'സുകുമാരൻ നായർക്ക് മറ്റുള്ളവരോട് പുച്ഛം'; സി.വി ആനന്ദബോസിനെ പിന്തുണച്ച് ഡല്‍ഹി എന്‍എസ്എസ്
ഡൽഹിയിലെ നായർ സമൂഹം മന്നത്ത് പത്മനാഭന്റെ സ്മൃതിമണ്ഡപം രാജ്യ തലസ്ഥാനത്ത് ഉടൻ യാഥാർത്ഥ്യമാക്കുമെന്നും എം.കെ.ജി പിള്ള

ന്യൂഡല്‍ഹി: ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസിനെ പിന്തുണച്ച് ഡൽഹി എൻഎസ്എസ്. നിരവധി പ്രമുഖർക്ക് സുകുമാരൻ നായരിൽ നിന്ന് അവഗണന ഏൽക്കേണ്ടി വന്നിട്ടുണ്ടെന്ന് ഡൽഹിയിലെ എൻഎസ്എസ് നേതാക്കൾ ആരോപിക്കുന്നു. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരിൽ നിന്നും ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസിന് ഏൽക്കേണ്ടി വന്ന അവഗണനയിൽ പ്രതിഷേധമുയർത്തുകയാണ് ഡൽഹി എൻഎസ്എസ്. ഡൽഹിയിലെ മന്നം ജയന്തി ഉദ്‌ഘാടനത്തിലാണ് ബംഗാൾ ഗവർണർ സി വി ആനന്ദ ബോസിന് ഉണ്ടായ ദുരനുഭവം അദ്ദേഹം പങ്കുവെച്ചത്.
'ബംഗാൾ ഗവർണറായി ചുമതലയേൽക്കുംമുമ്പ് എനിക്ക് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തണമായിരുന്നു. അതിന് എനിക്ക് എൻ.എസ്.എസിന്റെ ജനറൽ സെക്രട്ടറിയുമായി ഒരു അപ്പോയിന്മെന്റ് കിട്ടി. ഞാൻ അവിടെ ചെന്നു. അദ്ദേഹം എന്റെ കാറിന്റെ അടുത്ത് വന്ന് ഡോർ ഒക്കെ തുറന്ന് സ്വീകരിച്ചു. എനിക്ക് ചായ തന്നു. എന്നോട് സംസാരിച്ചു. കാറിൽ കയറ്റി തിരിക അയക്കുകയും ചെയ്തു. സമാധിയിൽ പുഷ്പാർച്ചന നടത്തുന്ന കാര്യം മാത്രം ഒന്നും പറഞ്ഞില്ല. അപ്പോൾ എനിക്ക് സമാധിയിൽ പുഷ്പാർജന നടത്താൻ അവകാശമില്ലേ? ഈ നായർ സമുദായത്തിൽ പിറന്ന ഓരോരുത്തനും ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും മന്നത്താചാര്യന്റെ സമാധിയിൽ പോയി പുഷ്പാർജനം നടത്തേണ്ടതല്ലേ? നമ്മുടെ അവകാശമല്ലേ? ഇത് ആർക്കെങ്കിലും ഒരാൾക്ക് മാത്രം കുത്തക അവകാശമാണോ?' എന്നായിരുന്നു ആനന്ദബോസ് പറഞ്ഞത്.ഡൽഹി എൻ.എസ്.എസ് കരയോഗം സംഘടിപ്പിച്ച മന്നം ജയന്തി ഉദ്ഘാടനം ചെയ്തുകൊണ്ടാണ് അദ്ദേഹം അതൃപ്തി പരസ്യമാക്കിയത്.
സുകുമാരൻ നായർക്ക് മറ്റുള്ളവരോട് പുച്ഛമെന്ന് ഡൽഹി എൻഎസ്എസ് പ്രസിഡന്റ് എം.കെ. ജി പിള്ള പറഞ്ഞു. മുതിർന്ന അഭിഭാഷകൻ കെ.കെ വേണുഗോപാൽ, ശശി തരൂർ , സുരേഷ് ഗോപി ഉൾപ്പെടെയുള്ളവർക്ക് സുകുമാരൻ നായരിൽ നിന്ന് അവഗണന ഏൽക്കേണ്ടി വന്നിട്ടുണ്ടന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡൽഹിയിലെ നായർ സമൂഹം മന്നത്ത് പത്മനാഭന്റെ സ്മൃതിമണ്ഡപം രാജ്യ തലസ്ഥാനത്ത് ഉടൻ യാഥാർത്ഥ്യമാക്കുമെന്നും എം.കെ.ജി പിള്ള വ്യക്തമാക്കി.
Adjust Story Font
16

