Quantcast

'ചിന്താ ജെറോമിന്റെ ഡോക്ടറേറ്റ് റദ്ദാക്കണം; പ്രബന്ധം വായിച്ച് നേരേചൊവ്വേ തിരുത്തിക്കൊടുക്കാൻ നേരമില്ലാത്തവർ ഈ പണിക്ക് ഇറങ്ങരുത്'; എഴുത്തുകാരി ശാരദക്കുട്ടി

തെറ്റുകൾ ഗവേഷണ പ്രബന്ധങ്ങളിൽ ഉണ്ടാകരുത്. പക്ഷേ ഉണ്ടായേക്കാം. എന്നാൽ കണ്ടുപിടിക്കപ്പെട്ടാൽ മാതൃകാപരമായ നടപടി ഉണ്ടാകണം.

MediaOne Logo

Web Desk

  • Updated:

    2023-01-28 08:00:24.0

Published:

28 Jan 2023 7:37 AM GMT

ചിന്താ ജെറോമിന്റെ ഡോക്ടറേറ്റ് റദ്ദാക്കണം; പ്രബന്ധം വായിച്ച് നേരേചൊവ്വേ തിരുത്തിക്കൊടുക്കാൻ നേരമില്ലാത്തവർ ഈ പണിക്ക് ഇറങ്ങരുത്; എഴുത്തുകാരി ശാരദക്കുട്ടി
X

ഗവേഷണ പ്രബന്ധത്തിൽ വാഴക്കുല കവിത കവി വൈലോപ്പിള്ളിയുടേത് ആണെന്ന അബദ്ധ പരാമർശം ​നടത്തി വിവാദത്തിലായ യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോമിന്റെ ഡോക്ടറേറ്റ് റദ്ദാക്കണമെന്ന് എഴുത്തുകാരി എസ്. ശാരദക്കുട്ടി. ഗവേഷകയ്ക്ക് മലയാളസാഹിത്യത്തിൽ പ്രാഥമികമായ പരിജ്ഞാനം പോലും ഇല്ലാതെയാണ് ഗവേഷണത്തിന് ഒരുമ്പെട്ടിറങ്ങിയതെന്ന വസ്തുത ഗവേഷണത്തിന്റെ ഒരു ഘട്ടത്തിൽ പ്പോലും ​ഗൈഡിന് മനസിലായില്ല എന്നത് അലട്ടുന്നുണ്ട്.

പ്രബന്ധം വായിച്ച് നേരേചൊവ്വേ തിരുത്തിക്കൊടുക്കാൻ നേരമില്ലാത്തവർ ഈ പണിക്ക് തുനിഞ്ഞിറങ്ങരുത്. മുഴുവൻ സമയ സമർപ്പണം ആവശ്യമുള്ള ജോലിയാണതെന്നും പ്രബന്ധം വായിച്ച് പരിശോധിക്കുമ്പോൾ ഗുരുതരമായ പിഴവുകൾ കണ്ണിൽപെടാതെ പോകുന്നത് എങ്ങനെയെന്ന് മൂല്യനിർണയം നടത്തിയ അധ്യാപകരും വിശദീകരണം തരാൻ ബാധ്യസ്ഥരാണെന്നും ശാരദക്കുട്ടി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ശാരദക്കുട്ടിയുടെ വിമർശനം.

സാധാരണ ഗതിയിൽ ഓപൺ ഡിഫൻസ് വേളയിൽ, പരിശോധനാ റിപ്പോർട്ടുകളിൽ സൂചിപ്പിക്കപ്പെടുന്ന ചെറിയ തെറ്റുകൾക്കു പോലും പരിശോധനാ കമ്മിറ്റി ചെയർമാൻ ഗവേഷകയോട് വിശദീകരണം ചോദിച്ച് ന്യായമായ മറുപടി തേടാറുണ്ട്. അവർ ഇത്തരം പരമാബദ്ധങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ടോ എന്ന് നിലവിൽ വ്യക്തമല്ല. ചൂണ്ടിക്കാണിച്ചിരുന്നു എങ്കിൽ ഓപൺ ഡിഫൻസിൽ എത്തുന്നതിനു മുൻപ് അത് തിരുത്തപ്പെട്ടേനെയെന്നും എന്നാലതും സംഭവിച്ചതായി കാണുന്നില്ലെന്ന് ശാരദക്കുട്ടി ചൂണ്ടിക്കാട്ടി.

ഇവിടെ സൂപ്പർവൈസിങ് ടീച്ചറുടെ ഗൈഡ്ഷിപ്പ് റദ്ദാക്കുകയാണ് യൂണിവേഴ്സിറ്റി ചെയ്യേണ്ടത്. ഗവേഷകയുടെ പിഎച്ച്ഡി റദ്ദ് ചെയ്ത് പ്രബന്ധം തെറ്റു തിരുത്തി സമർപ്പിച്ച് പുനഃപരിശോധനയ്ക്കു വിധേയമാക്കി ഡിഗ്രി അർഹമെങ്കിൽ മാത്രം തിരിച്ചു കൊടുക്കുകയാണ് വേണ്ടത്. തെറ്റുകൾ ഗവേഷണ പ്രബന്ധങ്ങളിൽ ഉണ്ടാകരുത്. പക്ഷേ ഉണ്ടായേക്കാം. എന്നാൽ കണ്ടുപിടിക്കപ്പെട്ടാൽ മാതൃകാപരമായ നടപടി ഉണ്ടാകണം. കണ്ടുപിടിക്കപ്പെട്ടു എന്നത്, ഇതുവരെ ഒന്നിലും കണ്ടുപിടിക്കപ്പെട്ടിട്ടില്ലല്ലോ എന്നല്ല ന്യായീകരിക്കപ്പെടേണ്ടത്. കണ്ടുപിടിക്കപ്പെട്ടാൽ തിരുത്തപ്പെടുക തന്നെ വേണം- ശാരദക്കുട്ടി വിശദമാക്കി.

എസ്. ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇപ്പോഴാണ് ഒരു പ്രബന്ധം യഥാർഥ Open defence ന് സമർപ്പിക്കപ്പെട്ടിരിക്കുന്നത്. ഇവിടെ ഗവേഷക എങ്ങനെ defend ചെയ്യുന്നു എന്നാണറിയേണ്ടത്. പ്രബന്ധത്തിലെ ഗുരുതരമായ പിഴവ് പ്രാഥമികമായി ഗവേഷകയുടെ ഉത്തരവാദിത്തമാണെങ്കിലും, 'ഈ പ്രബന്ധം ഞാൻ പരിശോധിച്ച്, under my supervision and guidance ആണ് തയ്യാറാക്കിയത് ' എന്ന് Guide സാക്ഷ്യപ്പെടുത്തിയതിനു ശേഷമാണ് പ്രബന്ധം യൂണിവേഴ്സിറ്റിക്ക് സമർപ്പിക്കപ്പെടുന്നത്.

ഗവേഷകക്ക് മലയാളസാഹിത്യത്തിൽ പ്രാഥമികമായ പരിജ്ഞാനം പോലും ഇല്ലാതെയാണ് ഗവേഷണത്തിന് ഒരുമ്പെട്ടിറങ്ങിയതെന്ന വസ്തുത ഗവേഷണത്തിന്റെ ഒരു ഘട്ടത്തിൽ പ്പോലും Guide ന് മനസ്സിലായില്ല എന്നത് അലട്ടുന്നുണ്ട്.

ഗൈഡിന്റെ കൃത്യാന്തര ബാഹുല്യങ്ങളൊന്നും ഈ പിഴവിനെ സാധൂകരിക്കുന്നതല്ല. പ്രബന്ധം വായിച്ച് നേരെ ചൊവ്വേ തിരുത്തിക്കൊടുക്കാൻ നേരമില്ലാത്തവർ ഈ പണിക്ക് തുനിഞ്ഞിറങ്ങരുത്. മുഴുവൻ സമയ സമർപ്പണം ആവശ്യമുള്ള ജോലിയാണത്.

പ്രബന്ധം വായിച്ച് പരിശോധിക്കുമ്പോൾ ഗുരുതരമായ പിഴവുകൾ കണ്ണിൽ പെടാതെ പോകുന്നത് എങ്ങനെ എന്ന് മൂല്യനിർണ്ണയം നടത്തിയ അധ്യാപകരും വിശദീകരണം തരാൻ ബാധ്യസ്ഥരാണ്.

സാധാരണ ഗതിയിൽ ഓപൺ ഡിഫൻസ് വേളയിൽ, പരിശോധനാ റിപ്പോർട്ടുകളിൽ സൂചിപ്പിക്കപ്പെടുന്ന ചെറിയ തെറ്റുകൾക്കു പോലും പരിശോധനാ കമ്മിറ്റി ചെയർമാൻ ഗവേഷകയോട് വിശദീകരണം ചോദിച്ച് ന്യായമായ മറുപടി തേടാറുണ്ട്. അവർ ഈ മാതിരിയുള്ള പരമാബദ്ധങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ടോ എന്ന് നിലവിൽ വ്യക്തമല്ല. ചൂണ്ടിക്കാണിച്ചിരുന്നു എങ്കിൽ open defence ൽ എത്തുന്നതിനു മുൻപ് അത് തിരുത്തപ്പെട്ടേനെ. അതും സംഭവിച്ചതായി കാണുന്നില്ല. തിരുത്തപ്പെട്ട തീസിസ് സമർപ്പിച്ചാൽ മാത്രമേ സാധാരണ ഗതിയിൽ ഇത് Open defence വരെ എത്താറുള്ളു. ഇവിടെ അങ്ങനെയൊന്നും സംഭവിച്ചതായി കാണുന്നില്ല !!

ചില ചില ചോദ്യങ്ങൾക്ക് പൊട്ടന്യായങ്ങൾ പറഞ്ഞ് open defence ൽ ചിലപ്പോൾ ഗവേഷകർ തടി ഊരാറുണ്ട് എന്ന് സമ്മതിക്കുന്നു . ഇതു പക്ഷേ അങ്ങനെയല്ല.

ഇവിടെ സൂപർവൈസിങ് ടീച്ചറുടെ ഗൈഡ്ഷിപ്പ് റദ്ദാക്കുകയാണ് യൂണിവേഴ്സിറ്റി ചെയ്യേണ്ടത്. ഗവേഷകയുടെ Ph.D റദ്ദ് ചെയ്ത് പ്രബന്ധം തെറ്റുതിരുത്തി സമർപ്പിച്ച് പുന:പരിശോധനക്കു വിധേയമാക്കി ഡിഗ്രി അർഹമെങ്കിൽ മാത്രം തിരിച്ചു കൊടുക്കുകയാണ് വേണ്ടത്.

തെറ്റുകൾ ഗവേഷണ പ്രബന്ധങ്ങളിൽ ഉണ്ടാകരുത് . പക്ഷേ ഉണ്ടായേക്കാം. എന്നാൽ കണ്ടുപിടിക്കപ്പെട്ടാൽ മാതൃകാപരമായ നടപടി ഉണ്ടാകണം. കണ്ടു പിടിക്കപ്പെട്ടു എന്നത് , ഇതുവരെ ഒന്നിലും കണ്ടുപിടിക്കപ്പെട്ടിട്ടില്ലല്ലോ എന്നല്ല ന്യായീകരിക്കപ്പെടേണ്ടത്. കണ്ടുപിടിക്കപ്പെട്ടാൽ തിരുത്തപ്പെടുക തന്നെ വേണം.

1998ൽ എന്റെ Ph.D തീസിസിന് കൃത്യമായി നോട്ടെഴുതി കൊണ്ടു വരുകയും, മലയാളം ടൈപ്പിങ്ങിന്റെ തുടക്കകാലത്തെഴുതിയ ആ പ്രബന്ധത്തിലെ അക്ഷരത്തെറ്റുകൾ മുതൽ ചൂണ്ടിക്കാണിച്ച് തിരുത്തിക്കുകയും, ചോദ്യങ്ങൾ കൊണ്ട് ശരശയ്യയിൽ കിടത്തുകയും , പരിശോധകർക്കു തോന്നിയ എല്ലാ ന്യായമായ സംശയങ്ങൾക്കും എന്നെ കൊണ്ട് ഉത്തരം പറയിപ്പിക്കുകയും , ഒടുവിൽ Ph.D ക്ക് റെക്കമെന്റ് ചെയ്യുകയും ചെയ്ത് ഒരു ചെയർമാന്റെ ഉത്തരവാദിത്തമെന്തെന്ന് ബോധ്യപ്പെടുത്തിത്തന്ന M. M. ബഷീർ സാറിനെ ഇന്ന് ഓർമ്മിച്ചു പോകുന്നു.

-എസ്. ശാരദക്കുട്ടി

TAGS :

Next Story