Quantcast

രാഷ്ട്രീയ അടിയൊഴുക്കുകളിൽ കണ്ണുനട്ട് സി.പി.എമ്മിന്റെ മലബാറിലെ സ്ഥാനാർഥിത്വം

കെ.എസ് ഹംസയെ സ്ഥാനാർഥിയാക്കിയതോടെ ലീഗിലെ അസംതൃപ്തരുടെ വോട്ടും ലീഗ് - സമസ്ത തർക്കത്തിന്റെ ഗുണഫലവും സി.പി.എം പ്രതീക്ഷിക്കുന്നുണ്ട്

MediaOne Logo

Web Desk

  • Published:

    22 Feb 2024 1:35 AM GMT

രാഷ്ട്രീയ അടിയൊഴുക്കുകളിൽ കണ്ണുനട്ട് സി.പി.എമ്മിന്റെ മലബാറിലെ സ്ഥാനാർഥിത്വം
X

കോഴിക്കോട്: രാഷ്ട്രീയ അടിയൊഴുക്കുകളില്‍ കണ്ണുനട്ട് സി.പി.എമ്മിന്റെ മലബാറിലെ സ്ഥാനാർഥിത്വം. പൊന്നാനിയില്‍ കെ.എസ് ഹംസയെ സ്ഥാനാർഥിയാക്കിയതോടെ ലീഗിലെ അസംതൃപ്തരുടെ വോട്ടും ലീഗ് - സമസ്ത തർക്കത്തിന്റെ ഗുണഫലവും സി.പി.എം പ്രതീക്ഷിക്കുന്നു എന്നതിന് തെളിവായി. എളമരം കരീം, കെ.കെ ശൈലജ തുടങ്ങിയവരെക്കൂടി തെരഞ്ഞെടുപ്പ് രംഗത്തിറക്കി മലബാറില്‍ ശക്തമായ പോരാട്ടത്തിനാണ് സി.പി.എം തയാറെടുക്കുന്നത്.

ലീഗ് വോട്ടുകളിലെ അടിയൊഴുക്കുകളിലാണ് മലബാറില്‍ എപ്പോഴും സി.പി.എമ്മിന്റെ വിജയപ്രതീക്ഷ. ലീഗ് - സമസ്ത ശീതയുദ്ധം കൂടി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തവണ ലീഗ് വിരുദ്ധവോട്ടുകളുടെ അളവ് വർധിക്കുമെന്ന് സി.പി.എം കരുതുന്നു. ഇതുകൂടി പെട്ടിയിലാക്കാന്‍ കഴിയുന്ന തരത്തിലാണ് സി.പി.എമ്മിന്റെ മലബാറിലെ സ്ഥാനാർഥി നിർണയം.

പൊന്നായിലെ സ്ഥാനാർഥിയായി സി.പി.എം തീരുമാനിച്ചിരിക്കുന്ന കെ.എസ് ഹംസയാണ് സി.പി.എം സ്ഥാനാർഥിപ്പട്ടികിലെ സർപ്രൈസിങ് എലമന്റ്. ലീഗില്‍ നിന്ന് പുറത്താക്കപ്പെട്ട നേതാവ് എന്നതിലപ്പുറം സമസ്തയിലെ ലീഗ് വിരുദ്ധ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്നയാള്‍കൂടിയാണ് കെ.എസ് ഹംസ. ലീഗ് നേതൃത്വവുമായുള്ള കൊമ്പുകോർക്കലിന്റെ ഭാഗമായി ഒരു വിഭാഗം സമസ്ത അണികളുടെ വോട്ടുകള്‍ ഇടതുപക്ഷത്തേക്ക് ചായുമെന്ന് ഉറപ്പാണ്. കെ.എസ് ഹംസയുടെ സ്ഥാനാർഥിത്വം ഈ അടിയൊഴുക്കിന് ഗുണകരമാകുമെന്ന് സി.പി.എം പ്രതീക്ഷിക്കുന്നു. ഇത് പൊന്നായില്‍ മാത്രല്ല കോഴിക്കോട്, കാസർകോട് ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലും ഗുണം ചെയ്യുമെന്നും സി.പി.എം കരുതുന്നു.

ലീഗ് നേതൃത്വുമായി അകല്‍ച്ചയിലുള്ള പാണക്കാട് മുഈനലി തങ്ങള്‍ ചെയർമാനായ ഹൈദരലി തങ്ങള്‍ ഫൌണ്ടേഷന്റെ കണ്‍വീനറാണ് കെ.എസ് ഹംസ. ലീഗിലെ അസംതൃപ്ത വോട്ടുകളെ ആകർഷിക്കാവുന്ന ഘടകമാണ് ഇതെന്നാണ് വിലയിരുത്തല്‍. കെ മുരളീധരനെതിരെ വടകരയില്‍ കെ.കെ ശൈലജ എത്തുന്നതോടെ മത്സരം പൊടിപാറുമെന്ന് ഉറപ്പായി. കോഴിക്കോട് എം.കെ രാഘവന് എളമരം കരീം വലിയ വെല്ലുവിളി ഉയർത്തും. ആലത്തൂരില്‍ കെ രാധാകൃഷ്ണനും പാലക്കാട് എ വിജയരാഘവനും കണ്ണൂരില്‍ എം.വി ജയരാജനുമെല്ലാം വിജയപതാക ഉയർത്തുമെന്നാണ് സി.പി.എം പ്രതീക്ഷ.

സിപിഎമ്മിന് നല്ല രാഷ്ട്രീയ അടിത്തറയുള്ള മണ്ണാണ് മലബാർ. രാമക്ഷേത്രാനന്തര തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകളില്‍ പൊതുവെ സി.പി.എം പ്രതീക്ഷ വെക്കുന്നുണ്ട്. സമസ്തയിലെ ലീഗ് വിരുദ്ധ ഫാക്ടർ കൂടി പ്രവർത്തിക്കുന്നതോടെ മലബാറിലെ പോരാട്ടം കഴിഞ്ഞ തവണത്തെപ്പോലെയാകില്ലെന്നാണ് സി.പി.എം പറഞ്ഞുവെക്കുന്നത്.

TAGS :

Next Story