയ്ക്ക് മെയിൽ അയച്ചിരുന്നു. അതേസമയം കേസിലെ പ്രതികൾ പരീക്ഷ എഴുതുന്നതിനെതിരെ ഇന്നും കെഎസ്‌യു-എംഎസ്എഫ് പ്രതിഷേധമുണ്ടായി.
Adjust Story Font
16

