Quantcast

പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവന: പി. ചിദംബരത്തിന്റെ അഭിപ്രായം തള്ളി സുധാകരൻ

വിദ്വേഷ പ്രസംഗത്തിലൂടെ പാലാ ബിഷപ്പിന്റെ വികൃത ചിന്തയാണ് പുറത്തുവന്നതെന്ന് ചിദംബരം ലേഖനമെഴുതിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2021-09-26 11:24:45.0

Published:

26 Sep 2021 11:11 AM GMT

പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവന: പി. ചിദംബരത്തിന്റെ അഭിപ്രായം തള്ളി സുധാകരൻ
X

വിദ്വേഷ പ്രസംഗത്തിലൂടെ പാലാ ബിഷപ്പിന്റെ വികൃത ചിന്തയാണ് പുറത്തുവന്നതെന്ന കോൺഗ്രസ് ദേശീയ പ്രവർത്തക സമിതിയംഗവും മുതിർന്ന നേതാവുമായ പി. ചിദംബരത്തിന്റെ പ്രസ്താവന തള്ളി കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ എം.പി. കെ.പി.സി.സി ഓഫിസിൽ നടന്ന വാർത്താസമ്മേളനത്തിലാണ് സുധാകരന്റെ പ്രതികരണം.

ചിദംബരം ഏത് പശ്ചാത്തലത്തിലാണ് ഇത് പറഞ്ഞതെന്ന് അറിയില്ലെന്നും അദ്ദേഹവുമായി ബന്ധപ്പെട്ടിട്ടില്ലെന്നും കേരളത്തിലെ കാര്യം പറയേണ്ടത് കേരളത്തിലെ കോൺഗ്രസാണെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തിൽ തങ്ങൾ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും ബിഷപ്പിന്റെ അഭിപ്രായം തള്ളിപ്പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സുധീരന്റെ രാജിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഒരു നേതാവിനെയും മാറ്റിനിർത്തില്ലെന്നും മുതിർന്ന നേതാക്കളുടെ അഭിപ്രായം സ്വീകരിച്ചു തന്നെ മുന്നോട്ടു പോകുമെന്നും വി.ഡി സതീശൻ പറഞ്ഞു.

ബിജെപിയിൽ നിന്ന് രാജി വെച്ച ഒ.ബി.സി മോർച്ച വൈസ് പ്രസിഡന്റ് ഋഷി പൽപ്പുവിന് ചടങ്ങിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി മെമ്പർഷിപ്പ് കൈമാറി.

ചിദംബരം പറഞ്ഞതെന്ത്?

പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗത്തിലൂടെ പുറത്തുവന്നത് ബിഷപ്പിന്റെ വികൃത ചിന്തയാണെന്നായിരുന്നു കോൺഗ്രസ് പ്രവർത്തക സമിതി അംഗം പി ചിദംബരം വിമർശിച്ചത്. ദി ഇന്ത്യൻ എക്‌സ്പ്രസിലെഴുതിയ ലേഖനത്തിലൂടെയായിരുന്നു പ്രതികരണം.

സാമുദായിക ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ബിഷപ്പിന്റെ പരാമർശം. നാർക്കോട്ടിക് ജിഹാദ് എന്ന വാക്കിലൂടെ ലക്ഷ്യമിടുന്നത് മതഭ്രാന്താണെന്നും ചിദംബരം പറഞ്ഞു.

വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ താൻ പിന്തുണയ്ക്കുകയാണെന്നും ലേഖനത്തിൽ ചിദംബരം വ്യക്തമാക്കി. വലതുപക്ഷ ഹിന്ദു സംഘടനകൾ ബിഷപ്പിനു പിന്തുണയുമായി രംഗത്ത് വന്നതിൽ അത്ഭുതമില്ല. ഇരുകൂട്ടരും മുസ്ലിം എന്ന 'അപരനെ' യാണ് ലക്ഷ്യം വെക്കുന്നത്. തീവ്രഹിന്ദു വലതുപക്ഷം ക്രിസ്ത്യൻ സമൂഹത്തെയും അപരവത്കരിച്ച പല സംഭവങ്ങളും നാം കണ്ടതാണ്. ഏതൊരു വിഭാഗത്തെയും അന്യവത്കരിക്കുന്നത് അഭികാമ്യമല്ല' - അദ്ദേഹം കുറിച്ചു.

പ്രസ്താവന സമൂഹത്തെ ഭിന്നിപ്പിക്കുന്നതാണെന്നും മുസ്‌ലിം ഒരു ഭാഗത്തും മറ്റുള്ളവർ മറുഭാഗത്തും എന്ന തരത്തിലുള്ള സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്നും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പ്രസ്താവന തള്ളിക്കളയണമെന്നും അദ്ദേഹം ലേഖനത്തിൽ പറഞ്ഞു. ക്രിസ്ത്യൻ സമുദായത്തിനും ബിഷപ്പുമാർക്ക് അന്തസ്സുണ്ടെന്നും തന്റെ സ്‌കൂൾ കാലത്തടക്കം അത് അനുഭവിച്ചിട്ടുണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ പാലാ ബിഷപ്പിന്റെ പ്രസ്താവന അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

TAGS :

Next Story