Quantcast

കുസാറ്റ് ടെക്‌ഫെസ്റ്റ് അപകടം: മജിസ്റ്റീരിയൽ അന്വേഷണത്തിന് ജില്ലാ കലക്ടറുടെ ഉത്തരവ്

ഫോർട്ട് കൊച്ചി സബ്കലക്ടർ പി വിഷ്ണുരാജിനാണ് അന്വേഷണ ചുമതല

MediaOne Logo

Web Desk

  • Updated:

    2023-12-02 15:12:52.0

Published:

2 Dec 2023 2:45 PM GMT

Cusat Techfest accident: District collector orders magisterial probe
X

കൊച്ചി: കുസാറ്റ് ടെക്‌ഫെസ്റ്റ് അപകടത്തെക്കുറിച്ച് മജിസ്റ്റീരിയൽ അന്വേഷണത്തിന് ജില്ലാ കലക്ടറുടെ ഉത്തരവ്. ഫോർട്ട് കൊച്ചി സബ്കലക്ടർ പി വിഷ്ണുരാജിനാണ് അന്വേഷണ ചുമതല. അതേസമയം, സർവകലാശാല സിൻഡിക്കേറ്റ് ഉപസമിതിക്ക് റിപ്പോർട്ട് സമർപ്പിക്കാൻ വി.സി രണ്ടാഴ്ച കൂടി സമയം അനുവദിച്ചു.

അപകട കാരണത്തെക്കുറിച്ചും സംഘാടകരുടെയും സർവകലാശാലയുടെയും ഭാഗത്ത് നിന്നുണ്ടായ വീഴ്ചയെക്കുറിച്ചും അന്വേഷിച്ച് ഉത്തരവാദികൾ ആരെന്ന് കണ്ടെത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ജില്ലാ കലക്ടറുടെ ഉത്തരവ്. ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുളള പരിഹാര നിർദേശങ്ങൾ നൽകണമെന്നും ഉത്തരവിൽ പറയുന്നു. കെ കൃഷ്ണകുമാർ കൺവീനറായ സിണ്ടിക്കേറ്റ് ഉപസമിതി പ്രാഥമിക റിപ്പോർട്ട് ഇന്നലെയായിരുന്നു സമർപ്പിക്കേണ്ടിയിരുന്നത്.

ആരോപണവിധേയരായ പി.കെ ബേബിയെയും റജിസ്ട്രാർ മീരയെയും ഉപസമിതി സംരക്ഷിക്കുന്നുവെന്ന വിമർശനം ശക്തമായതോടെ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചില്ല. രണ്ട് മാസമായി ഓഡിറ്റോറിയത്തിൻറെ താക്കോൽ കൈവശം വെക്കുന്നത് ഒരു എസ്.എഫ്.ഐ നേതാവാണന്ന വിവരം കൂടി പുറത്തുവന്നതോടെ ഉപസമിതി കൂടുതൽ സമ്മർദത്തിലായി. ഇതു സംബന്ധിച്ച് സർവ്വകലാശാല എഞ്ചിനീയർ, സെക്യൂരിറ്റി ഓഫീസർ തുടങ്ങിയവരിൽ നിന്ന് കൂടി ഇന്നലെ മൊഴിയെടുത്തിരുന്നു.

പ്രാഥമിക റിപ്പോർട്ട് തിങ്കളാഴ്ച വി.സിക്ക് സമർപ്പിക്കുമെന്ന് ഉപസമിതിയിലെ ഒരംഗം മീഡിയാവണിനോട് പറഞ്ഞു. പൂർണമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടാഴ്ച കൂടി ഉപസമിതിക്ക് വി.സി സമയം അനുവദിച്ചിട്ടുണ്ട്. അപകടത്തെ തുർടന്ന് അടച്ച സ്‌കൂൾ ഓഫ് എഞ്ചിനീയറിംഗിൽ വ്യാഴാഴ്ച ക്ലാസ് പുനരാരംഭിച്ചെങ്കിലും ഭൂരിഭാഗം വിദ്യാർഥികളും എത്തിയില്ല. തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് അന്വേഷണത്തിന് പുറമേ ഉന്നത വിദ്യാഭ്യാസ വകുപ്പും മനുഷ്യാവകാശ കമ്മീഷനും അപകടത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു ഹൈക്കോടതിയെയും സമീപിക്കുന്നുണ്ട്.

TAGS :

Next Story