'ചുമതല ഒഴിഞ്ഞപ്പോള്‍ കൈമാറിയ സ്വർണത്തില്‍ കുറവ് വന്നു'; ബാലുശ്ശേരി കോട്ട പരദേവതാ ക്ഷേത്രത്തിലെ സ്വർണം നഷ്ടമായെന്ന് സ്ഥിരീകരിച്ച് മുന്‍ എക്സിക്യൂട്ടീവ് ഓഫീസർ
തിരിച്ചുകൊടുക്കാന്‍ തയാറാണ്. ഒരു പവൻ അടുത്ത സ്വർണം മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂ

Balussery Kotta Vettakkorumakan Temple Photo| Google
കോഴിക്കോട്: ബാലുശ്ശേരി കോട്ട പരദേവതാ ക്ഷേത്രത്തിലെ സ്വർണം നഷ്ടപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് മുന്‍ എക്സിക്യൂട്ടീവ് ഓഫീസർ ടി.ടി വിനോദ് കുമാർ മീഡിയവണിനോട് . ചുമതല ഒഴിഞ്ഞപ്പോള്‍ കൈമാറിയ സ്വർണത്തില്‍ കുറവ് വന്നിട്ടുണ്ടെന്ന് വിനോദ് കുമാർ പറഞ്ഞു. അത് തിരിച്ചുകൊടുക്കാന്‍ തയാറാണ്. ഒരു പവൻ അടുത്ത സ്വർണം മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂ. അപകടത്തില്‍ പെട്ട് കിടപ്പായതിനാലാണ് സ്വർണം കൊടുക്കാന്‍ വൈകിയതെന്നും വിനോദ് കുമാർ വ്യക്തമാക്കി.
അതേസമയം ബാലുശ്ശേരി കോട്ട പരദേവതാ ക്ഷേത്രത്തിലെ സ്വർണം ടി.ടി വിനോദിന് കൈമാറിയിരുന്നില്ലെന്ന് മുന്‍ എക്സിക്യൂട്ടീവ് ഓഫീസർമാർ മീഡിയവണിനോട് പറഞ്ഞു. ചുമതല കൈമാറിയപ്പോള്‍ വിനോദ് സ്വർണമുള്ള ലോക്കറിന്‍റെ താക്കോലും രേഖകളും എല്‍പിച്ചിട്ടില്ലെന്ന് മുന്‍ ഓഫീസർമാരായ സജീവനും ഹരിദാസനും പറഞ്ഞു. തിരക്ക് പറഞ്ഞ് സ്വർണം കൈമാറുന്നത് വൈകിപ്പിച്ചതായും മുന്‍ എക്സിക്സൂട്ടീവ് ഓഫീസർമാർ ചൂണ്ടിക്കാട്ടി. 50 പവനോളം സ്വർണം വിനോദിന്‍റെ പേരിലുള്ള ലോക്കറിൽ ഉണ്ടെന്നും മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഹരിദാസൻ മീഡിയവണിനോട് പറഞ്ഞു.
അതിനിടെ സ്വർണം കാണാതായതിൽ മുൻ എക്സിക്യൂട്ടീവ് ഓഫിസർ വിനോദിനെതിരെ മലബാർ ദേവസ്വം ബോർഡ് പരാതി നൽകി. കാണാതായ 20പവൻ സ്വർണം രാവിലെ പതിനൊന്നു മണിക്കകം തിരികെ എത്തിക്കണമെന്ന നിർദേശം പാലിക്കാത്തതിനെ തുടർന്നാണ് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ബാലുശ്ശേരി പൊലീസിൽ പരാതി നൽകിയത്. പരാതി വൈകിപ്പിച്ചതിൽകോൺഗ്രസ്, ബിജെപി പ്രവർത്തകർ പ്രതിഷേധവുമായെത്തി. ബിജെപി പ്രവർത്തകർ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ എ.എൻ ദിനേശ് കുമാറിനെ ഉപരോധിച്ചു. പ്രതിഷേധത്തിന് പിന്നാലെ എക്സിക്യൂട്ടീവ് ഓഫീസർ പൊലീസിൽ പരാതി നൽകി നൽകി.
കാണാതായ സ്വർണത്തിൽ 80% വും വിനോദൻ തിരികെ എത്തിച്ചെന്നും അവശേഷിക്കുന്നവ ഉടൻ എത്തിക്കുമെന്നും പറഞ്ഞിരുന്നെന്നാണ് എക്സിക്യൂട്ടീവ് ഓഫീസറുടെ ന്യായീകരണം.വിനോദ് ക്ഷേത്രത്തിലെ എക്സിക്യൂട്ടീവ് ഓഫീസർ ആയിരുന്ന 2016 മുതൽ ഏഴുവർഷത്തെ കാലയളവിൽ കാണിക്കയായി ലഭിച്ച സ്വർണ ഉരുപ്പടികളാണ് നഷ്ടപ്പെട്ടത്.
Adjust Story Font
16

