കണ്ണൂരില്‍ അഗതി മന്ദിരത്തില്‍ കോവിഡ് വ്യാപനം; ഒരാഴ്ചക്കിടെ അഞ്ച് മരണം
പകുതിയോളം പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. മാനസികാസ്വാസ്ഥ്യമുള്ളവരടക്കം പലരുടെയും നില അതീവ ഗുരുതരമാണ്.

കണ്ണൂർ പേരാവൂരിലെ അഗതി മന്ദിരത്തിൽ ചികിത്സ ലഭിക്കാതെ കോവിഡ് ബാധിതർ ദുരിതത്തിൽ. ഒരാഴ്ചക്കിടെ അഞ്ച് പേരാണ് കൃപാ ഭവന്‍ എന്ന അഗതിമന്ദിരത്തില്‍ കോവിഡ് ബാധിച്ചുമരിച്ചത്. പകുതിയോളം പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്.
മാനസികാസ്വാസ്ഥ്യമുള്ളവരടക്കം പലരുടെയും നില അതീവ ഗുരുതരമാണ്. സഹായം അഭ്യർഥിച്ചിട്ടും സർക്കാർ സംവിധാനങ്ങൾ തിരിഞ്ഞു നോക്കുന്നില്ലന്നും പരാതിയുണ്ട്. അനാഥരും മനോനില തകരാറിലായവരുമടക്കം 224 പേരാണ് ഇവിടെ അന്തേവാസികളായുളളത്.ഇതിൽ തൊണ്ണൂറിലധികം പേർക്കാണ് നിലവിൽ കോവിഡ് സ്ഥിരീകരിച്ചത്. ഒരു സ്ത്രീ അടക്കം അഞ്ച് പേർ ഒരാഴ്ചക്കിടെ മരിച്ചു.
രോഗം ബാധിച്ച പലരുടെയും നില അതീവ ഗുരുതരമാണ്.പൊതു ജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് നിലവിൽ ഈ സ്ഥാപനം പ്രവർത്തിച്ചിരുന്നത്.എന്നാൽ ഇവിടെ കോവിഡ് വ്യാപനം രൂക്ഷമായതോടെ ഈ സഹായങ്ങൾ നിലച്ചു. സർക്കാർ സംവിധാനങ്ങളും ഇവിടേക്ക് തിരിഞ്ഞ് നോക്കാതായതോടെ അന്തേവാസികൾ കടുത്ത പ്രതിസന്ധിയിലാണ്.
പലവിധ രോഗങ്ങളാൽ വലയുന്ന ഇവർക്ക് കോവിഡ് കൂടി ബാധിച്ചതോടെ സ്ഥിതി രൂക്ഷമാവുകയാണ്.മരുന്നും ഭക്ഷണവും ഇനിയും വൈകിയാൽ കൂടുതൽ മരണങ്ങൾ ഉണ്ടായേക്കുമെന്ന ഭീതിയിലാണ് സ്ഥാപന നടത്തിപ്പുകാർ.
Adjust Story Font
16

