Quantcast

പി.എഫ്.ഐ നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടൽ: ഹൈക്കോടതി ഉത്തരവ് വിവേചനപരവും വംശീയ വേർതിരിവുമുള്ള തീരുമാനം - വെൽഫെയർ പാർട്ടി

''സംഘപരിവാർ കാലത്ത് ആർ.എസ്.എസ് ശത്രുക്കളായി പ്രഖ്യാപിച്ച ജനവിഭാഗങ്ങളെ അവസരങ്ങൾ സൃഷ്ടിച്ച് കൈകാര്യം ചെയ്യുന്ന രീതിയുടെ ഭാഗമായി മാത്രമേ ഇതിനെ കാണാൻ കഴിയു. അക്രമപ്രവർത്തനം ആരുടെ ഭാഗത്തുനിന്നായാലും അത് എതിർക്കപ്പെടേണ്ടതാണ്. പക്ഷേ, ചില പ്രത്യേക വിഭാഗങ്ങൾക്കെതിരെ മാത്രമായി അത് ഉപയോഗിക്കുമ്പോൾ പിന്നിലെ ലക്ഷ്യം വ്യക്തമാണ്''

MediaOne Logo

Web Desk

  • Published:

    21 Jan 2023 12:11 PM GMT

പി.എഫ്.ഐ നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടൽ: ഹൈക്കോടതി ഉത്തരവ് വിവേചനപരവും വംശീയ വേർതിരിവുമുള്ള തീരുമാനം - വെൽഫെയർ പാർട്ടി
X

കോഴിക്കോട്: ഹർത്താലിൽ നാശനഷ്ടമുണ്ടാക്കിയെന്ന പേരിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെയും പ്രവർത്തകരുടെയും സ്വത്ത് കണ്ടുകെട്ടാനുള്ള ഹൈക്കോടതി ഉത്തരവ് വിവേചനപരവും വംശീയ വേർതിരിവുമാണെന്ന് വെൽഫെയർ പാർട്ടി. ഹർത്താലിന് മുൻകൂർ അനുമതി വാങ്ങണമെന്ന ഹൈക്കോടതി ഉത്തരവ് വന്നതിനുശേഷം കേരളത്തിൽ നിരവധി ഹർത്താലുകൾ നടന്നിട്ടുണ്ട്. അതിൽ പലതിലും അക്രമവും പൊതുമുതൽ നശിപ്പിക്കലും ഉണ്ടായത് കേരളം കണ്ടതാണ്. അത്തരം ഒരു സംഭവവികാസത്തോടും സ്വീകരിക്കാത്ത കാർക്കശ്യ സമീപനം ഇപ്പോൾ മാത്രം സ്വീകരിക്കുന്നത് അത്ര നിഷ്‌കളങ്കമായി കാണാൻ കഴിയില്ലെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പ്രസ്താവനയിൽ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

നേതാക്കളെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് സെപ്തംബറിൽ പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ ഉണ്ടായ പൊതുമുതൽ നഷ്ടത്തിന്റെ പേരിൽ കേരളത്തിലെ വിവിധ ജില്ലകളിലെ പി.എഫ്.ഐ നേതാക്കളുടെയും പ്രവർത്തകരുടെയും സ്വത്തുകൾ കണ്ടുകെട്ടിക്കൊണ്ടിരിക്കുന്നു. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് ഈ നടപടി. തീർത്തും വിവേചനപരവും വംശീയ വേർതിരിവുമുളള തീരുമാനമാണ് ഹൈക്കോടതിയിൽനിന്ന് ഉണ്ടായിരിക്കുന്നത്. ഹർത്താലിന് മുൻകൂർ അനുമതി വാങ്ങണമെന്ന ഹൈക്കോടതി ഉത്തരവ് വന്നതിനുശേഷം കേരളത്തിൽ നിരവധി ഹർത്താലുകൾ നടന്നിട്ടുണ്ട്. അതിൽ പലതിലും അക്രമവും പൊതുമുതൽ നശിപ്പിക്കലും ഉണ്ടായത് കേരളം കണ്ടതാണ്. അത്തരം ഒരു സംഭവവികാസത്തോടും സ്വീകരിക്കാത്ത കാർക്കശ്യ സമീപനം ഇപ്പോൾ മാത്രം സ്വീകരിക്കുന്നത് അത്ര നിഷ്‌കളങ്കമായി കാണാൻ കഴിയില്ല.

സംഘപരിവാർ കാലത്ത് ആർ.എസ്.എസ് ശത്രുക്കളായി പ്രഖ്യാപിച്ച ജനവിഭാഗങ്ങളെ അവസരങ്ങൾ സൃഷ്ടിച്ച് കൈകാര്യം ചെയ്യുന്ന രീതിയുടെ ഭാഗമായി മാത്രമേ ഇതിനെ കാണാൻ കഴിയു. അക്രമപ്രവർത്തനം ആരുടെ ഭാഗത്തുനിന്നായാലും അത് എതിർക്കപ്പെടേണ്ടതാണ്. പക്ഷേ, ചില പ്രത്യേക വിഭാഗങ്ങൾക്കെതിരെ മാത്രമായി അത് ഉപയോഗിക്കുമ്പോൾ പിന്നിലെ ലക്ഷ്യം വ്യക്തമാണ്. എത്ര വേഗമാണ് ജപ്തി അടക്കമുള്ള നടപടികളിലേക്ക് കോടതിയും സർക്കാരും കടന്നിരിക്കുന്നത്. ചിലർക്കെതിരെ മാത്രമാകുമ്പോൾ നീതി നിർവഹണത്തിന് എന്തൊരു വേഗതയാണ്. പൗരത്വ പ്രക്ഷോഭകരുടെ സ്വത്ത് കണ്ടുകെട്ടിയ യു.പി സർക്കാരിന്റെയും ബുൾഡോസർ രാജ് നടപ്പാക്കിയ യു.പി, മധ്യപ്രദേശ്, ഹരിയാന, ഡൽഹി നഗരസഭ തുടങ്ങിയ ബി.ജെ.പി സർക്കാരുകളുടെയും വംശീയ വിവേചനത്തിന് സമാനമായ നടപടിയാണ് കേരളത്തിൽ ഹൈക്കോടതി നിർദേശത്തിന്റെ പേരിൽ ഇപ്പോൾ നടക്കുന്നത്.

വംശഹത്യയുടെ 10 ഘട്ടങ്ങളിൽ ഒന്നായി ജൈനോസൈഡ് വാച്ച് എണ്ണുന്നതാണ് പ്രതീകവത്കരണവും കുറ്റാരോപണവും. അതിന്റെ ചെറുരൂപങ്ങളാണ് ഇപ്പോൾ കേരളത്തിലും നടക്കുന്നത്. ശബരിമല വിഷയത്തിലെ സുപ്രിംകോടതി വിധിക്കെതിരെ അക്രമാസക്തമായ ഹർത്താലാണ് സംഘപരിവാർ നടത്തിയത്. ബി.ജെ.പിയുടെ സമുന്നത നേതാക്കളുടെ നേതൃത്വത്തിലാണ് കേരളം മുഴുവൻ പൊതുമുതൽ നശിപ്പിച്ചും പോലീസുകാരെ ആക്രമിച്ചും അഴിഞ്ഞാടിയത്. അതിന്റെ പേരിൽ ഒരാൾക്കെതിരെയും ഇത്തരത്തിലുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ആ കേസുകൾ എല്ലാം ഇപ്പോൾ നിശ്ചലവുമാണ്. ചിലർ ചെയ്യുന്നത് സ്വാഭാവികവും മറ്റുചിലരുടേത് അസ്വാഭാവികവും എന്ന് നിയമവ്യവസ്ഥകൾ തന്നെ വിലയിരുത്താൻ തുടങ്ങിയാൽ അതിനർഥം നീതിപൂർവമായ നിയമനിർവഹണ വ്യവസ്ഥ ദുർബലമായിരിക്കുന്നു എന്നാണ്. അത്തരമൊരു സന്ദേശം ജനാധിപത്യത്തിന് ഒട്ടും ഭൂഷണമല്ല.

TAGS :

Next Story