മുൻ മാനേജരെ മര്‍ദിച്ച കേസ്: നടൻ ഉണ്ണി മുകുന്ദന് സമൻസ്
ഒക്ടോബർ 27ന് ഹാജരാകാന്‍ നിർദേശം

കൊച്ചി: മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ച കേസില്‍ നടൻ ഉണ്ണി മുകുന്ദന് സമൻസ്. കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് നോട്ടീസ് അയച്ചത്. ഒക്ടോബർ 27ന് ഹാജരാകാനാണ് നിർദേശം. മുൻ മാനേജരെ നടൻ മർദിച്ചെന്ന കേസില്‍ ഇൻഫോപാർക് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.
ഈ വര്‍ഷം മേയിലായിരുന്നു ഉണ്ണിമുകുന്ദൻ മർദിച്ചെന്നാരോപിച്ച് വിപിൻ കുമാർ ഇൻഫോ പാർക്ക് പൊലീസിൽ പരാതിപ്പെട്ടത്. ഉണ്ണി മുകുന്ദന്റെ ഒടുവിൽ ഇറങ്ങിയ സിനിമ പരാജയപ്പെട്ട സാഹചര്യത്തിൽ മാനേജരായ താൻ മറ്റൊരു സിനിമയെ പുകഴ്ത്തി സോഷ്യൽമീഡിയയിൽ പോസ്റ്റ് ഇട്ടതാണ് നടനെ പ്രകോപിപ്പിച്ചതെന്നും പരാതിയിലുണ്ടായിരുന്നു. തന്നെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തുകയും കാര് പാർക്കിങ് ഏരിയയിൽ വെച്ച് മർദിക്കുകയും ചെയ്തും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചതിന് ശേഷമാണ് പൊലീസ് കോടതിയിൽ കഴിഞ്ഞ ദിവസം കുറ്റപത്രം സമർപ്പിച്ചത്.
വിപിൻ കുമാറും ഉണ്ണി മുകുന്ദനും തമ്മിലുള്ള പ്രശ്നത്തില്‍ താരസംഘടനയായ 'അമ്മ'യും ഫെഫ്കയുമടക്കമുള്ള സംഘടനകളും ഇടപെട്ടിരുന്നു. എന്നാല്‍ പരാതി ഉണ്ണി മുകുന്ദന്‍ നിഷേധിച്ചിരുന്നു.വിപിന്‍കുമാറിന്‍റെ കൂളിങ് ഗ്ലാസ് എറിഞ്ഞുപൊട്ടിച്ചുവെന്നല്ലാതെ മര്‍ദിച്ചിട്ടില്ലെന്നും അതിന് തന്‍റെ കൂടെയുള്ളവര്‍ സാക്ഷിയാണെന്നും ഉണ്ണി മുകുന്ദന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.
Adjust Story Font
16

