Quantcast

ഉണ്ണി മുകുന്ദൻ പ്രതിയായ പീഡനക്കേസ്: പരാതിക്കാരിക്കെതിരെ രേഖകൾ സമർപ്പിക്കാനുണ്ടെന്ന് അഭിഭാഷകൻ

വാദത്തിന് കൂടുതൽ സമയം വേണമെന്ന് പരാതിക്കാരി കോടതിയിൽ അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2023-02-13 06:41:10.0

Published:

13 Feb 2023 6:38 AM GMT

sexual assault case against unni mukundan
X

ഉണ്ണി മുകുന്ദന്‍

കൊച്ചി: നടൻ ഉണ്ണി മുകുന്ദൻ പ്രതിയായ പീഡനക്കേസിൽ പരാതിക്കാരിക്കെതിരായ രേഖകൾ സമർപ്പിക്കാനുണ്ടെന്ന് അഭിഭാഷകൻ സൈബി ജോസ് ഹൈക്കോടതിയിൽ. കേസിൽ ഒത്തുതീർപ്പിന് തയ്യാറാണെന്ന് കാണിച്ച് പരാതിക്കാരി അയച്ച സന്ദേശങ്ങൾ കൈവശമുണ്ടെന്നാണ് ഉണ്ണി മുകുന്ദന്റെ അഭിഭാഷകനായ സൈബിയുടെ വാദം. കേസിൽ വാദത്തിന് കൂടുതൽ സമയം വേണമെന്ന് പരാതിക്കാരി കോടതിയിൽ അറിയിച്ചു. ഹരജി മറ്റന്നാൾ വീണ്ടും പരിഗണിക്കും.

ഒത്തുതീര്‍പ്പിന് തയ്യാറാണെന്ന് പരാതിക്കാരി വിദേശത്തിരുന്ന് അയച്ച സത്യവാങ്മൂലം കയ്യിലുണ്ടെന്നാണ് ഉണ്ണി മുകുന്ദന്‍റെ അഭിഭാഷകന്‍ വാദിച്ചത്. എന്നാല്‍ പീഡന പരാതി ഒത്തുതീർപ്പാക്കിയെന്ന സത്യവാങ്മൂലം തന്റെ അറിവോടെ തയ്യാറാക്കിയതല്ലെന്നും ഒപ്പ് വ്യാജമാണെന്നുമാണ് പരാതിക്കാരിയുടെ ആരോപണം. കേസിൽ ഉണ്ണി മുകുന്ദന്റെ ജാമ്യം റദ്ദാക്കണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പരാതിക്കാരിക്കെതിരായ രേഖകള്‍ ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്ന് അഭിഭാഷകന്‍ സൈബി ജോസ് പറഞ്ഞു.

2017ൽ സിനിമയുടെ തിരക്കഥ പറയാനെത്തിയ യുവതിയോട് ഉണ്ണി മുകുന്ദൻ അപമര്യദയായി പെരുമാറി എന്നാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കൽ വകുപ്പ് ചുമത്തിയ കേസിൽ ഉണ്ണി മുകുന്ദന് ജില്ലാ കോടതിയിൽ നിന്നും ജാമ്യം ലഭിച്ചിരുന്നു. 2021ൽ കേസിന്റെ തുടർനടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ ഹൈക്കോടതിയെ സമീപിച്ചു. കോഴക്കേസിൽ ആരോപണ വിധേയനായ സൈബി ജോസായിരുന്നു ഉണ്ണി മുകുന്ദനായി ഹാജരായിരുന്നത്. പരാതിക്കാരിയുമായി ഒത്തുതീർപ്പിലായെന്ന് കാണിച്ച് സത്യവാങ്മൂലം സമർപ്പിച്ചതോടെ വിചാരണ നടപടി സ്റ്റേ ചെയ്യാൻ ഹൈക്കോടതി നിർദേശിച്ചു. എന്നാൽ തന്റെ ഒപ്പെന്ന വ്യാജേന കള്ള സത്യവാങ്മൂലമാണ് സമർപ്പിച്ചതെന്ന് പരാതിക്കാരി ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതേ തുടർന്നാണ് കേസിന്റെ വിചാരണ സ്റ്റേ ചെയ്ത ഉത്തരവ് ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ച് റദ്ദാക്കിയത്. കോടതിയെ തെറ്റിദ്ധരിപ്പിച്ചത് അതീവ ഗൌരവതരമായ കാര്യമാണെന്നും കള്ളക്കളി അനുവദിക്കില്ലെന്നും ജസ്റ്റിസ് കെ ബാബു വ്യക്തമാക്കി. കേസിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും ഉണ്ണി മുകുന്ദന് ഹൈക്കോടതി നിർദേശം നൽകുകയായിരുന്നു.



TAGS :

Next Story