പേരൂര്‍ക്കടയിലെ വ്യാജ മോഷണ കേസ്: മാല മോഷണം പോയതല്ല, പൊലീസ് വാദം കള്ളമെന്ന് ക്രൈംബ്രാഞ്ച്
മാല മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ദലിത് യുവതിയായ ബിന്ദുവിനെ അന്യായമായി കസ്റ്റഡിയിലെടുത്തത്

തിരുവനന്തപുരം: പേരൂര്‍ക്കടയിലെ വ്യാജ മാല മോഷണ കേസില്‍ പൊലീസ് വാദം കള്ളമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. മാല മോഷണം പോയതല്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.
ഓമനാ ഡാനിയലിന്റെ വീട്ടിനുള്ളില്‍ നിന്ന് തന്നെയാണ് മാല കിട്ടിയത്. മാല വീടിനു പുറത്ത് വേസ്റ്റ് കൂനയില്‍ നിന്നാണ് കിട്ടിയതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. മാല മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ദലിത് യുവതിയായ ബിന്ദുവിനെ അന്യായമായി കസ്റ്റഡിയിലെടുത്തത്. ആത്മഹത്യയുടെ വക്കിലേക്ക് പൊലീസ് തന്നെ കൊണ്ടെത്തിച്ചുവെന്ന് ബിന്ദു പറഞ്ഞു.
'ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തലില്‍ സന്തോഷം എന്ന് പറയാന്‍ പറ്റില്ല. സ്റ്റേഷനില്‍ അനുഭവിച്ച കാര്യങ്ങള്‍ മറക്കാന്‍ പറ്റില്ല. അതാണ് എന്നെ വല്ലാതെ തളര്‍ത്തുന്നത്. ആ കുറ്റം എന്റെ തലയില്‍ വെച്ചുകെട്ടാന്‍ പൊലീസ് കുറേ ശ്രമിച്ചു. ചെയ്യാത്തൊരു തെറ്റാകുമ്പോള്‍ എന്തായാലും സത്യം പുറത്ത് വരുമെന്ന് എനിക്ക് നല്ല ഉറപ്പുണ്ടായിരുന്നു. ഓമന ഡാനിയല്‍ എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് എനിക്ക് അറിയില്ല.
ഞാന്‍ മൂന്ന് ദിവസമാണ് ആ വീട്ടില്‍ ജോലിക്ക് പോയത്. പക്ഷെ മാല കിട്ടിയില്ല എന്ന് പറഞ്ഞിരുന്നെങ്കില്‍ എന്നെ ജയിലിലേക്ക് കൊണ്ടുപോയേനെ. മാല കിട്ടിയെന്ന് പൊലീസ് പറഞ്ഞില്ല.ആത്മഹത്യയുടെ വക്കിലേക്ക് പൊലീസ് എന്നെ കൊണ്ടെത്തിച്ചു,' ബിന്ദു പറഞ്ഞു.
ചുള്ളിമാനൂർ സ്വദേശി ബിന്ദുവിനെതിരെ ജോലിക്കു നിന്ന വീട്ടിൽ നിന്നും സ്വർണ്ണാഭരണം കാണാനില്ലെന്ന വീട്ടുടമ ഓമന ഡാനിയലിൻെറ പരാതിയിലാണ് പേരൂർക്കട പൊലീസ് കേസെടുത്തത്. പരാതി നൽകിയതിന് നാലു ദിവസം മുമ്പ് മാത്രം വീട്ടു ജോലിക്കെത്തിയ ബിന്ദുവിനെ പൊലീസ് കസ്റ്റഡിലെടുത്തു.
രാത്രിയിൽ സ്റ്റേഷനിലിരുത്തി മാനസികമായി പീഡിപ്പിക്കുകയായിരുന്നു. എന്നാൽ അടുത്ത ദിവസം നഷ്ടപ്പെട്ടെന്ന് പറഞ്ഞ സ്വർണം പരാതിക്കാരിയായ ഓമനയുടെ വീട്ടിന് പിന്നിലെ ചവറുകൂനയിൽ നിന്നും കിട്ടിയെന്ന് ഓമന ഡാനിയൽ തന്നെ പൊലീസിനെ അറിയിച്ചു. പിന്നാലെ പൊലീസ് ബിന്ദുവിനെ വിട്ടയച്ചു.
പൊലീസിന് നാണക്കേടായ സംഭവത്തിൽ എസ്ഐയെയും എഎസ്ഐയും സസ്പെൻഡ് ചെയ്തിരുന്നു. സ്റ്റേഷൻ ഇൻസ്പെക്ടറെ കോഴിക്കോടേക്ക് സ്ഥലം മാറ്റി. കാണാതായ സ്വർണം എങ്ങനെ ചവറുകൂനയിലെത്തിയെന്നു പോലും അന്വേഷണം നടത്താതെയാണ് കേസ് അവസാനിപ്പിച്ചത്.
പീഡനത്തിൽ ഉള്‍പ്പെടെ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട ബിന്ദു നൽകിയ പരാതി, ജില്ലക്ക് പുറത്തുള്ള ഡിവൈഎസ്പി അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പൊലീസിനെതിരെ ഗുരുതര കണ്ടെത്തുകൾ നടത്തിയത്.
Adjust Story Font
16

