പി. ജയരാജനെതിരായ വധശ്രമക്കേസ്; രണ്ടാം പ്രതി ചിരുകണ്ടോത്ത് പ്രശാന്തിന് ജാമ്യം
പ്രതികളെ വെറുതെവിട്ട ഹൈക്കോടതി ഉത്തരവിനെതിരായ സർക്കാരിൻ്റെ അപ്പീലിൽ സുപ്രിം കോടതി വാദം കേൾക്കും

ന്യൂഡൽഹി: പി. ജയരാജനെതിരായ വധശ്രമക്കേസിൽ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ചിരുകണ്ടോത്ത് പ്രശാന്തിന് ജാമ്യം. കേസിൽ രണ്ടാം പ്രതിയാണ് ചിരുകണ്ടോത്ത് പ്രശാന്ത്. കേസിൽ പ്രശാന്തിന്റെ തടവുശിക്ഷ ഒരു വർഷമായി ഹൈക്കോടതി കുറച്ചിരുന്നു. വിചാരണക്കോടതി വിധിച്ച 10 വർഷം ശിക്ഷയാണ് ഹൈക്കോടതി ഒരു വർഷമായി കുറച്ചത്. ശിക്ഷാ കാലയളവ് പൂർത്തിയായെങ്കിലും പിഴ അടക്കാത്തതിനാൽ പ്രശാന്ത് ജയിലിലായിരുന്നു. ഒരു ലക്ഷം രൂപ പിഴ അടയ്ക്കാത്തതിനാൽ ജയിലിൽ തുടർന്ന ഇയാൾക്ക് സുപ്രിം കോടതിയാണ് ജാമ്യം അനുവദിച്ചത്. ജയിലിൽ നിന്ന് പുറത്തുവരാം എന്നാൽ പിഴ അടയ്ക്കണം.
പ്രതികളെ വെറുതെവിട്ട ഹൈക്കോടതി ഉത്തരവിനെതിരായ സർക്കാരിന്റെ അപ്പീലിൽ സുപ്രിം കോടതി വാദം കേൾക്കും. കേസിലെ ആറ് പ്രതികളെയാണ് ഹൈക്കോടതി വെറുതെവിട്ടത്. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാരും പി. ജയരാജനുമാണ് അപ്പീൽ നൽകിയത്.
ഹൈക്കോടതി വെറുതേവിട്ട കുനിയിൽ ഷാനൂബ്, തൈക്കണ്ടി മോഹനൻ, പാര ശശി, ജയപ്രകാശൻ, അജിത് കുമാർ, പ്രശാന്ത്, മനോജ് എന്നിവർക്ക് നേരത്തെ നോട്ടീസ് അയച്ചിരുന്നു . 1999 ഓഗസ്റ്റ് 25ന് തിരുവോണ ദിവസം ജയരാജനെ കണ്ണൂരിലെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ആർഎസ്എസ് പ്രവർത്തകരായ ഒൻപത് പ്രതികളിൽ എട്ടുപേരെയും ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
Adjust Story Font
16

