പഞ്ചായത്ത് പൈപ്പിൽ വെള്ളം നിലച്ചാൽ വെള്ളം കുടി മുട്ടും; ദുരിതത്തിലായി കടപ്പുറം പഞ്ചായത്തിലെ തീരദേശവാസികൾ
മണലടിഞ്ഞ് പല വീടുകളുടെയും തറ മണ്ണിനടിയിലായി
തൃശൂർ: കടപ്പുറം പഞ്ചായത്തിലെ തീരദേശവാസികളുടെ ദുരിതം കര കടലെടുക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. ഓരോ കടലാക്രമണ സീസൺ കഴിയുമ്പോഴും വർഷം നീളുന്ന ദുരിതങ്ങളാണ് ഇവിടെ ബാക്കിയാവുന്നത്. കടൽത്തീരത്തോട് ചേർന്നാണെങ്കിലും ശുദ്ധജലമായിരുന്നു ഇവിടത്തെ കിണറുകളിലും കുടിവെള്ള സ്രോതസ്സുകളിലും ലഭിച്ചിരുന്നത്. പക്ഷേ കടൽ കരയ്ക്ക് കയറാൻ തുടങ്ങിയതോടെ പൈപ്പ് വെള്ളത്തെ ആശ്രയിക്കേണ്ട അവസ്ഥയിലായി.
ശുദ്ധജലം കിട്ടിയിരുന്ന കിണറുകളിൽ ഇപ്പോൾ ഊറുന്നത് ഉപ്പുവെള്ളം മാത്രമാണ്. ഇത് കുടിക്കാനോ പാചകത്തിനോ പറ്റില്ല. പഞ്ചായത്ത് പൈപ്പിൽ വെള്ളം നിലച്ചാൽ ഇവരുടെ വെള്ളം കുടിയും മുട്ടും.
കടൽ വെള്ളത്തിനൊപ്പം മണലും അടിച്ചുകയറും, മണലടിഞ്ഞ് പല വീടുകളുടെയും തറ മണ്ണിനടിയിലായി കഴിഞ്ഞു. കടൽ വെള്ളം ഇറങ്ങുമ്പോൾ മണൽ കോരി വീടുകൾ വൃത്തിയാക്കണം. ഓരോ വർഷവും മാറ്റമില്ലാത്ത ദുരിതമാണിവിടെ. മണലടിയുന്നത് മൂലം കെട്ടിടത്തിന് ബലക്ഷയവും ഉണ്ട്.
കടൽതിരകൾക്കൊപ്പം അടിച്ചുകയറുന്ന ദുരിതത്തിരകൾ കടപ്പുറം പഞ്ചായത്തുകാരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു.
Adjust Story Font
16