മുഖം അനാവശ്യമായി പ്രചരിപ്പിച്ചു; ഷിംജിത മുസ്തഫയ്ക്കെതിരെ ബസിലുണ്ടായിരുന്ന പെൺകുട്ടിയുടെ പരാതി
പരാതിയുടെ വിശദാംശം ആവശ്യപ്പെട്ട് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് വിവരാവകാശ അപേക്ഷ നൽകിയെന്നും ദീപകിൻ്റെ ബന്ധു സനീഷ് പറഞ്ഞു

കണ്ണൂര്‍: ഷിംജിത മുസ്തഫയ്ക്കെതിരെ മറ്റൊരു പരാതി കൂടിയുണ്ടെന്ന് മരിച്ച ദീപകിൻ്റെ കുടുംബം. ഷിംജിത വീഡിയോ ചിത്രീകരിച്ച ബസിലുണ്ടായിരുന്ന പെൺകുട്ടിയാണ് കണ്ണൂർ പൊലീസിൽ പരാതി നൽകിയത്. തൻ്റെ മുഖം അനാവശ്യമായി ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നാണ് പരാതി.
ഈ പരാതിയുടെ വിശദാംശം ആവശ്യപ്പെട്ട് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് വിവരാവകാശ അപേക്ഷ നൽകിയെന്നും ദീപകിൻ്റെ ബന്ധു സനീഷ് പറഞ്ഞു. ഇത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് 17 നാണ് പരാതി നൽകിയത്.
അതേസമയം, കേസിൽ പ്രതിയായ ഷിംജിതയുടെ റിമാൻ്റ് റിപ്പോർട്ട് പുറത്തായി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ബസ്സിൽ അസ്വാഭാവികമായ യാതൊരു സംഭവങ്ങളും നടന്നിട്ടില്ലെന്നും ഇരുവരും സാധാരണ നിലയിൽ ബസ്സിൽ നിന്നും ഇറങ്ങിപ്പോയതായും റിമാൻ്റ് റിപ്പോർട്ട്.
ദീപക്കിന്റെ ഭാഗത്തുനിന്ന് ശല്യപ്പെടുത്തലുകളോ മോശം പെരുമാറ്റമോ ഉണ്ടായിട്ടില്ലെന്ന് ബസ് ജീവനക്കാരും മൊഴി നൽകിയിട്ടുണ്ട്. പ്രതിയായ ഷിജിത ബിരുദാനന്തര ബിരുദധാരിയും മുൻപ് വാർഡ് മെമ്പറായിരുന്ന വ്യക്തിയുമാണ്. ഇത്തരം വീഡിയോകൾ പ്രചരിപ്പിക്കുന്നത് ഒരാളുടെ ആത്മഹത്യയ്ക്ക് കാരണമായേക്കാം എന്ന ബോധ്യം പ്രതിക്ക് ഉണ്ടായിരുന്നു.
മരിച്ച ദീപക്കിനെ ഉൾപ്പെടുത്തി ഏഴോളം വീഡിയോകൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചതായും ശേഷം ആയവ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.
Adjust Story Font
16

