'രോഗിയുടെ നെഞ്ചിൽ സർജിക്കൽ ട്യൂബ് കുടുങ്ങി'; ശസ്ത്രക്രിയാ പിഴവ് സമ്മതിച്ച് ഡോക്ടർ, ശബ്ദരേഖ പുറത്ത്
തൈറോയ്ഡ് ശസ്ത്രക്രിയക്ക് വിധേയയായ രോഗിയുടെ നെഞ്ചിലാണ് 50 സെന്റീമീറ്റര്‍ നീളം വരുന്ന ട്യൂബ് കുടുങ്ങിയത്

തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയിൽ വീഴ്ച ഉണ്ടായെന്ന് സമ്മതിച്ച് ഡോക്ടർ.നെഞ്ചിൽ സർജിക്കൽ ട്യൂബ് കുടുങ്ങിയെന്ന മലയിൻകീഴ് സ്വദേശിനി സുമയ്യയുടെ പരാതിയിലാണ് ഡോക്ടർ വീഴ്ച സമതിച്ചത്.
ഡോ. രാജീവ് കുമാർ രോഗിയുടെ ബന്ധുവുമായി സംസാരിക്കുന്ന ശബ്ദ രേഖ പുറത്ത് വന്നു. പറ്റിയത് തെറ്റു തന്നെയാണെന്നും എന്നാല്‍ താനല്ല അത് ചെയ്തതെന്നും അതിനെ കുറിച്ച് അറിയില്ലെന്നും ശ്രീചിത്രയിൽ കാണിക്കാനും ഡോക്ടര്‍ പറയുന്നുണ്ട്. ആശുപത്രി ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമെന്നും ഡോക്ടർ ശബ്ദരേഖയിൽ പറയുന്നു.ശസ്ത്രക്രിയ നടത്തിയത് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രാജീവ് കുമാറാണെന്നാണ് സുമയ്യയുടെ ബന്ധുക്കള്‍ പറയുന്നത്. പിഴവിൽ പൊലീസിൽ പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം .
തൈറോയ്ഡ് ശസ്ത്രക്രിയക്ക് വിധേയയായ രോഗിയുടെ നെഞ്ചില്‍ 50 സെന്റീമീറ്റര്‍ നീളം വരുന്ന ട്യൂബാണുള്ളത്. ശ്വാസംമുട്ടലിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ട്യൂബ് കണ്ടെത്തിയത്. 2023 മാര്‍ച്ചില്‍ കാട്ടാക്കട മലയിന്‍കീഴ് സ്വദേശിനി സുമയ്യക്ക് നടത്തിയ ശസ്ത്രക്രിയയിലാണ് പിഴവെന്നാണ് ആരോപണം. ബന്ധുക്കള്‍ ഡിഎംഒയ്ക്ക് പരാതി നല്‍കി.
നിലവില്‍ ഡോക്ടര്‍ കയ്യൊഴിഞ്ഞ സ്ഥിതിയെന്ന് സുമയ്യ ആരോപിച്ചു. ട്യൂബ് നീക്കം ചെയ്യാന്‍ കഴിയാത്ത സാഹചര്യമെന്ന് മറ്റ് ഡോക്ടര്‍മാര്‍ രോഗിയുടെ ബന്ധുക്കളെ അറിയിച്ചു. നടക്കാന്‍ ബുദ്ധിമുട്ടും ശ്വാസംമുട്ടലും ഉണ്ടാകാറുണ്ടെന്നും എന്ന് രോഗി പറയുന്നു.
Adjust Story Font
16

