'അഷ്‌റഫിന്റേത് ആള്‍ക്കൂട്ടക്കൊല'; നഷ്ടപരിഹാരം നല്‍കണമെന്ന് മുസ്‌ലിം ലീഗ്
പാക് അനുകൂല മുദ്രാവാക്യം വിളിച്ചുവെന്നത് മെനഞ്ഞെടുത്ത കഥയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: മംഗളൂരുവിൽ കൊല്ലപ്പെട്ട അഷ്റഫിന്റേത് ആൾക്കൂട്ട കൊല തന്നെയാണെന്ന് മുസ്‌ലിം ലീഗ്. അഷ്റഫിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും പാക് അനുകൂല മുദ്രാവാക്യം വിളിച്ചുവെന്നത് മെനഞ്ഞെടുത്ത കഥയാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വേങ്ങര പറപ്പൂരിലെ അഷ്‌റഫിന്റെ ബന്ധുക്കളെ സന്ദർശിച്ച ശേഷമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. വിഷയത്തില്‍ കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
മംഗളൂരു ബത്ര കല്ലൂര്‍ത്തി ക്ഷേത്രത്തിന് സമീപം ഞായറാഴ്ച മൂന്നു മണിയോടെയാണ് വയനാട് പുൽപ്പള്ളി സ്വദേശി അഷറഫിനെ ആർഎസ്എസ്, ബജ്റംഗദൾ പ്രവർത്തകർ കൊലപ്പെടുത്തിയത്. പ്രാദേശിക ക്രിക്കറ്റ് മത്സരം നടക്കുന്ന സ്ഥലത്താണ് കൊലപാതകം നടന്നത്. ആള്‍ക്കൂട്ട ആക്രമണത്തിലാണ് കൊലപാതകമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര സ്ഥിരീകരിച്ചിരുന്നു.
കേസിൽ ഇതുവരെ 20 പേരാണ് അറസ്റ്റിലായത്. കൈകൾ കൊണ്ട് ഇടിക്കുകയും ചവിട്ടുകയും ചെയ്തിട്ടുണ്ട്. വടി ഉപയോഗിച്ചും മർദിച്ചിട്ടുണ്ട്. നാട്ടുകാരില്‍ ചിലർ ഇടപെടാൻ ശ്രമിച്ചെങ്കിലും പ്രതികൾ മർദനം തുടരുകയായിരുന്നുവെന്നാണ് വിവരം. തലയ്ക്കും ദേഹത്തും ആഴത്തിൽ മുറിവേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്.
Adjust Story Font
16

