ഭരണഘടനാ പദവിയോട് മാന്യത പുലർത്തിയില്ല; എസ്.എഫ്.ഐ ബാനറുകളിൽ പ്രതിഷേധം അറിയിച്ച് ഗവർണർ
ഭരണഘടനാ പദവിയോടുള്ള മാന്യത കാലിക്കറ്റ് യൂണിവെഴ്‌സിറ്റിയിൽ നിനന്നും തനിക്ക് ലഭിക്കുന്നില്ലെന്ന് ഗവർണർ പറഞ്ഞു

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ ബാനറുകളിൽ പ്രതിഷേധം അറിയിച്ച് ഗവർണർ. ഗവർണർ വി.സിയും രജിസ്ട്രാറുമായി കൂടിക്കാഴ്ച്ച നടത്തി. ഭരണഘടനാ പദവിയോടുള്ള മാന്യത കാലിക്കറ്റ് യൂണിവെഴ്‌സിറ്റിയിൽ നിനന്നും തനിക്ക് ലഭിക്കുന്നില്ലെന്ന് ഗവർണർ പറഞ്ഞു. ഗവർണർ രാഷ്രപതി തുടങ്ങിയ പദവികളിൽ ഇരിക്കുന്നവർക്ക് ലഭിക്കേണ്ട പരിഗണനയല്ല തനിക്ക് കിട്ടിയത്. എസ്.എഫ്.ഐ കെട്ടിയ ബാനറുകൾ താൻ എത്തുന്നതിന് മുമ്പ് അഴിച്ചുമാറ്റാമിയുന്നുവെന്നും ഗവർണർ പറഞ്ഞു.
മുഖ്യമന്ത്രിയുടെ അറിവില്ലാതെ സർവകലാശാലയിൽ തനിക്കെതിരെ ബാനർ ഉണ്ടാകില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു. 'സംസ്ഥാനത്തെ ഭരണഘടനാത്തകർച്ചയുടെ തുടക്കമാണ്. മുഖ്യമന്ത്രിയുടേത് ബോധപൂർവ്വമായ നടപടികളാണ്. ബാനർ നീക്കം ചെയ്യാത്ത പൊലീസ് നടപടി മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ്'. ഗവർണർ പറഞ്ഞു. രാജ്ഭവൻ ഇറക്കിയ വാർത്താകുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. വിവേകം തൊട്ടു തീണ്ടിയിട്ടില്ലാത്ത മനുഷ്യനാണ് ഗവർണർ എന്നും ഇദ്ദേഹത്തെ ഇങ്ങനെ കയറൂരി വിടരുതെന്ന് കേന്ദ്രം മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അടൂരിലെ നവകേരള സദസ്സിൽ വെച്ചായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.'കരിങ്കൊടി പ്രതിഷേധങ്ങളെ ഗവർണർ തെറി പറഞ്ഞ് അപമാനിക്കുകയാണ്. കരിങ്കൊടി എന്ന് പറഞ്ഞാൽ ചെറിയ ടവൽ ആണ്. വിവരദോഷത്തിന് അതിരു വേണം. പ്രതിഷേധങ്ങളെ തല്ലിയൊതുക്കാമെന്നാണോ ഗവർണറുടെ ഭാവം? ഞാൻ ഇരിക്കുന്ന സ്ഥാനത്തെ ബഹുമാനിക്കുന്നത് കൊണ്ട് അധികം പറയുന്നില്ല. ഞങ്ങൾ ആരെയും ക്രിമിനൽസ് എന്ന് വിളിക്കാറില്ല. പക്ഷേ ഗവർണർക്ക് എല്ലാവരും റാസ്‌ക്കൽസ് ആണ്. ഇത് പോലൊരാളെ വെച്ച് എന്തും കാണിക്കാം എന്ന് കരുതരുത്. ഇദ്ദേഹത്തെ ഇങ്ങനെ കയറൂരി വിടുന്നത് ശരിയല്ലെന്ന് കേന്ദ്രം മനസ്സിലാക്കണം. യുഡിഎഫും കാര്യങ്ങൾ മനസ്സിലാക്കണം'. മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂർ ജില്ലയെ കുറിച്ച് ഗവർണർ നടത്തിയ 'ബ്ലഡി കണ്ണൂർ' പരാമർശത്തിന് മറുപടി പറയാനും മുഖ്യമന്ത്രി മറന്നില്ല. എകെജിയും നായനാരും കരുണാകരനും 'ബ്ലഡി കണ്ണൂരി'ന്റെ സന്തതികളാണെന്നും ഗവർണർക്ക് കേരളവും കണ്ണൂരും അറിയില്ലെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു. 'സർക്കസ്, കേക്ക്, ക്രിക്കറ്റ് എന്നിവയെല്ലാം ഇന്ത്യാ രാജ്യത്തിന് പരിചയപ്പെടുത്തിയത് തലശ്ശേരിയാണ്. ബ്ലഡി കണ്ണൂരിലെ തലശ്ശേരി. എന്തിനും ഒരതിരുണ്ട്. ആ അതിരുകൾ ലംഘിക്കുകയാണ് ഗവർണർ.കണ്ണൂർ എന്താണെന്ന് ഗവർണർക്കറിയില്ല, പഴശ്ശിയും കേരള വർമ്മയും എവിടത്തുകാരാണന്ന് ഗവർണർക്കറിയില്ല. വിശപ്പ് മാറാനുള്ള സമരങ്ങൾ നടന്ന നാടാണ് കണ്ണൂർ'. മുഖ്യമന്ത്രി പറഞ്ഞു.
Adjust Story Font
16

