ദീപക്കിൻ്റെ ആത്മഹത്യ; പ്രതി ഷിംജിതയ്ക്ക് ജാമ്യമില്ല
14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു

കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ ആരോപണത്തെ തുടർന്ന് യുവാവ് ജീവനൊടുക്കിയ കേസിൽ പ്രതി ഷിംജിതയെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു. കുന്ദമംഗലം കോടതിയാണ് റിമാൻ്റ് ചെയ്തത്. ഷിംജിതയെ മഞ്ചേരി വനിതാ ജയിലിലേക്ക് മാറ്റും. വടകരയിലെ ബന്ധു വീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്.
കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിലെ ലൈംഗിക അധിക്ഷേപത്തെ തുടർന്ന് കോഴിക്കോട് സ്വദേശി ദീപക്ക് അത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം പൊലീസ് ഊർജിതമാക്കിയിരുന്നു. ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയാണ് ഷിംജിതക്കെതിരെ കേസ് എടുത്തത്.
അതേസമയം, പൊലീസിന്റെ അന്വേഷണത്തിൽ ദീപക്കിന്റെ കുടുംബം അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ആദ്യഘട്ടത്തിൽ ഷിംജിതയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പിന്നീട് ഇവരെ നിരീക്ഷിച്ചില്ല എന്നാണ് ആരോപണം. അതിനിടെ രാഹുൽ ഈശ്വർ ദീപക്കിന്റെ മാതാപിതാക്കളെ സന്ദർശിച്ചു. കുടുംബത്തിന് ഇവർ മൂന്ന് ലക്ഷം രൂപ കൈമാറി.
ദീപക്ക് ആത്മഹത്യ ചെയ്ത ജനുവരി 17 ഇനി മുതൽ പുരുഷാവകാശ ദിനമായി ആചരിക്കുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു. പുരുഷന്മാർക്കായി പ്രത്യേക ആപ്പും രാഹുൽ ഈശ്വർ പുറത്തിറക്കി. 'ഹോമീസ് മെൻ കി ബാത്ത്' എന്ന പേരിലാണ് ആപ്പ് പുറത്തിറക്കിയത്.
Adjust Story Font
16

