മിച്ചഭൂമിയിൽ അവകാശവാദം; കുടിയിറക്കൽ ഭീഷണിയിൽ നിരവധി കുടുംബങ്ങൾ
റവന്യൂ - വനം വകുപ്പുകൾ തമ്മിലെ ആശയ വിനിമയ പ്രശ്‌നങ്ങൾ മൂലം നിരവധി കുടുംബങ്ങളാണ് പ്രതിസന്ധി നേരിടുന്നത്

പാലക്കാട്: വനം വകുപ്പിന്റെയും - റവന്യൂ വകുപ്പിന്റെ തർക്കത്തിൽ കുടുങ്ങി കുടിയിറക്ക് ഭീഷണിയിലായിരിക്കുന്നത് നിരവധി കുടുംബങ്ങളാണ്. സർക്കാർ മിച്ചഭൂമിയായി വിതരണം ചെയ്ത സ്ഥലങ്ങൾക്ക് പോലും വനംവകുപ്പ് അവകാശവാദം ഉന്നയിക്കുന്നുണ്ട്. 1971-ലെ നിയമത്തിലെ ഒരുഭാഗം മാത്രം വനം വകുപ്പ് നടപ്പിലാക്കിയതാണ് പ്രതിസന്ധി വർധിപ്പിക്കുന്നത്.
ഭൂപരിഷ്‌ക്കരണ നിയമ പ്രകാരം ജന്മികളിൽ നിന്നും റവന്യൂ വകുപ്പ് ഏറ്റെടുത്ത ഭൂമിയും, കേരള പ്രൈവറ്റ് ഫോറസ്റ്റ് വെസ്റ്റിംഗ് ആന്റ് അസൈൻമെന്റ് ആക്റ്റ് പ്രകാരം വനം വകുപ്പ് ഏറ്റെടുത്ത ഭൂമിയും ഒന്നായതാണ് ഒലവക്കോട് റേഞ്ച് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ അടിസ്ഥാന പ്രശ്‌നം. നേരത്തെ ജന്മിമാർ കൈവശം വെച്ചിരുന്ന വനഭൂമിയാണ് തങ്ങൾ ഏറ്റെടുത്തത് എന്നാണ് വനം വകുപ്പിന്റെ വാദം. സർക്കാറിന്റെ രണ്ട് വകുപ്പുകൾ തമ്മിലെ ആശയ വിനിമയത്തിൽ പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് വനം വകുപ്പിനായി കോടതിയിൽ ഹാജരാകുന്ന അഭിഭാഷകൻ തന്നെ പറയുന്നു
1971 ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ് വെസ്റ്റിംഗ് ആന്റ് അസൈൻമെന്റ് ആക്റ്റ് പൂർണായി നടപ്പാക്കാത്തതും ഭൂമി കർഷകർക്ക് ലഭിക്കാതിരിക്കാൻ കാരണമായി. സ്വകാര്യ വ്യക്തികളുടെ കൈവശം ഉണ്ടായിരുന്ന വനഭൂമി ഏറ്റെടുക്കൽ അഥവാ വെസ്റ്റിങ്ങ് നടന്നു. കൃഷിക്കായി ഭൂമി വിതരണം എന്ന അസൈൻമെന്റ് പലയിടത്തും നടന്നിട്ടില്ല. സർക്കാർ വകുപ്പുകൾ തമ്മിലെ ആശയ വിനിമയ പ്രശ്‌നങ്ങൾ മൂലം നിരവധി കുടുംബങ്ങളാണ് പ്രതിസന്ധി നേരിടുന്നത്.
ഒരു കുടുംബത്തിന് മിച്ചഭൂമി ലഭിക്കുക എന്നത് അത്ര എളുപ്പമല്ല. ലാന്റ് ബോർഡ് സ്ഥലം കണ്ടെത്തണം. ഈ സ്ഥലം സർവ്വേ വകുപ്പ് അളന്ന് തിട്ടപെടുത്തും. പിന്നീട് റവന്യൂ വകുപ്പ് സ്ഥലം ഏറ്റെടുക്കും. തുടർന്ന് ഫോം 18 പ്രസിദ്ധികരിക്കും. ഗുണഭോക്താക്കളുടെ അപേക്ഷയിൽ നിന്നും അർഹരെ തെരഞ്ഞെടുത്തതിന് ശേഷം സംസ്ഥാന സർക്കാറാണ് ഭൂമിക്ക് പട്ടയം നൽകുന്നത്. നിരവധി പരിശോധനകൾക്ക് ശേഷം നിർധനരായ കുടുംബങ്ങൾക്ക് ലഭിച്ച മിച്ച ഭൂമിയിലാണ് വനം വകുപ്പ് അവകാശവാദം ഉന്നയിക്കുന്നത്.
watch video:
Adjust Story Font
16

