പേരൂർക്കട പൊലീസ് സ്റ്റേഷനിൽ ദലിത് യുവതിക്ക് ക്രൂരപീഡനം: എസ്‌ഐ പ്രസാദിന് സസ്‌പെൻഷൻ
നടപടിയിൽ സന്തോഷമെന്ന് പരാതിക്കാരി ബിന്ദു

തിരുവനന്തപുരം: പേരൂർക്കട പൊലീസ് സ്റ്റേഷനിൽ വ്യാജ പരാതിയിൽ മേൽ കസ്റ്റഡിയിലെടുത്ത ദലിത് യുവതിക്ക് ക്രൂരപീഡനമേല്‍ക്കേണ്ടി വന്ന സംഭവത്തില്‍ എസ്ഐ പ്രസാദിന് സസ്പെന്‍ഷന്‍. ദലിത് സ്ത്രീയെ കള്ളക്കേസില്‍ കുടുക്കിയെന്ന പരാതിയിലാണ് നടപടി. മീഡിയവണിലൂടെയാണ് മാല മോഷണം ആരോപിച്ചുള്ള പൊലീസ് ക്രൂരത പുറത്തെത്തിച്ചത്.
നടപടിയില്‍ സന്തോഷമെന്ന് പരാതിക്കാരിയായ നെടുമങ്ങാട് സ്വദേശി ബിന്ദു പറയുന്നു. കള്ളപ്പരാതിയിലും നടപടി വേണമെന്നും ബിന്ദു ആവശ്യപ്പെട്ടു.വെള്ളം ചോദിച്ചപ്പോൾ ബാത്‌റൂമിലെ ബക്കറ്റിലുണ്ടെന്ന് പറഞ്ഞതും മോശമായി പെരുമാറിയതും എസ്‌ഐ ആണെന്നും ബിന്ദു പറഞ്ഞു. എസ്‌ഐക്ക് പുറമെ മറ്റ് രണ്ടു ഉദ്യോസ്ഥർക്കെതിരെയും നടപടി വേണമെന്നും ബിന്ദു പറഞ്ഞു.
ബിന്ദു നൽകിയ പരാതിയിൽ സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു ഉദ്യോഗസ്ഥർക്കെതിരെ ഡിജിപി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കണ്ടോൺമെന്‍റ് എസിപിക്കാണ് അന്വേഷണ ചുമതല 15 ദിവസത്തിനകം അന്വേഷിച്ച റിപ്പോർട്ട് നൽകണമെന്നാണ് ഡിജിപിയുടെ ഉത്തരവിൽ പറയുന്നത്.ബിന്ദുവിന്റെ പരാതിയിൽ എസ് സി എസ് ടി കമ്മീഷനും നടപടിയിലേക്ക് നീങ്ങിയിട്ടുണ്ട്.
മാല മോഷ്ടിച്ചെന്ന വ്യാജ പരാതിയുടെ പേരിലാണു നെടുമങ്ങാട് സ്വദേശി ബിന്ദുവിന് ദുരനുഭവം നേരിടേണ്ടി വന്നത്. പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ പൊലീസ് ബിന്ദുവിന് എതിരെ രജിസ്റ്റർ ചെയ്തിരുന്ന എഫ്ഐആർ പിൻവലിച്ചു.
ബിന്ദു ജോലിക്ക് നിന്ന വീട്ടിൽനിന്ന് സ്വർണ്ണമാല കാണാനില്ലെന്ന് വീട്ടുടമ പരാതി നൽകിയതിനെ തുടർന്നാണ് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ എത്തിച്ച് എസ് ഐ ഉൾപ്പടെയുള്ളവർ ബിന്ദുവിനോട് ക്രൂരമായി പെരുമാറിയത് .ഒരു ദിവസം സ്റ്റേഷനിൽ പട്ടിണിക്കിട്ടു. കുടിക്കാൻ വെള്ളം പോലും നൽകിയില്ല. നടത്തി. കള്ളന്മാരെ പോലെ നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. താൻ മോഷണം നടത്തിയിട്ടില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും കേൾക്കാൻ തയ്യാറായില്ലെന്നും ബിന്ദു പറയുന്നു.
അതേസമയം, ബിന്ദുവിന്റെ പരാതി അവഗണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി. പരാതി ഗൗരവത്തോടെയാണ് കണ്ടത്. വീട്ടുടമക്കെതിരെ നടപടി വേണമെന്ന ആവശ്യത്തിലാണ് കോടതിയെ സമീപിക്കാൻ പറഞ്ഞതെന്നും പി.ശശി അറിയിച്ചു.
ബിന്ദുവിനെ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് സന്ദര്‍ശിച്ചു. ബിന്ദുവിന്‍റെ വീട്ടിലെത്തിയാണ് സണ്ണി ജോസഫ് കണ്ടത്.ഡി.സി.സി പ്രസിഡന്‍റ് പാലോട് രവി, ബിന്ദു കൃഷ്ണ തുടങ്ങിയവരും അധ്യക്ഷനൊപ്പമുണ്ടായിരുന്നു. ഒരു ദലിത് യുവതിക്ക് പോലും നീതി ലഭിക്കുന്നില്ലെന്നും,പൊലിസ് സ്റ്റേഷനിൽ പരാതി പറയുന്നവരെ അപമാനിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.
ദലിത് യുവതിക്കെതിരായ പൊലീസ് ക്രൂരതയിൽ പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് എസ്.സി എസ്‍ടി വകുപ്പ് മന്ത്രി ഒ.ആർ കേളു പറഞ്ഞു. വകുപ്പുതല അന്വേഷണം തുടരുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ഒ.ആർ.കേളു പറഞ്ഞു.
Adjust Story Font
16

