ഡോ.വന്ദനദാസ് കൊലക്കേസ്; ശിക്ഷാ വിധി ഇന്ന്
കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്

കൊല്ലം: സംസ്ഥാനത്തെ നടുക്കിയ കൊട്ടാരക്കരയിലെ ഡോക്ടർ വന്ദനദാസ് വധക്കേസിൽ വിധി ഇന്ന്. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. കുടവട്ടൂർ സ്വദേശി സന്ദീപ് ആണ് കേസിലെ ഏക പ്രതി. മകളുടെ കൊലയാളിക്ക് ഉള്ള വിധി എന്തെന്ന് അറിയാൻ വന്ദനയുടെ മാതാപിതാക്കൾ കോടതിയിൽ എത്തും.
2023 മെയ് 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ വന്ദനാദാസിനെ പ്രതി സന്ദീപ് ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്. മൂന്ന് വർഷം നീണ്ട കോടതി നടപടികൾക്ക് ഒടുവിലാണ് വിധി. കുടവട്ടൂർ സ്വദേശി സന്ദീപിനെ പൂയപ്പള്ളി പൊലീസ് വൈദ്യ പരിശോധനയ്ക്കായിട്ടാണ് ആശുപത്രിയിൽ എത്തിച്ചത്. ഡ്രസിങ് റൂമിൽ വെച്ച് മുറിവ് കെട്ടുന്നതിനിടെ അക്രമാസക്തനായ പ്രതി അവിടെയുണ്ടായിരുന്ന സർജിക്കൽ കത്രിക കൈക്കലാക്കി പൊലീസുകാരെയും കൂടെ വന്നയാളെയും ആക്രമിച്ചു. മറ്റുള്ളവർ ഓടി മാറിയപ്പോൾ ആശുപത്രിയിലെ ഹൗസ് സർജനായിരുന്ന ഡോ. വന്ദനദാസിന് രക്ഷപ്പെടാനായില്ല. വന്ദനയെ തടഞ്ഞ് നിർത്തിയ പ്രതി നെഞ്ചിലും മുതുകിലും കഴുത്തിലുമായി പലതവണ കുത്തി പരിക്കേൽപ്പിച്ചു. അധികം വൈകാതെ മരണം സംഭവിച്ചു.
ക്രൂരമായ കൊലപാതകത്തിൽ വിചാരണ നടപടികൾ പൂർത്തിയായതിന് പിന്നാലെയാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധി പറയുന്നത്. പ്രതി സന്ദീപിന് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്ന് വൈദ്യ പരിശോധനയിൽ തെളിഞ്ഞിരുന്നു. കേസിൽ എഴുപതിലധികം സാക്ഷികളെ വിസ്തരിച്ചു. 22 തൊണ്ടി മുതലുകളും 207 രേഖകളും ഹാജരാക്കി. സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി. പടിക്കലാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. പ്രതിക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
Adjust Story Font
16

