സെക്രട്ടറിയേറ്റിന് മുന്നിലെ ആശമാരുടെ സമരപ്പന്തലിലെ ടാർപോളിൻ പൊലീസ് അഴിച്ചുമാറ്റിയതായി പരാതി
സെക്രട്ടേറിയറ്റിനു മുന്നിൽ തുടരുന്ന സമരം നിയമസഭാ സമ്മേളനം പുനരാരംഭിക്കുന്നതോടെ ശക്തമാക്കാനാണ് ആശമാരുടെ തീരുമാനം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ ആശമാരുടെ സമരപ്പന്തലിലെ ടാർപോളിൻ അഴിച്ചുമാറ്റിയതായി പരാതി. പൊലീസ് എത്തിയ ടാർപൊളിൻ അഴിച്ചുമാറ്റിയെന്നാണ് പരാതി. ഇന്നു പുലർച്ചെ മൂന്ന് മണിക്ക് മഴപെയ്യുമ്പോൾ ആണ് ടാർപൊളിൻ അഴിച്ചുമാറ്റിയതെന്നാണ് ആരോപണം.
കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ തുടരുന്ന സമരം നിയമസഭാ സമ്മേളനം പുനരാരംഭിക്കുന്നതോടെ ശക്തമാക്കാനാണ് ആശമാരുടെ തീരുമാനം. സമ്മേളനം പുനരാരംഭിക്കുന്ന നാളെ നിയമസഭാ മാർച്ച് നടത്തുമെന്നു സമരസമിതി നേതാക്കൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസം സഭയിൽ പ്രതിപക്ഷം അടിയന്തരപ്രമേയം അവതരിപ്പിക്കും.
സമരത്തെ നേരിടാൻ സർക്കാർ ബദൽ മാർഗ്ഗം സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ 525 പേർ തിരികെ ജോലിയിൽ പ്രവേശിച്ചെന്ന് നാഷണൽ ഹെൽത്ത് മിഷൻ ഇന്നലെ രാത്രി പറഞ്ഞിരുന്നു. എന്നാൽ വീര്യമൊട്ടും കുറയാതെ 21ആം ദിവസവും സെക്രട്ടറിയേറ്റ് പടിക്കൽ തുടരുകയാണ് നൂറുകണക്കിന് വരുന്ന ആശമാർ. അതേസമയം,
അതേസമയം, ആശാവർക്കർമാരുടെ സമരത്തിന് പിന്തുണയുമായി വയനാട് എംപി പ്രിയങ്ക ഗാന്ധി രംഗത്തെത്തി. കേരള സർക്കാർ ആശമാരെ നിശബ്ദരാക്കാൻ ശ്രമിക്കുന്നുവെന്നും അടുത്ത വർഷം യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ വേതനം വർധിപ്പിക്കുമെന്നും പ്രിയങ്ക എക്‌സിൽ കുറിച്ചു.
കേരളത്തിൽ തുച്ഛമായ ഓണറേറിയമായ 7000 രൂപയാണ് ആശമാർക്ക് നൽകുന്നത്. ഇത് കർണാടകയിലും തെലങ്കാനയിലും ലഭിക്കുന്നതിനേക്കാൾ വളരെ കുറവാണ്. ആശ വർക്കർമാരുടെ പോരാട്ടം അന്തസ്സിനും ബഹുമാനത്തിനും വേണ്ടിയാണ്. പൊതുജനാരോഗ്യ സംവിധാനത്തിൻ്റെ ഏറ്റവും വലിയ ശക്തികളിൽ ഒന്ന് ആശ വർക്കർമാർ ആണ്. കോവിഡ് സമയത്ത് മുൻനിരയിൽ ജീവൻ പണയപ്പെടുത്തി പോരാടി.ആരോഗ്യ സംരക്ഷണം ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ടവരിൽ പോലും എത്തുന്നുവെന്ന് ഉറപ്പാക്കി. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ആശമാർക്ക് അർഹിക്കുന്ന ആദരവും അംഗീകാരവും ഉറപ്പാക്കും, പ്രിയങ്ക വ്യക്തമാക്കി.
Adjust Story Font
16

