'തറയിൽ കിടത്തിയുള്ള ചികിത്സ പ്രാകൃതം'; വേണുവിന്റെ മരണത്തിൽ വിമർശനവുമായി ഡോ. ഹാരിസ് ചിറക്കൽ
ശ്വാസം മുട്ടിയും കാൻസർ ബാധിച്ചും വരുന്ന രോഗികളെ തറയിൽ കിടത്തുന്നതിനെ ഒരു നിലക്കും നമ്മുടെ സംസ്കാരവുമായി ചേർത്തുവെക്കാനാകില്ലെന്നും ഡോക്ടർ പറഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൊല്ലം പന്മന സ്വദേശി വേണു മരിച്ചതിൽ വിമർശനവുമായി ഡോക്ടർ ഹാരിസ് ചിറക്കൽ. ഗുരുതര സ്വഭാവ രോഗമുള്ളവരെ തറയിൽ കിടത്തി ചികിത്സിക്കുന്നത് പ്രാകൃത നടപടിയാണെന്ന് ഡോ. ഹാരിസ്ചിറക്കൽ പ്രതികരിച്ചു.
കൊല്ലം സ്വദേശിയായ വേണുവിന് തിരുവനന്തപുരത്തേക്ക് വരണ്ട അവസ്ഥ എങ്ങനെയുണ്ടായി?...നാടെങ്ങും മെഡിക്കൽ കോളജുകൾ ഉണ്ടായിട്ട് കാര്യമില്ല, ജില്ലാ ആശുപത്രിയിൽ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സകൾ ഒരുക്കണമെന്നും ഹാരിസ് പറഞ്ഞു. തിരുവനന്തപുരത്ത് മെഡിക്കൽ സർവീസ് സെന്റർ സംഘടിപ്പിച്ച പൊതുജനാരോഗ്യ നയം സെമിനാറിൽ സംസാരിക്കുകയായിരുന്നു ഡോക്ടർ ഹാരിസ്.
'രോഗിയായ ഒരാളെ എങ്ങനെയാണ് തറയിൽ കിടത്തി ചികിത്സിക്കാനാകുക? സംസ്കാരമുള്ള ഒരാൾക്ക് എങ്ങനെ ഇവിടെ പോകാനാകും? ഞാനൊക്കെ തുടങ്ങിവരുന്ന 1990 കളിൽ പോലും ഇങ്ങനെ ചെയ്യില്ലായിരുന്നു. കാലം ഇത്ര പുരോഗമിച്ചിട്ടും പ്രാകൃതമായ നടപടി തുടരുന്നത് എങ്ങനെ അംഗീകരിക്കാനാകും. ശ്വാസം മുട്ടിയും കാൻസർ ബാധിച്ചും വരുന്ന രോഗികളെ തറയിൽ കിടത്തുന്നത് ഒരു നിലക്കും നമ്മുടെ സംസ്കാരവുമായി ചേർത്തുവെക്കാനാകില്ല.' ഡോക്ടർ കൂട്ടിച്ചേർത്തു.
ക്രിയാറ്റിൻ ലെവലിൽ വ്യത്യാസമുണ്ടെന്ന പേരിൽ കൊല്ലം സ്വദേശിയായ വേണുവിന് ആൻജിയോഗ്രാം ചെയ്യാൻ ആശുപത്രി അധികൃതർ വിസമ്മതിച്ചിരുന്നു. എന്നാൽ, ക്രിയാറ്റിൻ അളവ് കൂടുതലല്ലായിരുന്നുവെന്നും ഡോക്ടർമാരുടെ പാളിച്ചയാണ് മരണകാരണമെന്നും ഇന്ന് പുറത്തുവന്ന റിപ്പോർട്ടോടെ തെളിഞ്ഞിരുന്നു.
Adjust Story Font
16

