'മുസ്‍ലിം സ്ത്രീയെ മാറ്റി ആദിവാസിപെണ്ണിനെ പ്രസിഡന്റാക്കി'; ആദിവാസി വിഭാഗത്തെ അധിക്ഷേപിച്ച് സിപിഎം നേതാവ്
ലീഗ് പനമരത്ത് ചെയ്തത് ചരിത്രപരമായ തെറ്റാണെന്നും എ.എന്‍ പ്രഭാകരൻ

വയനാട്: ആദിവാസി വിഭാഗത്തെ അധിക്ഷേപിച്ച് മുതിര്‍ന്ന സിപിഐഎം നേതാവും വയനാട് ജില്ലാ കമ്മിറ്റി അംഗവുമായ എ.എന്‍ പ്രഭാകരൻ. 'പനമരം പഞ്ചായത്തിൽ മുസ്‍ലിം സ്ത്രീയെ മാറ്റി ആദിവാസിപെണ്ണിനെ പ്രസിഡന്റാക്കി' എന്നായിരുന്നു പരാമർശം. ലീഗ് പനമരത്ത് ചെയ്തത് ചരിത്രപരമായ തെറ്റാണ് എന്നും എ.എന്‍ പ്രഭാകരൻ വിവാദ പ്രസംഗത്തിൽ പറയുന്നു.
"പനമരത്ത് ലീഗ് നിശ്ചയിച്ചത് മുസ്ലിം സ്ത്രീയെ ആയിരുന്നു. പ്രസിഡൻറ് ആകേണ്ടിയിരുന്ന ഹസീനയെ കോൺഗ്രസുകാർ മാറ്റി. ആദ്യമായി മുസ്ലിം വനിത പ്രസിഡന്റായിരുന്ന പഞ്ചായത്തിലെ ഭരണം ലീഗ് മറിച്ചിട്ടു. കോൺഗ്രസ് ഇടപെടലിനെ തുടർന്നാണ് ആദിവാസി പെണ്ണിനെ പ്രസിഡന്റ് ആക്കിയത്. ലീഗ് പനമരത്ത് ചെയ്തത് ചരിത്രപരമായ തെറ്റാണ്. അടുത്ത തെരഞ്ഞെടുപ്പിൽ വീട് കയറുമ്പോൾ ലീഗുകാർ കയ്യുംകെട്ടി നിന്നും മറുപടി പറയേണ്ടി വരും," എ.എന്‍ പ്രഭാകരന്റെ പ്രസംഗത്തിൽ പറയുന്നു. പ്രഭാകരന്റേത് വർഗീയ പരാമർശമെന്നും നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും മുസ്ലിം യൂത്ത് ലീഗ് പ്രതികരിച്ചു.
പനമരത്ത് അവിശ്വാസത്തിലൂടെ സിപിഐഎം ജനപ്രതിനിധിയായ ആസ്യക്ക് പ്രസിഡന്റ സ്ഥാനം നഷ്ടമായിരുന്നു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് പ്രതിനിധിയായ ലക്ഷ്മി ആലക്കമറ്റം പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു. പനമരം പഞ്ചായത്തിലെ 22-ാം വാര്‍ഡ് വെള്ളരി വയലില്‍ നിന്നും വിജയിച്ച അംഗമാണ് ലക്ഷ്മി ആലക്കമറ്റം.
Adjust Story Font
16

