അനീഷ് ജോർജിന്റെ ആത്മഹത്യ: ബിഎൽഒമാർ ഇന്ന് ജോലി ബഹിഷ്കരിച്ച് പ്രതിഷേധിക്കും
ചീഫ് ഇലക്‌ട്രൽ ഓഫീസിലേക്കും കലക്ട്രേറ്റുകളിലേക്കും ഇന്ന് പ്രതിഷേധ മാർച്ച്

കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിലെ ബൂത്ത് ലെവൽ ഓഫീസർ അനീഷ് ജോർജിന്റെ സംസ്കാരം ഇന്ന് നടക്കും. വൈകീട്ട് മൂന്നിന് പള്ളിമുക്ക് ലൂർദ് മാതാ പള്ളിയിലാണ് സംസ്‌കാരം. എസ് ഐ ആർ പ്രവർത്തനങ്ങളിലെ സമ്മർദമാണ് അനീഷിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി.അനീഷ് ജോർജിന്റെ ആത്മഹത്യയിൽ സംസ്ഥാനത്തെ ബിഎൽഒമാർ ഇന്ന് ജോലി ബഹിഷ്കരിച്ച് പ്രതിഷേധിക്കും... എൻജിഒ യൂണിയനും ജോയിൻ്റ് കൗൺസിലും അധ്യാപക സംഘടനകളും പ്രതിഷേധത്തിനിറങ്ങും. ചീഫ് ഇലക്‌ട്രൽ ഓഫീസിലേക്കും കലക്ട്രേറ്റുകളിലേക്കും ഇന്ന് പ്രതിഷേധ മാർച്ച് നടത്തും.
അതേസമയം, സിപിഎം പ്രവർത്തകരുടെ ഭീഷണി അനീഷിന് ഉണ്ടായിരുന്നതായി കോൺഗ്രസ് നേതൃത്വം ആരോപിച്ചു.സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ജില്ല കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
എസ്‌ഐആറുമായി ബന്ധപ്പെട്ട ജോലികളും ബിഎൽഒയുടെ മരണവും തമ്മിൽ വ്യക്തമായ ബന്ധമില്ലെന്ന് കണ്ണൂർ കലക്ടർ അരുൺ കെ വിജയൻ പറഞ്ഞു. എസ്ഐആറുമായി ബന്ധപ്പെട്ട് അനീഷ് ജോർജിന് സമ്മർദ്ദം ഉണ്ടാക്കിയിട്ടില്ല, സംഭവ ദിവസമോ അതിനു മുമ്പോ ഒരു ഉദ്യോഗസ്ഥനും സമ്മർദം ചെലുത്തിയിട്ടില്ലെന്നും, ഭീഷണിപ്പെടുത്തുന്ന സ്വഭാവമുള്ള നിർദേശങ്ങള്‍ നൽകിയിട്ടില്ലെന്നും കലക്ടർ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. പൊലീസ് അന്വേഷണം തുടരുന്നതായും കലക്ടര്‍ വ്യക്തമാക്കി.
Adjust Story Font
16

