എസ്എഫ്‌ഐ ഇനി മുണ്ടുടുത്ത് സമരത്തിനിറങ്ങരുത്, മടക്കി കുത്തേണ്ടി വന്നാൽ കാവി കളസം പൊതുജനം കാണും; പിഎം ശ്രീയിൽ പരിഹാസവുമായി എഐവൈഎഫ്
കാസർകോട് ജില്ലയിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെയായിരുന്നു പരിഹാസം

Photo|MediaOneNews
കാസർകോട്: പിഎം ശ്രീയിൽ എസ്എഫ്‌ഐക്കെതിരെ പരിഹാസവുമായി എഐവൈഎഫ്. എസ്എഫ്‌ഐ മുണ്ടുടുത്ത് സമരത്തിനിറങ്ങരുത്, മുണ്ട് മടക്കി കുത്തേണ്ടി വന്നാൽ കാവി കളസം പൊതുജനം കാണുമെന്നാണ് എഐവൈഎഫ് കാസർകോട് ജില്ലാ സെക്രട്ടറി എം.ശ്രീജിത്തിന്റെ പരിഹാസം. ജില്ലയിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെയായിരുന്നു പരിഹാസം.
ഇടതുപക്ഷ നിലപാടുകൾക്കും നയങ്ങൾക്കുമെതിരായിട്ടാണ് പിഎം ശ്രീയിൽ ഒപ്പിട്ടത്. ശിവൻകുട്ടിയുടെ പാർട്ടി ജനറൽ സെക്രട്ടറി ഈ വിഷയത്തിൽ നയം വ്യക്തമാക്കിയതാണ്. ജനറൽ സെക്രട്ടറിക്ക് ബോധ്യമായ പ്രശ്‌നം ശിവൻകുട്ടിക്ക് മനസിലാവാത്തതെന്താണെന്നത് സംശയാസ്പദമാണ്. വിദ്യാഭ്യാസ രംഗത്ത് ആർഎസ്എസിന്‌റെ തിട്ടൂരം നടപ്പിലാക്കുന്ന നയം പ്രാബല്യത്തിൽ കൊണ്ടുവരാനുള്ള ശ്രമത്തെ എഐവൈഎസും എഐഎസ്എഫും എതിർക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും ശ്രീജിത്ത് വ്യക്തമാക്കി.
ഫണ്ടാണ് വിഷയമെങ്കിൽ സുപ്രിംകോടതിയെ സമീപിക്കുകയോ, ചർച്ചകൾ നടത്തുകയോ ചെയ്യാം. ഫണ്ടിന്റെ പേരുപറഞ്ഞ് കാലങ്ങളായി പടുത്തുയർത്തിയ കേരളത്തിന്റെ വിദ്യാഭ്യാസ നേട്ടങ്ങളെ തകർക്കാനുള്ള പരിശ്രമത്തെ ചെറുത്തു തോൽപിക്കണമെന്ന് തന്നെയാണ് പാർട്ടി തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്ധതിയിൽ സർക്കാർ ഒപ്പുവച്ചതിന് പിന്നാലെ എഐഎസ്എഫും എഐവൈഎഫും അടക്കമുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പിഎം ശ്രീയിൽ ഭാഗമാകേണ്ടതില്ല എന്നായിരുന്നു സംഘടനകളുടെ നേരത്തേതന്നെയുള്ള നിലപാട്. കഴിഞ്ഞ ദിവസം യുവജന സംഘടനകളുടെ നേതൃത്വത്തിൽ തലസ്ഥാനത്ത് പ്രതിഷേധ മാർച്ച് നടന്നിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പൊലീസ് ജലപീരങ്കിയടക്കം പ്രയോഗിച്ചിരുന്നു. ദേശീയ വിദ്യാഭ്യാസ നയം പിഎം ശ്രീയുടെ പേരിൽ നടപ്പിലാക്കാനാണ് ശ്രമമെങ്കിൽ പ്രതിഷേധം കടുപ്പിക്കുമെന്ന് നേതാക്കൾ പ്രതികരിച്ചിരുന്നു.
Adjust Story Font
16

