'സമരം ജോലിക്ക് ഭീഷണിയാകും': ആശാവർക്കർമാർക്ക് മുന്നറിയിപ്പുമായി സിഐടിയു വനിതാ നേതാവ് പി.പി പ്രേമ
'' ഭരണകൂടത്തെ അട്ടിമറിക്കാൻ എന്തെങ്കിലും ചെയ്യാനാകുമോ എന്നാണ് സമരക്കാർ നോക്കുന്നത്''

കോഴിക്കോട്: സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ക്ക് മുന്നറിയിപ്പുമായി ആശാ വര്‍ക്കേഴ്‌സ് & ഫെസിലിറ്റേറ്റേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(സിഐടിയു) അഖിലേന്ത്യാ പ്രസിഡന്റ് പി.പി പ്രേമ.
ജോലിക്ക് തിരിച്ചുകയറാതെ സമരം തുടരുന്നവര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നാണ് പ്രേമ പറഞ്ഞത്. ആശാ വര്‍ക്കര്‍മാരെ അണിനിരത്തി കോഴിക്കോട്ടെ ആദായനികുതി ഓഫീസിന് മുന്നില്‍ സിഐടിയു നടത്തിയ ബദല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രേമ.
'ഭരണകൂടത്തെ തെറിവിളിക്കാനും അട്ടിമറിക്കാനുമുള്ളതാണ് സമരം. സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിത്. ശൈലി ആപ്പ് എന്താണെന്ന് പോലും സമരം ചെയ്യുന്ന ചിലർക്ക് അറിയില്ല. സമരത്തിൽ തെറ്റിദ്ധരിക്കപ്പെട്ട് ഉൾപ്പെടെ പോയവർ ശ്രദ്ധിക്കണം. നിങ്ങളുടെ ജോലിക്ക് അത് ദോഷം ചെയ്യും. ജോലി പോകുന്ന സ്ഥിതി ഉണ്ടാകും'- പ്രേമ പറഞ്ഞു.
'ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് സിഐടിയു സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തിയിരുന്നു. പക്ഷെ അത്, ഇവർ ചെയ്യുന്നതുപോലെ ഭരണകൂടത്തെ തെറിവിളിക്കുന്ന സമരം ആയിരുന്നില്ല. ഭരണകൂടത്തെ അട്ടിമറിക്കാൻ എന്തെങ്കിലും ചെയ്യാൻ ആകുമോ എന്നാണ് സമരക്കാർ നോക്കുന്നത്
ഓണറേറിയം വർധിപ്പിക്കണം എന്നാണ് ഞങ്ങളും പറയുന്നത്. എന്നാൽ കേന്ദ്രം ഇതിന് ഒരു സാമ്പത്തിക സഹായവും നൽകുന്നില്ല. ആശമാരെ പറഞ്ഞുപറ്റിച്ചത് ഉമ്മൻ ചാണ്ടി സർക്കാരാണ്. ഓണറേറിയം കൂട്ടുമെന്ന വാഗ്ദാനം ഉമ്മൻ ചാണ്ടി പാലിച്ചില്ല. പറഞ്ഞ വാക്കിനു വില നൽകിയില്ല. പിണറായി സർക്കാർ വന്നപ്പോഴാണ് ഓണറേറിയം കൂട്ടിയത്. ആശമാർക്ക് ജോലി ചെയ്യാൻ സുഖകരമായ അന്തരീക്ഷം ഉണ്ടാക്കിയത് പിണറായി സർക്കാരാണ്- പ്രേമ വ്യക്തമാക്കി.
Watch Video
Adjust Story Font
16

