രാഹുൽ മാങ്കൂട്ടത്തിൽ നിർബന്ധിത ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന പരാതി: പരാതിക്കാരിൽ നിന്ന് മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച്
തിരുവനന്തപുരത്തെ ക്രൈബ്രാഞ്ച് ഓഫീസിലാണ് മൊഴി എടുക്കുന്നത്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒരു സ്ത്രീയെ നിർബന്ധിത ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന പരാതിയിൽ പരാതിക്കാരിൽ നിന്ന് ക്രൈംബ്രാഞ്ച് ഉടൻ മൊഴിയെടുക്കും. പരാതിക്കാരനായ അഡ്വ. ഷിന്റോ സെബാസ്റ്റ്യന്റെ മൊഴി രേഖപ്പെടുത്തും.തിരുവനന്തപുരത്തെ ക്രൈബ്രാഞ്ച് ഓഫീസിലാണ് മൊഴി എടുക്കൽ.രാഹുലിനെതിരെ കേസെടുക്കണമെന്ന് പൊലീസിലും ബാലാവകാശ കമ്മീഷനിലും പരാതി നൽകിയിരുന്നു.
രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായി 13 ഓളം പരാതികളാണ് ലഭിച്ചത്. പരാതിക്കാരുടെ മൊഴിയും തെളിവുകളും ശേഖരിച്ച ശേഷമാവും രാഹുലിനെ ചോദ്യം ചെയ്യുക. വ്യാജ വോട്ടർ തിരിച്ചറിയൽ കാർഡ് കേസിൽ മൊഴി നൽകാൻ ഹാജരാകണമെന്നാവശ്യപ്പെട്ട് വീണ്ടും നോട്ടീസ് അയക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.
മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പരാതി ഉന്നയിച്ച ആളുകളെ നേരിൽകണ്ട് ക്രൈംബ്രാഞ്ച് വിവരങ്ങൾ തേടും. ആർക്കെങ്കിലും നേരിട്ട് പരാതിയുണ്ടെങ്കിൽ അതുകൂടി ശേഖരിച്ച് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാണ് തീരുമാനം. തിരുവനന്തപുരത്തും എറണാകുളത്തും അടക്കം പൊലീസിൽ ലഭിച്ച പരാതികളെക്കുറിച്ചും ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തും. നിലവിൽ ലഭ്യമായിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പ്രാഥമിക അന്വേഷണം നടത്തുക. സ്ത്രീകളെ പിന്തുടർന്ന് നിരന്തരം ശല്യം ചെയ്തന്ന വകുപ്പ് ചുമത്തിയാണ് ക്രൈം ബ്രാഞ്ച് നിലവിൽ കേസ് എടുത്തിട്ടുള്ളത്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ ഇത്രയും കടുത്ത നടപടി ആവശ്യമില്ലായിരുന്നുവെന്ന് എ ഗ്രൂപ്പ്. നടപടിയിൽ മുതിർന്ന നേതാക്കൾക്ക് അടക്കം കടുത്ത അതൃപ്തിയുണ്ട്. വിശദീകരണം പോലും ചോദിക്കാതെയുള്ള നടപടി കടുത്തതാണെന്നും ആരോപണം അംഗീകരിച്ചത് പോലുള്ള സമീപനം സിപിഎമ്മിന് ആയുധമായെന്നുമാണ് വിലയിരുത്തൽ.
Adjust Story Font
16

