കൊച്ചി കോർപറേഷനിൽ ചട്ടം ലംഘിച്ച് ബി.ജെ.പി കൗൺസിലറുടെ സത്യപ്രതിജ്ഞ
തെരഞ്ഞെടുക്കപ്പെട്ട് 30 ദിവസത്തിനകം സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കണമെന്നിരിക്കെ അൻപതാം ദിവസം സത്യപ്രതിജ്ഞ ചെയ്തതിനെതിരെ കോൺഗ്രസ് പരാതി നൽകി
കൊച്ചി: കൊച്ചി കോർപറേഷനിൽ ചട്ടം ലംഘിച്ച് ബി.ജെ.പി കൗൺസിലര്‍ സത്യപ്രതിജ്ഞ ചെയ്തതായി പരാതി. തെരഞ്ഞെടുക്കപ്പെട്ട് 30 ദിവസത്തിനകം സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കണമെന്നിരിക്കെ അൻപതാം ദിവസം സത്യപ്രതിജ്ഞ ചെയ്തതിനെതിരെ കോൺഗ്രസാണ് പരാതി നല്‍കിയത്. മേയർക്കെതിരെയും നടപടി വേണമെന്നാണ് കോൺഗ്രസിന്‍റെ ആവശ്യം.
തെരെഞ്ഞെടുക്കപെട്ട അംഗം 30 ദിവസത്തിനകം സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് ചട്ടമെങ്കിലും ഐലന്‍റ് വാർഡിൽ നിന്ന് ജയിച്ച പത്മകുമാരി സത്യപ്രതിജ്ഞ ചെയ്തിരുന്നില്ല. ഇതറിഞ്ഞ കോൺഗ്രസ് കൗൺസിലര്‍മാര്‍ പത്മകുമാരിക്കെതിരെ പരാതി നല്‍കി. പിന്നാലെ സി.പി.എം നേതാവായ മേയര്‍ എം. അനില്‍ കുമാര്‍ ബി.ജെ.പി കൗണ്‍സിലറായ പത്മകുമാരിക്ക് തിടുക്കപെട്ട് സത്യപ്രതിജ്ഞ ചെയ്യാൻ അവസരം നൽകുകയായിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരുവോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു ബി.ജെ.പി സ്ഥാനാർഥിയായ പത്മകുമാരി ജയിച്ചത്. എന്നാൽ പരാതിയെ തുടര്‍ന്ന് ഒരുവോട്ട് അസാധുവാക്കി. തുല്യനില വന്നതോടെ ടോസിലൂടെ കോടതി പത്മകുമാരിയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. കോടതി ഉത്തരവോടെ ഈ വര്‍ഷം ജൂൺ 22നാണ് ബി.ജെ.പി സ്ഥാനാർഥിയായിരുന്ന പത്മകുമാരി കൊച്ചി കോർപറേഷൻ കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. അന്നുമുതല്‍ പത്മകുമാരി കൗൺസിൽ യോഗങ്ങളില്‍ പങ്കെടുക്കുകയും ആനുകൂല്യങ്ങൾ കൈപറ്റുകയും ചെയ്തിട്ടുണ്ട്.
Adjust Story Font
16