'നീതി ലഭിക്കാതെ ബിജെപിയുമായി ചങ്ങാത്തമില്ല': കന്യാസ്ത്രീകളുടെ അറസ്റ്റില്‍ മുന്നറിയിപ്പുമായി കത്തോലിക്ക സഭ
കന്യാസ്ത്രീകളുടെ അറസ്റ്റ് ഇനി മാനദണ്ഡം ആയിരിക്കുമെന്ന് കെസിബിസി അധ്യക്ഷൻ ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവ

തിരുവനന്തപുരം: ഛത്തിസ്ഗഢിലെ കന്യാസ്ത്രീകളുടെ അറസ്റ്റിൽ ബിജെപിക്ക് മുന്നറിയിപ്പുമായി കത്തോലിക്ക സഭ.കന്യാസ്ത്രീകളുടെ അറസ്റ്റ് ഇനി ഒരു മാനദണ്ഡം ആയിരിക്കുമെന്ന് കെസിബിസി അധ്യക്ഷൻ ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവ പറഞ്ഞു. നീതി ലഭിക്കാതെ ബിജെപിയുമായി എന്തു ചങ്ങാത്തമെന്നും കാതോലിക്ക ബാവ ചോദിച്ചു.ജനപ്രതിനിധികൾ ജയിലിൽ പോയി കന്യാസ്ത്രീകളെ സന്ദർശിച്ചത് വലിയ ആശ്വാസമായെന്നും ബാവ പറഞ്ഞു.
അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ദുർഗ് സെഷൻസ് പരിഗണിക്കാതെ തള്ളിയിരുന്നു. കേസ് പരിഗണിക്കാൻ അധികാരമില്ലെന്ന് പറഞ്ഞ കോടതി കേസ് എൻഐഎ കോടതിയിലേക്ക് വിടണമെന്നും നിരീക്ഷിച്ചു. കേസ് അന്വേഷിക്കേണ്ടത് ആർപിഎഫും ഛത്തീസ്ഗഢ് പൊലീസും അല്ലെന്നും ബജ്റംഗ്ദൾ കോടതിയിൽ വാദിച്ചിരുന്നു..
അതേസമയം, കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് രാജ്ഭവനിലേക്ക് വൈകിട്ട് വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി നടക്കും. രാജ്യത്ത് തുടർച്ചയായി ക്രൈസ്തവർക്ക് നേരെ പീഡനം ഏൽക്കേണ്ടി വരുന്നതിലും കന്യാസ്ത്രീകളുടെ അറസ്റ്റിലും പ്രതിഷേധിച്ചാണ് ക്രൈസ്തവ സഭകളുടെ പ്രതിഷേധം.
പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് രാജ്ഭവനിലേക്കുള്ള പ്രതിഷേധ റാലിയിൽ വിവിധ സഭ തലവന്മാർ പങ്കെടുക്കും. കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, ആർച്ച് ബിഷപ്പുമാരായ തോമസ് ജെ നെറ്റോ, തോമസ് തറയിൽ, ബിഷപ്പ് ഡോക്ടർ ക്രിസ്തുദാസ്, തുടങ്ങിയവർക്കൊപ്പം വിവിധ സഭയിൽ നിന്നുള്ള വൈദികരും ഉണ്ടാകും.
Adjust Story Font
16

