ശരീര സൗന്ദര്യമത്സരത്തിലെ താരങ്ങളെ പൊലീസിലെടുക്കാൻ വീണ്ടും നീക്കം; കായിക പരീക്ഷയില്‍ പരാജയപ്പെട്ടവര്‍ക്ക് പുനഃപരീക്ഷ
സ്പോർട്സ് ക്വാട്ടയിൽ പൊലീസിൽ എത്താനുളള കായികക്ഷമത പരിശോധനയിൽ ഷിനു ചൊവ്വ നേരത്തെ പരാജയപ്പെട്ടതാണ്

തിരുവനന്തപുരം: ശരീര സൗന്ദര്യമത്സരത്തിലെ താരങ്ങളെ പൊലീസിലെടുക്കാൻ വീണ്ടും വഴിവിട്ട നീക്കം. കണ്ണൂർ സ്വദേശികളായ ചിത്തരേഷ്, ഷിനു എന്നിവർക്ക് വേണ്ടി ഒരിക്കൽ പരാജയപ്പെട്ട കായിക ക്ഷമതാ പരീക്ഷ വീണ്ടും നടത്താൻ സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി. ശരീര സൗന്ദര്യമത്സരത്തിലെ വിജയികളെ സ്പോർട്സ് ക്വാട്ടയിൽ നിയമനം നടത്താൻ പാടില്ലെന്നിരിക്കെ ഇവരെ പൊലീസിലേക്ക് പരിഗണിച്ചത് നേരത്തെ തന്നെ വിവാദമായിരുന്നു.
സ്പോർട്സ് ക്വാട്ടയിൽ പൊലീസിൽ എത്താനുളള കായികക്ഷമത പരിശോധനയിൽ ഷിനു ചൊവ്വ നേരത്തെ പരാജയപ്പെട്ടതാണ്. എന്നാൽ തോൽക്കാൻ ഷിനുവോ തോൽപ്പിക്കാൻ സർക്കാരോ തയ്യാറല്ല. അതിനാലാണ് ഷിനുവിനും ചിത്തരേഷിനും വീണ്ടും കായികക്ഷമത പരീക്ഷയ്ക്ക് വീണ്ടും അവസരം ഒരുക്കുന്നത്. ഒരിക്കൽ പരാജയപ്പെട്ടെങ്കിലും ഒരവസരം കൂടി നൽകണമെന്ന് മുഖ്യമന്ത്രിക്ക് ഇവർ അപേക്ഷ നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് സംസ്ഥാന പൊലീസ് മേധാവി റവാഡാ ചന്ദ്രശേഖർ ഉത്തരവിറക്കിയത്.
ശരീരസൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്ത വിജയിച്ചിട്ടുള്ളവരെ സ്പോർട്സ് ക്വാട്ടയിലേക്ക് നിയമിക്കാറില്ല. ചിത്തരേഷിനെയും ഷിനുവിനെയും സ്പോർട്സ് ക്വാട്ടയിൽ പൊലീസിൽ നിയമിക്കുന്നതിനെ മുൻ സംസ്ഥാന പൊലീസ് മേധാവി ശക്തമായ എതിർത്തിരുന്നു. ഇതിനെ മറികടന്നായിരുന്നു അന്ന് ഇരുവരെയും പൊലീസിലേക്ക് കൊണ്ടുവരാനുള്ള നീക്കം. കണ്ണൂരിലെ സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുള്ളവരാണ് ഷിനുവും ചിത്തരേഷും. ഈ അടുപ്പമാണ് പുതിയ നീക്കത്തിന് പിന്നിലെന്നാണ് വിമർശനം ഉയരുന്നത്.
Adjust Story Font
16

