ബ്രൂവറി വിവാദം; സർക്കാരിനെതിരെ കൂടുതൽ ആരോപണങ്ങളുയര്‍ത്തി പ്രതിപക്ഷം
മദ്യനയ അഴിമതി കേസിൽപ്പെട്ട ബിആർഎസ് നേതാവ് കവിത കേരളത്തിൽ വന്നിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

തിരുവനന്തപുരം: ബ്രൂവറി വിവാദം വിടാതെ സർക്കാരിനെതിരെ കൂടുതല്‍ ആരോപണങ്ങളുയർത്തി പ്രതിപക്ഷം. മദ്യനയ അഴിമതി കേസിൽപ്പെട്ട ബിആർഎസ് നേതാവ് കവിത കേരളത്തിൽ വന്നിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
കവിത എവിടെയാണ് താമസിച്ചത് എന്ന് അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഘടകകക്ഷികളെ പോലും വിശ്വാസത്തിൽ എടുക്കാതെയാണ് മദ്യനിർമാണശാല അനുവദിച്ചതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു.
സർക്കാരിനെ മദ്യനയം മാറുന്നതിനു മുമ്പ് ഒയാസിസ് കമ്പനി പാലക്കാട് സ്ഥലം വാങ്ങി. മദ്യനയം മാറുമെന്ന് ഒയാസിസ് കമ്പനി എങ്ങനെയാണ് അറിഞ്ഞതെന്ന് വിഡി സതീശന്‍റെ ചോദ്യം. ഇതിനുപിന്നിൽ നടന്ന ഇടപാടുകൾ ദുരൂഹമാണ്. മദ്യനയ കേസിൽപ്പെട്ട ബിആർഎസ് നേതാവ് കവിത കേരളത്തിൽ വന്നിരുന്നുവെന്ന് പറയുന്ന പ്രതിപക്ഷ നേതാവ് ഉന്നം വെക്കുന്നത് മുഖ്യമന്ത്രിയെയാണ്.
മഴവെള്ള സംഭരണി അപ്രായോഗികമാണെന്നും പിന്നെ എങ്ങനെ മദ്യം ഉണ്ടാക്കാൻ ജലം എത്തിക്കുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു. താൻ രാഷ്ട്രീയപ്രവർത്തനം നടത്താനാണ് മറ്റു സംസ്ഥാനങ്ങളിൽ പോകുന്നതെന്നും മദ്യ കമ്പനികളുമായി ചർച്ച നടത്താൻ അല്ലെന്നും എം. ബി രാജേഷിന് രമേശ് ചെന്നിത്തല മറുപടി നൽകി. മദ്യനിർമാണ ശാലയ്ക്ക് സിപിഐ കൂട്ടുനിൽക്കും എന്ന് കരുതിയില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാലും പ്രതികരിച്ചു.
Adjust Story Font
16

