പൊലീസ് അസോസിയേഷൻ സമ്മേളനത്തിൽ തര്‍ക്കം: എസ്എഫ്ഐ പ്രവർത്തകർ മർദിച്ച സംഭവത്തിൽ പ്രമേയം അവതരിപ്പിക്കുന്നത് തടഞ്ഞ് ഔദ്യോഗിക പക്ഷം
പൊലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ സമ്മേളനത്തിലാണ് തർക്കം ഉണ്ടായത്

തിരുവനന്തപുരം: കേരള പൊലീസ് അസോസിയേഷൻ തിരുവനന്തപുരം സിറ്റി ജില്ലാ സമ്മേളനത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള പ്രമേയ അവതരണത്തെച്ചൊല്ലി നാടകീയ രംഗങ്ങളും തർക്കവും. എസ്എഫ്ഐ പ്രവർത്തകർ പൊലീസുകാരെ മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ചുകൊണ്ട് അവതരിപ്പിക്കാനിരുന്ന പ്രമേയം ഔദ്യോഗിക പക്ഷം തടഞ്ഞതാണ് സംഘർഷാവസ്ഥയ്ക്ക് കാരണമായത്.
നഗരത്തിൽ എസ്എഫ്ഐ പ്രവർത്തകർ പൊലീസുകാരെ മർദിച്ച സംഭവത്തിൽ പൊലീസുകാരുടെ മനോവീര്യം തകരുന്നുവെന്നും പ്രതികൾക്കെതിരെ ശക്തമായ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് ഒരു വിഭാഗം പ്രമേയം കൊണ്ടുവന്നത്. പ്രമേയം അവതരിപ്പിക്കാൻ തുടങ്ങിയതോടെ ഔദ്യോഗിക പക്ഷം ഇതിനെ ശക്തമായി എതിർത്തു. ഇതോടെ ഇരുവിഭാഗങ്ങളും തമ്മിൽ രൂക്ഷമായ വാക്കുതർക്കവും ബഹളവുമുണ്ടായി.
എആര്‍ ക്യാമ്പിലെ പൊലീസുകാരനായ മിഥുന്‍ റോയിക്കാണ് മാളില്‍ വെച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദനമേറ്റത്. സംഭവത്തില്‍ ഇരുകൂട്ടര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. മിഥുന്‍ തങ്ങളെ മര്‍ദിച്ചു എന്നാണ് എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പരാതി. മിഥുനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതില്‍ പൊലീസ് സേനക്കുള്ളില്‍ തന്നെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.
പുതുവത്സര രാത്രിയില്‍ ശംഖുമുഖത്ത് സമയപരിധി കഴിഞ്ഞിട്ടും ഡിജെ പാര്‍ട്ടി നടത്തിയതിനെ ചൊല്ലി എസ്എഫ്‌ഐക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. അന്ന് എസ്എഫ്‌ഐക്കാരെ നേരിട്ട പൊലീസ് സംഘത്തില്‍പെട്ടയാളാണ് മിഥുന്‍ റോയ്. അതിനുള്ള പ്രതികാരമാണ് മാളിലെ തല്ലെന്നാണ് മിഥുന്‍ റോയിയുടെ പരാതി.
Adjust Story Font
16

