നന്തൻകോട് കൂട്ടക്കൊല: കേഡൽ 30 വർഷമെങ്കിലും ജയിലിൽ കഴിയേണ്ടി വരുമെന്ന് പ്രാേസിക്യൂഷൻ അഭിഭാഷകൻ
കേസിൽ വധശിക്ഷക്ക് വേണ്ടിയായിരുന്നു ശ്രമിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി ജെ.കെ ദിനിൽ

തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊലപാതകത്തിൽ പ്രതി കേഡൽ ജിൻസൺ രാജ 30 വർഷമെങ്കിലും ജയിലിൽ കഴിയേണ്ടി വരുമെന്ന് പ്രാേസിക്യൂഷൻ അഭിഭാഷകൻ ദിലീപ് സത്യൻ മീഡിയവണിനോട്. 12 വർഷം തുടർച്ചയായിട്ട് കേഡൽ ശിക്ഷ അനുഭവിക്കണം. അതിനുശേഷം മാത്രമേ ജീവപര്യന്തം ശിക്ഷ ആരംഭിക്കുകയുള്ളു. തെളിവ് നശിപ്പിച്ചതിനും വീട് തീവെച്ചതിനുമാണ് ആദ്യത്തെ 12 വർഷത്തെ ശിക്ഷ. വധശിക്ഷയെക്കാളും 30 വർഷത്തിലധികം എങ്കിലും ജയിലിൽ കിടക്കേണ്ടി വരുന്ന വിധിയാണ് ഇതെന്നും പ്രാേസിക്യൂഷൻ അഭിഭാഷകൻ പറഞ്ഞു.
വിധിയിൽ അപ്പീൽ പോകണോ വേണ്ടയോ എന്നുള്ളത് തീരുമാനിക്കുന്നത് മറ്റ് ഉന്നത ഉദ്യോഗസ്ഥരാണ്. അഞ്ചുതവണ പ്രതിക്ക് സൈക്യാട്രിക് ട്രീറ്റ്മെൻറ് നടത്തി. വിചാരണയ്ക്കിടെ മാനസിക വിഭ്രാന്തി കാണിച്ചിരുന്നു. കൃത്യം നടന്ന സമയത്ത് പ്രതിക്ക് ഒരു മാനസിക പ്രശ്നവുമില്ല. എന്നാൽ വിചാരണയ്ക്കിടെ മാനസിക പ്രശ്നങ്ങൾ ഉള്ളതായി കണ്ടെത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേസിൽ വധശിക്ഷക്ക് വേണ്ടിയായിരുന്നു ശ്രമിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി ജെ.കെ ദിനിൽ മീഡിയവണിനോട് പറഞ്ഞു. പ്രതിയുടെ പ്രായം അടക്കം കോടതി പരിഗണിച്ചു. തുടർനടപടികൾ ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16

