Quantcast

'ഉത്സവകാലങ്ങളില്‍ ക്ഷേത്രപ്പറമ്പിലേക്ക് മുസ്‌ലിംകൾക്ക് പ്രവേശനമില്ല'- കണ്ണൂർ പാലോട്ട് കാവിൽ വീണ്ടും വിവാദ ബോർഡ്

കണ്ണൂർ പയ്യന്നൂരിനടത്തുള്ള മല്ലിയോട്ട് പാലോട്ട് കാവിൽ കഴിഞ്ഞ വർഷവും സമാനമായ ബോർഡ് സ്ഥാപിച്ചിരുന്നു. സംഭവം ഏറെ വിവാദമായതോടെ അന്ന് നീക്കം ചെയ്യുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-04-15 13:05:11.0

Published:

15 April 2022 1:04 PM GMT

ഉത്സവകാലങ്ങളില്‍ ക്ഷേത്രപ്പറമ്പിലേക്ക് മുസ്‌ലിംകൾക്ക് പ്രവേശനമില്ല- കണ്ണൂർ പാലോട്ട് കാവിൽ വീണ്ടും വിവാദ ബോർഡ്
X

കണ്ണൂർ: ഉത്സവകാലങ്ങളില്‍ ക്ഷേത്രപ്പറമ്പിലേക്ക് മുസ്‌ലിംകൾക്ക് വിലക്കേർപ്പെടുത്തി കണ്ണൂരിൽ വീണ്ടും വിവാദ ബോർഡ്. കണ്ണൂർ പയ്യന്നൂരിനടത്തുള്ള മല്ലിയോട്ട് പാലോട്ട് കാവിലാണ് വിഷു കൊടിയേറ്റവുമായി ബന്ധപ്പെട്ട ചടങ്ങുകളിലേക്ക് മുസ്‍ലിംകള്‍ക്ക് വിലക്കേർപ്പെടുത്തി ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷവും ഇതേ സമയത്ത് സമാനമായ ബോർഡ് ഇവിടെ സ്ഥാപിച്ചിരുന്നു. സംഭവം ഏറെ വിവാദമായതോടെ നീക്കം ചെയ്യുകയായിരുന്നു.

ഇത്തവണ വീണ്ടും സ്ഥലത്ത് ക്ഷേത്രപ്പറമ്പിലേക്ക് സമാനമായ ബോർഡുകൾ സ്ഥാപിച്ചതായി സ്വതന്ത്ര മാധ്യമപ്രവർത്തകയായ ശരണ്യ എം. ചാരു ഫേസ്ബുക്കിൽ കുറിച്ചു. ''ഉത്സവകാലങ്ങളിൽ മുസ്‌ലിംകൾക്ക് ക്ഷേത്രപ്പറമ്പിൽ പ്രവേശനമില്ല'' എന്നാണ് ബോർഡിലുള്ളത്. ക്ഷേത്രത്തിലെ ആരാധനാ കർമങ്ങൾക്കു നേതൃത്വം നൽകുന്ന നാലൂര് സമുദായിമാരുടെ പേരിലാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ രംഗത്തെത്തിയിട്ടുണ്ട്.

''കഴിഞ്ഞ വർഷം ഉത്സവത്തോട് അനുബന്ധിച്ച് ഈ ക്ഷേത്രത്തിൽ വച്ച് മുസ്‌ലിം മതസ്ഥർക്ക് പ്രവേശനമില്ലെന്ന ബോർഡ് കേരളം ഒന്നടങ്കം ചർച്ച ചെയ്തതായിരുന്നു. ബോർഡ് വൻ വിവാദമാവുകയും വാർത്തകളിൽ ഇടംപിടിക്കുകയും ചെയ്തതോടെ താത്കാലികമായി അവിടെനിന്ന് മാറ്റിയിരുന്നു എന്നല്ലാതെ സ്ഥിരമായി ഉപേക്ഷിച്ചിരുന്നില്ല എന്ന കാര്യം നേരത്തെ അറിയാമായിരുന്നു.'' ശരണ്യ എം. ചാരു ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ഇപ്പോൾ വിഷു കൊടിയേറ്റവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങുകളിൽനിന്ന് മുസ്‌ലിം മതസ്ഥരെ വിലക്കിക്കൊണ്ടുള്ള ബോർഡ് വീണ്ടും പരസ്യമായി സ്ഥാപിച്ചിരിക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി.

അപരിഷ്‌കൃതം, മതനിരപേക്ഷ സമൂഹത്തോടുള്ള വെല്ലുവിളിയെന്ന് ഡി.വൈ.എഫ്.ഐ

ഇസ്‌ലാംമതത്തിൽ വിശ്വസിക്കുന്നവർക്ക് പ്രവേശനമില്ലെന്ന ബോർഡ് സ്ഥാപിച്ച കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവ് ഭാരവാഹികളുടെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് ഡി.വൈ.എഫ്.ഐ മാടായി ബ്ലോക്ക് കമ്മിറ്റി പ്രതികരിച്ചു. മാനവ സാഹോദര്യത്തിന്റെയും സാംസ്‌കാരിക പ്രബുദ്ധതയുടെയും കേന്ദ്രമായ കുഞ്ഞിമംഗലത്ത് ഇത്തരം ബോർഡ് സ്ഥാപിക്കുന്നത് മതനിരപേക്ഷ സമൂഹത്തോടുള്ള വെല്ലുവിളിയാണ്. നവോത്ഥാന-പുരോഗമന പ്രസ്ഥാനങ്ങളുടെ ഇടപെടലിലൂടെ ഇല്ലാതാക്കിയ ജാതി-മത ചിന്തയെ വീണ്ടും എഴുന്നള്ളിക്കാനുള്ള ശ്രമത്തെ എതിർത്തുതോൽപിക്കേണ്ടതുണ്ടെന്നും ഫേസ്ബുക്ക് കുറിപ്പിൽ ഡി.വൈ.എഫ്.ഐ നേതാക്കൾ ആവശ്യപ്പെട്ടു.

വിശ്വാസത്തെ കൂട്ടുപിടിച്ച് അപരിഷ്‌കൃതമായ ദുരാചാരത്തെ തിരിച്ചുകൊണ്ടുവരുന്നത് നാടിന്റെ നന്മയോടുള്ള ഭീഷണിയാണ്. കഴിഞ്ഞ വർഷവും ക്ഷേത്ര അധികൃതർ ഇത്തരത്തിൽ ബോർഡ് സ്ഥാപിച്ചിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിട്ടും അതിൽനിന്ന് പിന്തിരിയാൻ തയാറാകാത്തത് പ്രതിഷേധാർഹമാണ്.

നാടിന്റെ സൗഹൃദാന്തരീക്ഷം തകർത്ത് വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമത്തെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും. ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ മുഴുവൻ മതനിരപേക്ഷവാദികളും രംഗത്തുവരണമെന്നും ഡി.വൈ.എഫ്.ഐ മാടായി ബ്ലോക്ക് കമ്മിറ്റി ആഹ്വാനം ചെയ്തു.

Summary: 'Ban for Muslims during temple festival', Controversial board again installed at Malliyodu Palottu Kavu, Kannur

TAGS :

Next Story