'കന്യാസ്ത്രീകളെ പരസ്യവിചാരണ നടത്തി ആക്രമിച്ച തീവ്രമതവാദികൾക്കെതിരെ ഛത്തീസ്ഗഡ് സർക്കാർ കേസെടുക്കണം'; മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷൻ
ബിലാസ്പൂര്‍ എൻഐഎ കോടതിയാണ് കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ചത്

കോട്ടയം: കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ പ്രതികരണവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ. കന്യാസ്ത്രീകളെ തടഞ്ഞുവെക്കുകയും പരസ്യവിചാരണ നടത്തി ആക്രമിക്കുകയും ചെയ്ത തീവ്രമതവാദികൾക്കെതിരെ കേസെടുക്കാൻ ഛത്തീസ്ഗഡ് സർക്കാർ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ബിലാസ്പൂര്‍ എൻഐഎ കോടതിയാണ് കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ചത്. 50,000 രൂപ കെട്ടിവയ്ക്കണം, രണ്ട് ആൾ ജാമ്യം എന്നീ ഉപാധികളോടെയായിരുന്നു ജാമ്യം. പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവെക്കണം, രാജ്യം വിട്ടു പോകരുത് എന്നിവയാണ് മറ്റ് ഉപാധികള്‍. അറസ്റ്റിലായി ഒന്‍പതാം ദിവസമാണ് മോചനം.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ചെയ്യാത്ത കുറ്റത്തിനാണ് അവർ ക്രിസ്തുവിനെയും ക്രൂശിച്ചത്! 9 ദിവസത്തെ അന്യായ തടങ്കലിന് ശേഷം കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത് ആശ്വാസകരമാണ്. ന്യായവിസ്താര സമയത്ത് "അവനെ ക്രൂശിക്ക.. ക്രൂശിക്ക" എന്ന് ആർത്ത് അട്ടഹസിച്ച കൂട്ടർക്ക് സമരായവർ ഇപ്പോഴും സ്വതന്ത്രരായി പുറത്ത് നിൽക്കുകയാണ്. കന്യാസ്ത്രീകളെ തടഞ്ഞുവെക്കുകയും പരസ്യവിചാരണ നടത്തി ആക്രമിക്കുകയും ചെയ്ത തീവ്രമതവാദികൾക്കെതിരെ കേസെടുക്കാൻ ഛത്തീസ്ഗഡ് സർക്കാർ തയാറാകണം.
അല്ലാത്തപക്ഷം മതസ്വാതന്ത്ര്യത്തെയും പൗരസ്വാതന്ത്ര്യത്തെയും വിചാരണ ചെയ്യാൻ അവർ വീണ്ടും രംഗത്തിറങ്ങും. ജാമ്യം എന്നത് കേസിലെ സ്വാഭാവിക നടപടി മാത്രമാണ്. കള്ളക്കേസ് റദ്ദാക്കുകയാണ് വേണ്ടത്. അപ്പോൾ മാത്രമേ കന്യാസ്ത്രീകൾക്ക് നീതി ലഭിക്കൂ.. അപ്പോൾ മാത്രമേ ആർഷഭാരത സംസ്കാരത്തിനേറ്റ കളങ്കം മായൂ.. ചെയ്യാത്ത കുറ്റത്തിനാണ് അവർ ക്രിസ്തുവിനെയും ക്രൂശിച്ചത്! പക്ഷേ മൂന്നാം നാൾ നാഥൻ ലോകത്തെ ജയിച്ചു..സത്യമേവ ജയതേ..
Adjust Story Font
16

