'എന്റെ കയ്യിൽ രേഖ ഇല്ലാത്തതുകൊണ്ട് ആരോപണം ഉന്നയിക്കുന്നില്ല'; ഷാഫി പറമ്പിലിനെതിരായ അധിക്ഷേപത്തിൽ പാലക്കാട് ജില്ലാ സെക്രട്ടറിയെ കൈവിട്ട് എ.കെ ബാലൻ
ഇ.എൻ സുരേഷ് ബാബുവിനെതിരെ കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി പ്രമോദ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി

പാലക്കാട്: ഷാഫി പറമ്പിലിനെതിരായ അധിക്ഷേപത്തിൽ പാലക്കാട് ജില്ലാ സെക്രട്ടറിയെ കൈവിട്ട് മുതിർന്ന സിപിഎം നേതാവ് എ.കെ ബാലൻ. തന്റെ കയ്യിൽ രേഖ ഇല്ലാത്തതുകൊണ്ട് ആരോപണം ഉന്നയിക്കുന്നില്ല. ആരോപണം ഉന്നയിച്ച ഇ.എൻ സുരേഷ് ബാബുവിന് അത് തെളിയിക്കാൻ കയ്യിൽ തെളിവ് ഉണ്ടാകുമല്ലോയെന്നും എ.കെ ബാലൻ ചോദിച്ചു.
താൻ ഈ വിവാദത്തിൽ കക്ഷി ചേരുന്നില്ലെന്നും എ.കെ ബാലൻ പറഞ്ഞു. സംഭവത്തിൽ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവിനെതിരെ പൊലിസിൽ പരാതി നൽകി. കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി പ്രമോദാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
കേരളത്തിൽ ഗുരു പൂജയെയും ഭാരത മാതാവിനെയും എതിർക്കുന്നവർ അയപ്പ ഭക്തരായി നടിക്കുന്നുവെന്ന ഗവർണറുടെ പരാമർശത്തിൽ എ.കെ ബാലൻ പ്രതികരിച്ചു. ഗവർണർ ആർഎസ്എസ് വഴി വന്നയാളാണ്. ഡയലറ്റിക്കൽ മെറ്റീരിയലിസം പഠിക്കാത്തതിന്റെ കുറവ് ഗവർണർക്കുണ്ട്. ആ കുറവ് പരിഹരിച്ചാൽ ഗംഭീര മനുഷ്യനാണ് ഗവർണറെന്നും എ.കെ.ബാലൻ പറഞ്ഞു.
പിണറായി വിജയൻ വൈരുദ്ധ്യാത്മക ഭൗതിക വാദിയെന്നും എ.കെ ബാലൻ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ അയ്യപ്പഭക്തനാണെന്ന് പ്രചരണം നടക്കുന്നു. വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് സ്വന്തം അഭിപ്രായമാണ്. എൽഡിഎഫ് സർക്കാർ മുന്നോട്ടുവയ്ക്കുന്ന മാതൃകാപരമായ സമീപനം എസ്എൻഡിപിയും എൻഎസ്എസും തിരിച്ചറിയുന്നുവെന്നും എ.കെ ബാലൻ കൂട്ടിച്ചേർത്തു.
സുരേഷ് ഗോപി ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടുവെന്നു അദ്ദേഹം വ്യക്തമാക്കി. ഓരോ ദിവസം കഴിയുമ്പോഴും പരിഹാസ്യനാകുന്നു. ബിജെപിക്കാർക്ക് തീരെ ഇഷ്ടമല്ലാത്ത ഒരേ ഒരാൾ സുരേഷ് ഗോപിയാണ്. ബിജെപിക്കുള്ളിലെ തമ്മിലടിയിലൂടെ സംഘടനാപരമായ കെട്ടുറപ്പ് തകർന്നുവെന്നും എ.കെ.ബാലൻ പറഞ്ഞു.
Adjust Story Font
16

