രാജ്യത്തെ ഭിന്നിപ്പിക്കുന്നവർക്കെതിരെ ഒന്നിക്കണമെന്ന് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പൊലീത്ത
ഇന്ത്യ എല്ലാവരുടേതുമാണ്

ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പൊലീത്ത
കുന്നംകുളം: ആത്മവിശുദ്ധിയുടെയും ത്യാഗ സമർപ്പണത്തിന്റെയും വിശുദ്ധ റമദാനിലെ ആദ്യ ജുമാ നമസ്കാരം വീക്ഷിക്കുന്നതിനും കുന്നംകുളം ടൗൺ ജുമാ മസ്ജിദ് സന്ദർശിക്കുന്നതിനുമായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കുന്നംകുളം ഭദ്രാസന അധിപനും നാഷണൽ കൗൺസിൽ ഓഫ് ചർച്ച്സ് ഇൻ ഇന്ത്യ പ്രസിഡന്‍റുമായ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പൊലീത്ത ടൗൺ മസ്ജിദിൽ എത്തിയത് വേറിട്ട അനുഭവമായി. രാജ്യത്തെ ഭിന്നിപ്പിക്കുന്നവർക്കെതിരെ മുഴുവൻ മനുഷ്യരും ഒന്നിക്കണമെന്നും ഇന്ത്യ എല്ലാവരുടേതുമാണെന്നും ആയതിനാൽ രാഷ്ട്രീയ വിദ്വേഷങ്ങൾ ഒഴിവാക്കണമെന്നും മെത്രാപ്പൊലീത്ത പറഞ്ഞു.
ഇന്ത്യയെന്നു പറയുന്ന ദൈവത്തിന്‍റെ നാട് എല്ലാ മതവിഭാഗങ്ങൾക്കും ഒന്നിച്ചു വളരാനുള്ള ഇടമാക്കണം. ഇന്ത്യയെന്ന മതേതരദേശത്തിനെതിരായ യാതൊരു പ്രവർത്തനങ്ങളും നമ്മുടെ ആരുടെയും ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ല. മതവിദ്വേഷം പ്രചരിപ്പിക്കുന്നവരോട് നാം ബഹുദൂരം പാലിക്കേണ്ടിയിരിക്കുന്നു. നമ്മുടെ രാജ്യത്തെ നശിപ്പിക്കുന്നവർക്കെതിരായി ക്രിയാത്മകമായി ഇടപെടണമെന്നും അദ്ദേഹം പ്രാർത്ഥനക്കെത്തിയ വിശ്വാസികളോടായി പറഞ്ഞു.
വിശുദ്ദ റമദാനിലെ ആദ്യ വെള്ളിയാഴ്ചയിലെ ഖുത്തുബക്കും നമസ്കാരത്തിനും ഖത്തീബ് അബ്ദുൾ സലാം പുലാപറ്റ നേതൃത്വം നൽകി. നഗരസഭ കൗൺസിലർ ലെബീബ് ഹസ്സനോടൊപ്പം മസ്ജിദിൽ എത്തിയ മെത്രാപ്പോലീത്തയെ ജമാഅത്തെ ഇസ്ലാമി തൃശൂര്‍ ജില്ലാ പ്രസിഡന്‍റ് കെ.കെ ഷാനവാസ്, ഏരിയ പ്രസിഡന്‍റ് ഷാജു മുഹമ്മദുണ്ണി , മസ്ജിദ് കമ്മറ്റി പ്രസിഡൻ്റ് കെ.ടി. അബ്ദു, സെക്രട്ടറി പെൻകോ സെയ്ഫുദീൻ, പള്ളി ഇമാം കെ. ഇസ്ഹാഖ്, ടി. എ ഉസ്മാൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. മസ്ജിദിൽ എത്തിയ മുഴുവൻ വിശ്വാസികൾക്കും വിശുദ്ധ റമദാനിലെ ആദ്യത്തെ പത്തായ കാരുണ്യത്തിന്‍റെ പത്തിലെ ആദ്യ ജുമാ ദിനത്തിൻ്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നുകൊണ്ടാണ് മെത്രാപ്പൊലീത്ത മടങ്ങിയത് .
Adjust Story Font
16

