വി.വി രാജേഷ് തിരുവനന്തപുരം മേയര്‍ സ്ഥാനാര്‍ഥി, ജി.എസ് ആശാനാഥ് ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥിയാകും; ഔദ്യോഗികമായി പ്രഖ്യാപിച്ച് ബിജെപി
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്

തിരുവനന്തപുരം: വിവാദങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവില്‍ വി.വി രാജേഷ് തിരുവനന്തപുരം മേയര്‍ സ്ഥാനാര്‍ത്ഥി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ആശാനാഥ് ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥിയാകും. വി.വി രാജേഷും ആർ. ശ്രീലേഖയും ബിജെപി കമ്മിറ്റി ഓഫീസിലെത്തി.
മുന്‍ ഡിജിപി ആര്‍.ശ്രീലേഖയെ മറികടന്നാണ് രാജേഷ് മേയര്‍ സ്ഥാനാര്‍ഥിയായത്. ശ്രീലേഖ മേയറാകുന്നതിനോട് മുന്നണിക്കകത്തെ വലിയൊരു വിഭാഗം എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ നീണ്ട ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവിലാണ് മേയര്‍ സ്ഥാനത്തേക്ക് രാജേഷിനെ ബിജെപി പരിഗണിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും അധികാരം കിട്ടിയ തിരുവനന്തപുരം കോര്‍പറേഷനിലേക്ക് മേയറെ കണ്ടെത്താന്‍ ബിജെപി പാടുപെടുകയായിരുന്നു. ഒറ്റ പേരിലേക്ക് എത്താന്‍ കഴിയാത്തതാണ് സംസ്ഥാന നേതൃത്വത്തിന് വെല്ലുവിളിയായത്. മുന്‍ ഡിജിപി ആര്‍. ശ്രീലേഖ, വി.വി രാജേഷ് എന്നിവരുടെ പേരുകളാണ് കേന്ദ്രത്തിന് കൈമാറിയതെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. ശ്രീലേഖ മേയര്‍ സ്ഥാനാര്‍ത്ഥിയായി വരുന്നതിനോട് ബിജെപിയിലെ വലിയൊരു വിഭാഗം നേരത്തെ എതിര്‍പ്പ് അറിയിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് മേയര്‍ ആരായിരുന്നിലും അത് അംഗീകരിക്കണമെന്ന് എല്ലാ കൗണ്‍സിലര്‍മാരോടും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേരില്‍ കണ്ട് അഭ്യര്‍ത്ഥിച്ചത്.
ഉച്ചയ്ക്കാണ് സംസ്ഥാന അധ്യക്ഷന്‍ ഇക്കാര്യം അറിയിച്ചതെന്നും കണ്ണിലെ കൃഷ്ണമണി പോലെ ഏല്‍പ്പിച്ച ഉത്തരവാദിത്തം നോക്കുമെന്നും വി.വി രാജേഷ് പ്രതികരിച്ചു. ഇത് സാധാരണക്കാരുടെ വിജയം. എല്ലാ തെരഞ്ഞെടുപ്പുകളെയും ഗൗരമായാണ് കാണുന്നത്. ശക്തമായ പ്രതിപക്ഷം ഉണ്ടായാല്‍ മാത്രമേ ആരോഗ്യകരമായ മത്സരം ഉണ്ടാകുകയുള്ളൂവെന്നും അമ്പത് പേരും മേയറാകാന്‍ യോഗ്യരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

