Quantcast

പുതുപ്പള്ളിയിൽ ഭരണവിരുദ്ധ വികാരം പ്രതിഫലിക്കും-റസാഖ് പാലേരി

''കേരളത്തിലെ രാഷ്ട്രീയ മുന്നണികൾ തങ്ങളുടെ താൽക്കാലിക രാഷ്ട്രീയ ലാഭത്തിനു വേണ്ടി സൃഷ്ടിക്കുന്ന സാമുദായിക-സാമൂഹിക ഛിദ്രതകൾ സമൂഹത്തിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ പോന്നതാണ്.''

MediaOne Logo

Web Desk

  • Published:

    4 Sep 2023 2:02 PM GMT

Anti-incumbency sentiment in Puthuppally by-election, Welfare Party in Puthuppally by-election 2023, Welfare Party Kerala state president Razak Paleri, Puthuppally bypoll
X




തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം പ്രതിഫലിക്കുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. വെൽഫെയർ പാർട്ടി നടത്തിവരുന്ന കേരള പര്യടനം 'ഒന്നിപ്പി'ന്റെ ഭാഗമായി തിരുവനന്തപുരത്ത് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജൂൺ മാസത്തിൽ ആരംഭിച്ച ഒന്നിപ്പ് പര്യടനം സാമൂഹ്യനീതി, സൗഹാർദം തുടങ്ങിയ ആശയങ്ങൾ രാഷ്ട്രീയ മുദ്രാവാക്യങ്ങളാക്കി അവതരിപ്പിച്ചുകൊണ്ടാണ് മുന്നോട്ടുപോകുന്നത്. വിവിധ ജില്ലകളിലെ സാമൂഹിക-സാഹിത്യ-സാംസ്‌കാരിക-മത-സമുദായ-വ്യാപാര മേഖലകളിലെ വ്യക്തികളുമായി പര്യടന സംഘം കൂടിക്കാഴ്ച നടത്തുകയും മാധ്യമസ്ഥാപനങ്ങൾ സന്ദർശിക്കുകയും ചെയ്തു. വിവിധ സമുദായ സംഘടനകളുടെ ആസ്ഥാനങ്ങൾ, ആത്മീയ കേന്ദ്രങ്ങൾ, സംഘടനാ നേതാക്കൾ, നവോത്ഥാന നായകരുടെ സ്മാരകങ്ങൾ തുടങ്ങിയവ പര്യടനത്തിന്റെ ഭാഗമായി സന്ദർശിച്ചു. ജനകീയ സമരഭൂമികളിലും പിന്നാക്ക പ്രദേശങ്ങളിലും കോളനികളിലും ആദിവാസി ഊരുകളിലും സന്ദർശനം നടത്തി.

കാലുഷ്യവും സമുദായങ്ങൾ തമ്മിലുള്ള വിടവും ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇത്തരം സന്ദർശനങ്ങൾക്ക് വലിയ പ്രസക്തിയും പ്രാധാന്യവുമുണ്ടെന്ന് വെൽഫെയർ പാർട്ടി മനസ്സിലാക്കുന്നതായി റസാഖ് പാലേരി പറഞ്ഞു. സംഘ്പരിവാർ ഫാഷിസത്തിന്റെ ഉന്നങ്ങളിൽ നിന്ന് കേരളം മുക്തമല്ല. പലതരം അസത്യ പ്രചാരണങ്ങളിലൂടെ പുകമറകൾ സൃഷ്ടിച്ച് സമൂഹത്തിൽ ധ്രുവീകരണം ശക്തമാക്കാനാണ് അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിന്റെ അധികാരരാഷ്ട്രീയത്തിൽ ഇടമില്ലാത്തതുകൊണ്ടുതന്നെ കേരളത്തെ അരക്ഷിതപ്രദേശമാക്കി ചിത്രീകരിക്കാനുള്ള ശ്രമവും അവർ നടത്തിക്കൊണ്ടിരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതോടൊപ്പം കേരളത്തിലെ രാഷ്ട്രീയ മുന്നണികൾ തങ്ങളുടെ താൽക്കാലിക രാഷ്ട്രീയ ലാഭത്തിനു വേണ്ടി സൃഷ്ടിക്കുന്ന സാമുദായിക-സാമൂഹിക ഛിദ്രതകൾ സമൂഹത്തിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ പോന്നതാണ്. അത് പലപ്പോഴും വ്യത്യസ്ത സാമൂഹിക വിഭാഗങ്ങൾ തമ്മിലുള്ള അകലം വർധിക്കാനും അവർക്കിടയിൽ അവിശ്വാസം വളർത്തുന്നതിനും കാരണമായിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇത്തരം വിഷയങ്ങളിൽ ഇരുമുന്നണികളും സൂക്ഷ്മത പുലർത്തുകയും തങ്ങളുടെ നിലപാടുകളിൽ പുനരാലോചന നടത്തുകയും വേണം; പ്രത്യേകിച്ചും കേരളത്തിലെ ഇടതുപക്ഷം. ഇടതുപക്ഷത്തിന്റെ ഇത്തരം ചില സമീപനങ്ങൾ സമൂഹത്തിലെ ഭിന്നത ഗുരുതരമാക്കിയതായി പര്യടനത്തിൽനിന്ന് ഞങ്ങൾക്ക് മനസ്സിലാക്കാനായിട്ടുണ്ട്. ആ രീതികളിൽനിന്ന് മാറിനടക്കാൻ ഇടതുപക്ഷം തീരുമാനിക്കണം. അപകടകരമായ സോഷ്യൽ എൻജിനീയറിങ്ങുകളിലൂടെ താൽക്കാലിക രാഷ്ട്രീയലാഭം എന്നതിനപ്പുറം പാർട്ടികളുടെയും മുന്നണികളുടെയും സാമൂഹിക അടിത്തറ തന്നെയാണ് ഇല്ലാതാകുന്നതെന്ന് തിരിച്ചറിയണമെന്നും റസാഖ് പാലേരി പറഞ്ഞു.

''ഇത്തരം ശ്രമങ്ങളെ തിരിച്ചറിയൽ വളരെ പ്രധാനമാണ്. കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഇതിനെ പ്രതിരോധിക്കാൻ വേണ്ടി മുന്നിട്ടിറങ്ങണം. വിവിധ സമുദായ സംഘടനാനേതാക്കൾക്ക് ഇതിൽ വലിയ പങ്കാണു വഹിക്കാനുള്ളത്. പര്യടനത്തിന്റെ ഭാഗമായി നടത്തിയ സന്ദർശനങ്ങളെല്ലാം വലിയ ആവേശവും പ്രതീക്ഷയുമാണു നൽകുന്നത്. പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ച് എല്ലാവർക്കും ബോധ്യവും ജാഗ്രതയുമുണ്ട്. യോജിച്ചുള്ള മുന്നേറ്റത്തിന് എല്ലാവരും തയാറാണ്. വിദ്വേഷ രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണിൽ വെള്ളവും വളവും ലഭിക്കില്ലെന്നാണ് പര്യടനം ബോധ്യപ്പെടുത്തുന്നത്. ഒറ്റപ്പെട്ട ചില അപവാദങ്ങൾ സമീപകാലത്ത് ഉണ്ടായെങ്കിലും അവരും ഇപ്പോൾ മാറിച്ചചിന്തിച്ചു തുടങ്ങിയിരിക്കുന്നു. വംശീയ-വിദ്വേഷ ആശയങ്ങളെ കേരളീയ പൗരസമൂഹം ഒറ്റക്കെട്ടായി തള്ളിക്കളയും. ഈ അനുകൂല പ്രതികരണവും സാഹചര്യവും കൈമുതലാക്കി പര്യടനത്തിന്റെ തുടർ പ്രവർത്തനങ്ങൾ വെൽഫെയർ പാർട്ടി വരുംനാളുകളിൽ രൂപംനൽകി നടപ്പിലാക്കും.

സാമൂഹ്യനീതി എന്ന ആശയമാണ് പര്യടനം മുന്നോട്ടുവെക്കുന്ന മറ്റൊരു സന്ദേശം. പര്യടനം കടന്നുപോകുന്ന എല്ലാ ജില്ലകളിലും സാമൂഹ്യനീതി കേന്ദ്രപ്രമേയമാക്കിയുള്ള സംഗമങ്ങൾ നടന്നുവരുന്നുണ്ട്. ഭൂമി, അധികാരം, വിജ്ഞാന വിതരണം തുടങ്ങിയ മേഖലകളിൽ നിലനിൽക്കുന്ന വിവേചനങ്ങളെ ഇല്ലാതാക്കൽ പൊതുസാമൂഹികബാധ്യതയായി എല്ലാ വിഭാഗം ജനങ്ങളും സംഘടനകളും ഏറ്റെടുക്കണമെന്ന് വെൽഫെയർ പാർട്ടി മനസ്സിലാക്കുന്നു. ഭൂപരിഷ്‌ക്കരണം നടന്നുവെന്ന അവകാശവാദത്തിനപ്പുറം കേരളത്തിലെ ഭൂരാഹിത്യ പ്രശ്നം പരിഹരിക്കാൻ കേരളം ഭരിച്ച സർക്കാരുകൾക്ക് കഴിഞ്ഞിട്ടില്ല. നിരവധി ഭൂസമര പ്രദേശങ്ങൾ പര്യടനസംഘം സന്ദർശിച്ചിട്ടുണ്ട്. സ്വന്തമായി ഭൂമിയില്ലാത്ത ലക്ഷക്കണക്കിന് കുടുംബങ്ങൾ ഇന്നും കേരളത്തിലുണ്ട്. മറുഭാഗത്ത് ലക്ഷക്കണക്കിന് ഏക്കർ ഭൂമി കുത്തക കമ്പനികൾ കൈയേറിയും അനധികൃതമായും കൈവശംവെച്ചിരിക്കുകയാണ്. അത് പിടിച്ചെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യണം. പതിറ്റാണ്ടുകളായി പട്ടയം ലഭിക്കാതെ സമരം ചെയ്യുന്ന സമരപ്രദേശങ്ങളിലും പര്യടനം കടന്നുചെന്നു. പട്ടയ സമരങ്ങളോട് അനുകൂലമായ സമീപനം സ്വീകരിച്ച് പ്രശ്‌നം പരിഹരിക്കാൻ സർക്കാർ മുൻകൈയെടുക്കണം.''

സംവരണം സാമൂഹ്യനീതിയുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന വിഷയമാണ്. എല്ലാ സാമൂഹിക വിഭാഗങ്ങൾക്കും അർഹതപ്പെട്ടതോ ആനുപാതികമായതോ ആയ അളവിലല്ല ഇവിടെ വിഭവവിതരണം നടന്നിട്ടുള്ളത്. ദലിത്-ആദിവാസി-ഇതര പിന്നാക്ക വിഭാഗങ്ങൾ എല്ലാ മേഖലകളിലും പുറന്തള്ളപ്പെടുകയാണ്. അധികാര-ഉദ്യോഗ-വിദ്യാഭ്യാസ മേഖലകളിലെ വിവിധ സമുദായങ്ങളുടെ പ്രാതിനിധ്യവുമായി ബന്ധപ്പെട്ട വിശദമായ കണക്കെടുപ്പ് നടത്തി സംസ്ഥാന സർക്കാർ പുറത്തുവിടണം. ജാതി സെൻസസ് നടപ്പാക്കാൻ രാജ്യത്തെ ചില സംസ്ഥാനങ്ങൾ തീരുമാനിച്ചിട്ടുണ്ട്. കേരളത്തിൽ ജാതി സെൻസസ് നടത്തണം. സംവരണം, അധികാര-ഉദ്യോഗ പ്രാതിനിധ്യം തുടങ്ങിയ വിഷയങ്ങൾ മുമ്പിൽവെച്ച് വെൽഫെയർ പാർട്ടി ശക്തമായ ജനകീയ സംഘാടനത്തിന് നേതൃത്വം നൽകുമെന്നും റസാഖ് പാലേരി കൂട്ടിച്ചേർത്തു.

വെൽഫെയർ പാർട്ടി സംസ്ഥാന ട്രഷറർ സജീദ് ഖാലിദ്, വൈസ് പ്രസിഡന്റ് ജോസഫ് ജോൺ, സംസ്ഥാന കമ്മിറ്റിയംഗം നജ്ദ റൈഹാൻ, ജില്ലാ ജനറൽ സെക്രട്ടറി മെഹബൂബ് ഖാൻ പൂവാർ, ജില്ലാ കമ്മിറ്റിയംഗം എൻ.എം അൻസാരി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Summary: Anti-incumbency sentiment will be reflected in Puthuppally by-election: Says Welfare Party Kerala state president Razak Paleri

TAGS :

Next Story